

മത്സരത്തിൽ നിന്ന്
ജയ്പൂർ: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരേ രാജസ്ഥാൻ റോയൽസിന് 202 റൺസ് വിജയലക്ഷ‍്യം. നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ ആർസിബി 201 റൺസ് അടിച്ചെടുത്തു. 40 പന്തിൽ 4 ബൗണ്ടറിയും 4 സിക്സും അടക്കം 63 റൺസ് അടിച്ചെടുത്ത ക‍്യാപ്റ്റൻ രജത് പാട്ടിദാറാണ് ടീമിന്‍റെ ടോപ് സ്കോറർ.
രാജസ്ഥാനു വേണ്ടി ജോഫ്രാ ആർച്ചർ, രവി ബിഷ്ണോയി, ബ്രിജേഷ് ശർമ എന്നിവർ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ രവീന്ദ്ര ജഡേജയും സന്ദീപ് ശർമയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആർസിബിക്ക് മോശം തുടക്കമാണ് ലഭിച്ചത്. ജോഫ്രാ ആർച്ചർ എറിഞ്ഞ ആദ‍്യ പന്തിൽ തന്നെ ഓപ്പണിങ് ബാറ്റർ ഫിൽ സോൾട്ട് (0) മടങ്ങി. ആർച്ചർ എറിഞ്ഞ ബൗൺസർ സോൾട്ടിന് പ്രതിരോധിക്കാനായില്ല.
എന്നാൽ രണ്ടാം വിക്കറ്റിൽ വിരാട് കോലിയും മലയാളി താരം ദേവ്ദത്ത് പടിക്കലും ചേർന്ന് ബൗണ്ടറികൾ പറത്തി സ്കോർബോർഡ് ഉയർത്തി. 7 പന്തുകൾ മാത്രമെ പടിക്കൽ നേരിട്ടുള്ളുവെങ്കിലും 3 ബൗണ്ടറി അടക്കം 14 റൺസ് നേടി. ആർച്ചറിനു തന്നെയായിരുന്നു വിക്കറ്റ്. പടിക്കൽ പുറത്താവുമ്പോൾ ടീമിന് 45 റൺസുണ്ടായിരുന്നു. കോലി മറുവശത്ത് നിന്ന് ടീമിനെ മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും രവി ബിഷ്ണോയിക്ക് വിക്കറ്റ് നൽകി മടങ്ങി. പവർപ്ലേ പൂർത്തിയാവുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 61 റൺസെന്ന നിലയിലായിരുന്നു ആർസിബി.
കൃണാൽ പാണ്ഡ‍്യയും (1), ജിതേഷ് ശർമയും (5) തിളങ്ങിയില്ല. കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത ടിം ഡേവിഡ് 9 പന്തിൽ നിന്നും 13 റൺസെടുത്ത് കളം വിട്ടു. റൊമാരിയോ ഷെപ്പേർഡ് 200 സ്ട്രൈക്ക്റേറ്റിൽ 11 പന്തിൽ 22 റൺസെടുത്തത് ടീമിന്‍റെ സ്കോർ ഉയരാൻ സഹായകരമായി. ഇംപാക്റ്റ് പ്ലെയറായി ഇറങ്ങിയ വെങ്കടേഷ് അയ്യർ വളരെ പതുക്കെ സിംഗിളുകളുമായി തുടങ്ങി അവസാന ഓവറുകളിൽ ബൗണ്ടറികളും സിക്സറും പറത്തി 15 പന്തിൽ 29 റൺസെടുത്ത് പുറത്താവാതെ നിന്നു.