സ്പോർട്സ് ലേഖകൻ
ഷോയ്ബ് അക്തറിന്‍റെയും ബ്രെറ്റ് ലീയുടെയുമൊക്കെ വേഗത കണ്ട് തരിച്ചിരുന്നിട്ടുണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍. അപ്പോഴും കൃത്യതയോടെ പന്തെറിയുന്ന ജവഗല്‍ ശ്രീനാഥും സഹീര്‍ഖാനുമൊക്കെയായിരുന്നു നമ്മുടെ ആശ്രയം. മണിക്കൂറില്‍ 150 കിലോമീമീറ്ററിലേറെ വേഗതയില്‍ പന്തെറിയുന്നവര്‍ ഇടയ്ക്ക് വന്നു പോയിട്ടുണ്ടെങ്കിലും ലക്ഷണമൊത്ത ഒരു വേഗബൗളറെ നമുക്ക് കണ്ടെത്താനായില്ല. എന്നാല്‍, ദീര്‍ഘകാലമായുള്ള നമ്മുടെ ആഗ്രഹത്തിന് ഇതാ സാഫല്യമുണ്ടായിരിക്കുകയാണ്.
21കാരനായ മായങ്ക് യാദവിലടെ ജയ്പ്രീത് ബുമ്രയാണ് ഇപ്പോള്‍ നമ്മുടെ പേസ് ബൗളിങ്ങിന്‍റെ നട്ടെല്ല്. ബുമ്രയ്‌ക്കൊപ്പം ചേരാന്‍ ഡല്‍ഹിയില്‍നിന്നുള്ള ഈ പേസ് ബൗളര്‍ക്ക് ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. കേവലം രണ്ട് മത്സരങ്ങള്‍കൊണ്ട് ക്രിക്കറ്റ് ലോകത്തിന്‍റെ ശ്രദ്ധമുഴുവന്‍ ഈ ചെറുപ്പക്കാരനിലായിരിക്കുകയാണ്. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ഒളിപ്പിച്ചുവച്ചിരുന്ന വജ്രായുധം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ബൗളറാണ് മായങ്ക്. പഞ്ചാബ് കിങ്‌സ്, ബംഗളൂരു റോയലല്‍ ചലഞ്ചേഴ്‌സ് എന്നീ രണ്ടു ടീമുകള്‍ക്കെതിരായ ലഖ്‌നൗവിന്‍റെ തുടര്‍ജയങ്ങള്‍ മായങ്കിലൂടെയാണ് ലഖ്‌നൗ സാധ്യമാക്കിയത്.
ഐപിഎല്‍ സീസണിലെ വേഗമേറിയ പന്തെന്ന സ്വന്തം റെക്കോഡ് ആര്‍സിബിക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ മായങ്ക് തിരുത്തിക്കുറിച്ചു. 156.7 കിലോമീറ്റര്‍ വേഗതയിലാണ് ആര്‍സിബബിക്കെതിരേ മായങ്ക് പന്തെറിഞ്ഞത്. പഞ്ചാബ് കിങ്‌സിനെതിരെ കുറച്ചുദിവസങ്ങള്‍ക്കു മുന്‍പ് 155.8 കിലോമീറ്റര്‍ വേഗതയില്‍ മായങ്ക് എറിഞ്ഞ പന്തായിരുന്നു നിലവിലെ റെക്കോഡ്. തുടര്‍ച്ചയായ രണ്ട് മത്സരങ്ങളിലും മൂന്നു വിക്കറ്റ് വീതം നേടുക മാത്രമലല്ല, രണ്ടിലും മാന്‍ ഓഫ് ദ മാച്ചായതും മറ്റാരുമല്ല. ബംഗളരിനെതിരേ നാല് ഓവറുകള്‍ പന്തെറിഞ്ഞ മയങ്ക് യാദവ് 14 റണ്‍സ് മാത്രമാണു വഴങ്ങിയത്. കാമറൂണ്‍ ഗ്രീന്‍ മായങ്കിന്‍റെ പന്ത് എതിലെയാണ് വന്നതെന്നറിയാതെ ബൗള്‍ഡായി.
ബംഗളൂരു താരങ്ങളായ ഗ്ലെന്‍ മാക്‌സ്‌വെല്‍, കാമറൂണ്‍ ഗ്രീന്‍, രജത് പട്ടീദാര്‍ എന്നിവരുടെ വിക്കറ്റുകളാണ് മായങ്ക് വീഴ്ത്തിയത്. ആര്‍സിബി മുന്‍നിരയെ തകര്‍ക്കുന്നതില്‍ താരത്തിന്‍റെ പ്രകടനം നിര്‍ണായകമായി. വേഗതയുടെ കാര്യത്തില്‍ വിദേശ താരങ്ങളെപോലും പിന്നിലാക്കുന്ന പ്രകടനമായിരുന്നു മായങ്കിന്‍റേത്. നാന്ദ്രെ ബര്‍ഗര്‍ (153), ജെറാള്‍ഡ് കോട്‌സീ (152.3), അല്‍സരി ജോസഫ് (151.2), മതീഷ പതിരാന (150.9) എന്നിവരാണ് മായങ്കിനു പിന്നിലുള്ളത്.പഞ്ചാബ് കിങ്‌സിനെതിരെയും താരം മൂന്നു വിക്കറ്റു വീഴ്ത്തിയിരുന്നു. ഐപിഎല്ലില്‍ തുടര്‍ച്ചയായി രണ്ടു മത്സരങ്ങളില്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തുന്ന ആറാമത്തെ ബൗളറാണ് മായങ്ക്. കഴിഞ്ഞ സീസണുകളിലും ലക്‌നൗവിനൊപ്പമുണ്ടായിരുന്ന താരത്തിനു പരുക്കു കാരണം കളിക്കാന്‍ സാധിച്ചിരുന്നില്ല.
മായങ്കിന്‍റെ വരവ്
ഡല്‍ഹിക്കാരനായ മായങ്കിന്‍റെ വേഗത ആദ്യം മനസിലാക്കിയത് മുന്‍ ഇന്ത്യന്‍ താരവും ലഖ്‌നൗ സപ്പര്‍ ജയന്‍റ്‌സിന്‍റെ സഹപരിശീലകനുമായ വിജയ് ദഹിയയാണ്. 2021ലെ വിജയ് ഹസാരെ ട്രോഫിക്കിടെ നെറ്റ്‌സില്‍ പന്തെറിയാനെത്തിയ മായങ്കിന്‍റെ വേഗത കണ്ട് വിജയ് അദ്ഭുതപ്പെട്ടു.അതിനു മുമ്പ് രണ്ട് ലിസ്റ്റ് എ മത്സരങ്ങളില്‍ മാത്രമാണ് മായങ്കിന് പരിചയമുണ്ടായിരുന്നത്.
അന്നത്തെ ലഖ്‌നൗ ഡയറക്ടര്‍ ഗൗതം ഗംഭീറിന് വിജയ് ദഹിയ, മായങ്കിനെ പരിചയപ്പെടുത്തി. വിജയ് ദഹിയയുടെ ആവശ്യപ്രകാരം 2022ലെ ഐപിഎല്‍ താരലേലത്തില്‍ ലക്നൗ സൂപ്പര്‍ ജയന്‍റ്‌സ് 20 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്ക് മായങ്കിനെ സ്വന്തമാക്കി. എന്നാല്‍, കഴിഞ്ഞ തവണ പരുക്കിനെത്തുടര്‍ന്ന് മായങ്കിന് കളിക്കാനിയില്ല. ഇതോടെ ആരാലും ശ്രദ്ധിക്കപ്പെടാതെ മായങ്കിന്‍റെ കരിയര്‍ അവസാനിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍, തന്‍റെ പ്രതിഭ ഒരിക്കല്‍ ലോകമറിയുമെന്നുറച്ചു വിശ്വസിച്ച മായങ്ക് ഇത്തവണത്തെ ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരെ മായങ്ക് എന്ന ഫാസ്റ്റ് ബൗളര്‍ക്ക് നായകന്‍ കെ.എല്‍. രാഹുല്‍ അവസരം നല്‍കി. ലഖ്‌നൗ തോല്‍വിയിലേക്ക് നീങ്ങുന്ന ഘട്ടത്തിലായിരുന്നു മായങ്കിന്‍റെ വരവ്.
അനായാസം റണ്‍സടിച്ചുകൊണ്ടിരുന്ന പഞ്ചാബ് താരം ജോണി ബെയര്‍സ്റ്റോയെ പുറത്താക്കിക്കൊണ്ട് മായങ്ക് തന്‍റെ കഴിവ് പുറത്തെടുത്തു. വേഗതയാര്‍ന്ന പന്തിലായിരുന്നു ബെയര്‍സ്റ്റോയുടെ പുറത്താകല്‍. പിന്നാലെ പ്രഭ്സിമ്രാന്‍ സിങ്ങും ജിതേഷ് ശര്‍മയും വീണു.
മണിക്കറില്‍ 150 കിലോമീറ്ററിലേറെ വേഗതയിയില്‍ തുടര്‍ച്ചയായി പന്തെറിഞ്ഞ് മായങ്ക് എതിരാളികളെ വിറപ്പിച്ചു. അക്ഷരാര്‍ഥത്തില്‍ ഒരു 21കാരന്‍റെ ഫാസ്റ്റ് ബൗളിംഗില്‍ ക്രിക്കറ്റ് ലോകം ഒന്നു കുലുങ്ങി. എന്നിരുന്നാലുും വണ്‍ ടൈം വണ്ടര്‍# എന്ന നിലയിലാണ് പലരും മായങ്കിന്‍റെ പ്രകടനത്തെ കണ്ടത്. എന്നാല്‍, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെയും മായങ്ക് തീ തുപ്പി. മണിക്കൂറില്‍ 150 കിലോ മീറ്ററിലേറെ വേഗതയില്‍ വരുന്ന പന്തില്‍ പുറത്തായത് ഗ്ലെന്‍ മാക്സ്വെല്ലെന്ന വെടിക്കെട്ട് ബാറ്റര്‍. പൂജ്യത്തിനായിരുന്നു മാക്‌സ് വെല്ലിന്‍റെ മടക്കം. കാമറൂണ്‍ ഗ്രീനും രജത് പാട്ടിദാറും പന്ത് പോലും കാണാനാകാതെ പവലിയനിലെത്തി. മായങ്കിന്‍റെ അച്ഛന്‍ പ്രഭു യാദവിന്‍റെ ആഗ്രഹമായിരുന്നു മായങ്ക് ഒരു ഫാസ്റ്റ് ബൗളര്‍ ആകണമെന്ന്. അതുപോലെ തന്നെ സംഭവിച്ചിരിക്കുന്നു.
എന്നാല്‍, മായങ്കിന്‍റെ ആഗ്രഹമോ, ബുമ്രയെപ്പോലെ ഷമിയെപ്പോലെ ഇന്ത്യന്‍ ടീമിനു വേണ്ടി കളിക്കുക എന്നതും. അതിലേക്കുള്ള ദൂരം ഇനി അകലെയല്ല എന്നുറപ്പിക്കാം. ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മായങ്കിലും അവസരം ലഭിച്ചേക്കാം. മറ്റൊരു സര്‍ട്ടിഫിക്കേറ്റ് കടി മായങ്കിനു ലഭിച്ചിട്ടുണ്ട്.
അത് അങ്ങ് ഓസ്‌ട്രേലിയയില്‍നിന്ന് സാക്ഷാല്‍ സ്റ്റീവ് സ്മിത്തില്‍നിന്നാണ്. നാട്ടില്‍ ഇന്ത്യക്കെതിരേ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ മായങ്കിനെ താന്‍ കാത്തിരിക്കുകയാണെന്നാണ് സ്മിത്ത് പറഞ്ഞിരിക്കുന്നത്. ഈ വര്‍ഷമൊടുവില്‍ നടക്കുന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മായങ്ക് ഉള്‍പ്പെട്ടാല്‍, ലോകത്തെ ഏറ്റവും വേഗമേറിയ പിച്ചായ പെര്‍ത്തില്‍ അടക്കം ഒരു ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ നിറഞ്ഞു കത്തിയേക്കാം. കാത്തിരിക്കാം, ആ മുഹൂര്‍ത്തത്തിനായി.