
സർഫറാസ് ഖാൻ, ഷമ മുഹമ്മദ്, ഗൗതം ഗംഭീർ
മുംബൈ: ഇന്ത‍്യൻ ക്രിക്കറ്റ് താരം സർഫറാസ് ഖാനെ ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ അനൗദ‍്യോഗിക ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത‍്യ എ ടീമിലേക്ക് സെലക്റ്റർമാർ പരിഗണിക്കാത്തതിനെ ചൊല്ലി ബിജെപിയും കോൺഗ്രസും തമ്മിൽ വാക്ക് പോര്. കോൺഗ്രസ് വക്താവ് ഷമ മുഹമ്മദാണ് സർഫറാസ് ഖാനെ ഇന്ത‍്യ എ ടീമിൽ പരിഗണിക്കാത്തതിനെ ചോദ‍്യം ചെയ്ത് രംഗത്തെത്തിയത്.
സർഫറാസിന്‍റെ കുടുംബപ്പേര് കാരണമാണോ താരത്തെ ടീമിലേക്ക് സെലക്റ്റർമാർ പരിഗണിക്കാത്തതെന്നും മുഖ‍്യ പരിശീലകൻ ഗൗതം ഗംഭീർ ഈ വിഷയത്തിൽ എവിടെയാണ് നിൽക്കുന്നതെന്ന് നമുക്കെല്ലാവർക്കും അറിയാമെന്നുമായിരുന്നു ഷമ മുഹമ്മദിന്‍റെ എക്സ് പോസ്റ്റ്.
എന്നാൽ ഷമയുടെ എക്സ് പോസ്റ്റിനെ രൂക്ഷമായി വിമർശിച്ച് ബിജെപി രംഗത്തെത്തി. ഇന്ത‍്യൻ ക്രിക്കറ്റ് ടീമിനെ മതാടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് ഷമ മുഹമ്മദ് നടത്തുന്നതെന്നും നേരത്തെ മുൻ ഇന്ത‍്യൻ ക‍്യാപ്റ്റൻ രോഹിത്ത് ശർമയെ ബോഡി ഷെയ്മിങ് ചെയ്ത ആളാണ് ഷമയെന്നും ബിജെപി നേതാവ് സി.ആർ. കേശവൻ മാധ‍്യമങ്ങളോട് പ്രതികരിച്ചു.