
മ്യൂസിയത്തിന്‍റെ കവാടത്തിൽ ശരദ് പവാറിന്‍റെയും സുനിൽ ഗവാസ്കറുടെയും പ്രതിമകൾ.
മുംബൈ: വാഖഡെ സ്റ്റേഡിയത്തിൽ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ (MCA) സ്ഥാപിച്ച ക്രിക്കറ്റ് മ്യൂസിയം വിവാദത്തിൽ. ശനിയാഴ്ച ഉദ്ഘാടനം ചെയ്ത മ്യൂസിയത്തിനു ശരദ് പവാറിന്‍റെ പേരിട്ടതാണ് വിവാദവിഷയം. മ്യൂസിയത്തിന്‍റെ രൂപകൽപ്പന ഗംഭീരമാണെന്നും ഇവിടത്തെ പ്രദർശനങ്ങൾ ലോക നിലവാരത്തിലുള്ളതാണെന്നും നേരിട്ടു കണ്ടവർ പറയുന്നു. എന്നാൽ, പേരിന്‍റെ കാര്യത്തിൽ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്.
''മ്യൂസിയം ഗംഭീരമായിട്ടുണ്ട്. ഏതെങ്കിലും ക്രിക്കറ്റ് താരത്തിന്‍റെ പേരിടണമായിരുന്നു എന്നു മാത്രം''- ഇന്ത്യയുടെ മുൻ ഹോക്കി ക്യാപ്റ്റൻ വിരേൻ റാസ്കവിഞ്ഞ എക്സിൽ കുറിച്ചു. സമാന അഭിപ്രായ പ്രകടനങ്ങളാണ് മ്യൂസിയത്തെക്കുറിച്ച് ഉയരുന്നത്.
8,000 ചതുരശ്ര അടിയിൽ സജ്ജീകരിച്ചിരിക്കുന്ന മ്യൂസിയത്തിൽ ഇന്ത്യൻ ക്രിക്കറ്റിനും ലോക ക്രിക്കറ്റിനുമുള്ള മുംബൈയുടെ അമൂല്യ സംഭാവനകളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്.
മ്യൂസിയത്തിന്‍റെ പ്രവേശന കവാടത്തിൽ തന്നെ സന്ദർശകരെ സ്വാഗതം ചെയ്യാൻ നിൽക്കുന്നത് ശരദ് പവാറിന്‍റെയും സുനിൽ ഗവാസ്കറുടെയും പൂർണകായ പ്രതിമകളാണ്. ക്രിക്കറ്റ് ഭരണകർത്താവ് എന്ന നിലയിലാണ് ക്രിക്കറ്റുമായി പവാറിനുള്ള ബന്ധം. മുംബൈയുടെയും ഇന്ത്യയുടെയും ക്രിക്കറ്റ് ഭരണത്തെ ദീർഘകാലം നയിച്ചിട്ടുള്ള ആളാണ്.
പ്രാദേശിക മൈതാനങ്ങളിൽ നിന്ന് ആഗോളവേദികളിലേക്കുള്ള മുംബൈ ക്രിക്കറ്റിന്‍റെ യാത്രയെയാണ് മ്യൂസിയം പ്രതിഫലിപ്പിക്കുന്നതെന്നും തനിക്കതിൽ അഭിമാനമുണ്ടെന്നും ശരദ് പവാറിന്‍റെ പ്രതികരണം.