ബ്യൂണസ് അയേഴ്സ്: അണ്ടര്‍ 17 ലോകകപ്പിലൂടെ അര്‍ജന്റീനയ്ക്കു ലഭിച്ച താരോദയം ക്ലോഡിയോ എച്ചവേരിയെ സ്വന്തമാക്കാന്‍ ഇംഗ്ലീഷ് വമ്പന്‍ മാഞ്ചസ്റ്റര്‍ സിറ്റി ശ്രമമാരംഭിച്ചു. സിറ്റിക്കൊപ്പം യൂറോപ്പിലെ മറ്റ് വമ്പന്‍ ക്ലബ്ബുകളും രംഗത്തുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റി, റയല്‍ മാഡ്രിഡ്, അത്ലറ്റികോ മാഡ്രിഡ്, എസി മിലന്, യുവന്റസ്, പിഎസ്ജി, ബെന്‍ഫിക്ക എന്നീ ക്ലബ്ബുകള്‍ യുവതാരത്തെ സ്വന്തമാക്കാന്‍ എച്ചവേരിയുടെ ക്ലബ്ബായ റിവര്‍പ്ലേറ്റിനെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്.
അടുത്ത വര്‍ഷം 18 തികയുന്നതിനൊപ്പം താരത്തെ സ്വന്തമാക്കാനാണ് യൂറോപ്യന്‍ ക്ലബ്ബുകളുടെ ശ്രമം. ബാഴ്സലോണയില്‍ കളിക്കാനാണ് എച്ചവേരിയുടെ താത്പര്യമെന്ന് ലോകകപ്പനു ശേഷം എച്ചവേരി പറഞ്ഞിരുന്നു. എന്നാല്‍, കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബാഴ്സയിലേക്ക് പോകാനുള്ള എച്ചവേരിയുടെ ആഗ്രഹം തത്കാലം നടക്കില്ല.
അതേസമയം, മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഓഫര്‍ എച്ചവേരി തത്വത്തില്‍ സ്വീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മെസിയുടെ കരിയറില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള പരിശീലകന് പെപ് ഗാര്‍ഡിയോളയ്ക്ക് കീഴിലാണ് സിറ്റി കളിക്കുന്നത് എന്നതുതന്നെയാണ് എച്ചവേരിയെ സിറ്റിയോട് അടുപ്പിക്കുന്ന ഘടകം. മാത്രവുമല്ല, റിവര്‍പ്ലേറ്റിലെ സഹതാരം ജൂലിയന്‍ അല്‍വാരസ് ഇപ്പോള്‍ സിറ്റിയിലാണ് കളിക്കുന്നതും. കഴിഞ്ഞ സീസണില്‍ റിവര്‍പ്ലേറ്റില്‍ നിന്നാണ് ജൂലിയന്‍ അല്‍വാരസിനെ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കിയത്. അല്‍വരാസ് 69 മത്സരങ്ങളില്‍ നിന്ന് സിറ്റിക്കായി 25 ഗോളുകള്‍ നേടി.
അതേസമയം, യുറോപ്യന്‍ ഫുട്ബോളിലെ വമ്പന്‍ ക്ലബുകളെല്ലാം രംഗത്ത് എത്തിയതോടെ എച്ചവേരിയുടെ റിലീസ് ക്ലോസ് തുക ഉയര്‍ത്താനാണ് റിവര്‍പ്ലേറ്റിന്റെ തീരുമാനം. അണ്ടര്‍ 17 ലോകകപ്പില്‍ അര്‍ജന്റീന സെമിയില്‍ ജര്‍മനിയോട് തോറ്റ് പുറത്തായെങ്കിലും ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട താരം എച്ചവേരിയാണ്. ലോകകപ്പിൽ ഏഴ് മത്സരങ്ങളിൽനിന്ന് അഞ്ച് ഗോളുകളാണ് എച്ചെവേരിയുടെ സന്പാദ്യം.