

സൂപ്പർ 8ൽ കന്നിജയം ഇംഗ്ലണ്ടിന്; നാണംകെട്ട് ശ്രീലങ്ക
പല്ലെക്കെലെ: ട്വന്‍റി20 ക്രിക്കറ്റ് ലോകകപ്പിൽ സ്വന്തം കാണികളുടെ മുന്നിൽ ഇംഗ്ലണ്ടിനോട് നാണംകെട്ട് ശ്രീലങ്ക. സൂപ്പർ എട്ടിലെ ഗ്രൂപ്പ് രണ്ട് മുഖാമുഖത്തിൽ 51 റൺസിനാണ് ലങ്കൻ സിംഹങ്ങളെ ഇംഗ്ലിഷ് പട പറപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് നേടി. ചേസ് ചെയ്ത ലങ്ക 16.4 ഓവറിൽ 95 ഓൾഔട്ടായി. അങ്ങനെ സൂപ്പർ എട്ടിലെ കന്നി ജയം ഇംഗ്ലണ്ട് സ്വന്തമാക്കി.
30 റൺസ് നേടിയ ക്യാപ്റ്റൻ ദാസുൻ ഷനക മാത്രമാണ് ലങ്കൻ ബാറ്റർമാരിൽ പിടിച്ചുനിന്നത്. പേസും സ്പിന്നും സമന്വയിപ്പിച്ച ഇംഗ്ലണ്ട് ലങ്കയെ നിഷ്പ്രഭമാക്കിക്കളഞ്ഞു. മൂന്നു വിക്കറ്റുമായി പാർട്ട് ടൈം സ്പിന്നർ വിൽ ജാക്സ് ലങ്കയെ വേട്ടയാടാൻ മുന്നിൽ നിന്നു. ആദിൽ റഷീദിനും ലിയാം ഡാവ്സണും രണ്ടു ഇരകളെ വീതം ലഭിച്ചു. രണ്ടു പേരെ മടക്കി സ്റ്റാർ പേസർ ജോഫ്ര ആർച്ചറും സ്പിന്നർമാരുടെ ദൗത്യത്തിന് മികച്ച പിന്തുണ നൽകി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ക്ഷണിക്കപ്പെട്ട ഇംഗ്ലണ്ടും വൻ തകർച്ചയെയാണ് അഭിമുഖീകരിച്ചത്. എന്നാൽ ഓപ്പണർ ഫിൽ സാൾട്ട് (40 പന്തിൽ 62) നടത്തിയ പോരാട്ടം ഇംഗ്ലണ്ടിനെ താങ്ങിനിർത്തി. ആറു ഫോറും രണ്ട് സിക്സും സാൾട്ട് പറത്തി. 21 റൺസ് നേടിയ വിൽ ജാക്സാണ് ഇംഗ്ലണ്ടിന്‍റെ മറ്റൊരു പ്രധാന സ്കോറർ. ലങ്കയുടെ ദുനിത് വെല്ലാലഗെയ്ക്ക് മൂന്നു വിക്കറ്റ് ലഭിച്ചു. ദിൽഷൻ മധുഷങ്ക, മഹീഷ് തീക്ഷണ എന്നിവർ രണ്ടുപേരെ വീതം ഡഗ്ഔട്ടിലെത്തിച്ചു. വിൽ ജാക്സ് പ്ലേയർ ഒഫ് ദ മാച്ച്.