കോതമംഗലം: മഹാത്മാഗാന്ധി സർവകലാശാല പുരുഷ - വനിതാ നീന്തൽ മത്സരത്തിലും, വാട്ടർ പോളോയിലും തുടർച്ചയായി ആറാം തവണയും കോതമംഗലം എം. എ. കോളേജ് സുവർണ നേട്ടം കൈവരിച്ച് കപ്പ് ഉയർത്തുമ്പോൾ, ആ വിജയം ബി വേണുഗോപാൽ എന്ന നീന്തൽ പരിശീലകൻ്റെ മികവ് ഒന്ന് മാത്രം. മൂന്ന് വിഭാഗങ്ങളിലും തുടർച്ചയായി വിജയം കൈവരിച്ചുവെന്ന ചരിത്ര നേട്ടവും എം. എ. കോളേജിന് സ്വന്തം. ബാംഗളുരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ നിന്ന് നീന്തൽ പരിശീലനത്തിൽ ഡിപ്ലോമ നേടിയ ശേഷം 2003 ലാണ് വേണുഗോപാൽ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിൽ ജോലിയിൽ പ്രവേശിക്കുന്നത്.
2018 ൽ എം. എ. കോളേജിൽ നീന്തൽ പരിശീലകനായി ജോലിയിൽ പ്രവേശിക്കുന്നത് മുതൽ തോൽവിയറിയാതെ എം. എ. കോളേജ് അതിൻ്റെ ജൈത്രയാത്ര തുടർന്നുകൊണ്ടേയിരിക്കുന്നു. അഖിലേന്ത്യ അന്തർ സർവകലാശാല മത്സരത്തിലും, ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിലും നിരവധി താരങ്ങളാണ് വേണുഗോപാലിന്റെ പരിശീലന മികവിൽ മിന്നും താരങ്ങളായത്. 2015ലെ ദേശീയ നീന്തൽ മത്സരത്തിൽ കേരളത്തിന്‍റെ പരിശീലകനും ആയിരുന്നു.
തുടർച്ചയായി നീന്തലിൽ എം. എ. കോളേജ് താരങ്ങൾ വിജയങ്ങൾ താണ്ടുമ്പോൾ, പാലാ ചാലപ്പറമ്പിൽ ബി.വേണുഗോപാൽ എന്ന നീന്തൽ പരിശീലകന് പറയാനുള്ളത് താരങ്ങളുടെ അർപ്പണ മനോഭാവവും, കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസിന്‍റെയും , മാനേജ്മെന്‍റ്ന്‍റെ യും അകമഴിഞ്ഞ പ്രോത്സാഹനവും പിന്തുണയുംമാത്രമാണ് ഈ നേട്ടത്തിന് പിന്നിലെന്നാണ്. അദ്ധ്യാപികയായ അശ്വതിയാണ് ഭാര്യ. വിദ്യാർത്ഥികളായ നിരഞ്ജന, നവീൻ എന്നിവർ മക്കളാണ്.