
ഹൈദരാബാദ്: ഐപിഎല്ലിലെ നിർണായക മത്സരത്തിൽ സണ്‍ റൈസേഴ്സിനെ തോല്പിച്ച് ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്സ്. വിരാട് കൊഹ്ലി ഫാഫ് ഡുപ്ലസിസ് കൂട്ടുകെട്ടിൽ ബാംഗ്ലൂർ അനായാസം വിജയത്തിലേക്ക് എത്തുകയായിരുന്നു. 8 വിക്കറ്റിന്റെ ജയമാണ് ഇരുവരും ചേർന്ന് ടീമിന് സമ്മാനിച്ചത്.
ഹെന്റിച്ച് ക്ലാസൻ്റെ സെഞ്ചുറിയുടെ ബലത്തിൽ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടപ്പെടുത്തി സണ്‍ റൈസേഴ്സ് 186 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിൽ 2 വിക്കറ്റ് മാത്രം നഷ്ട്ടപ്പെടുത്തി ബാംഗളൂര്‍ 19.2 ഓവറിൽ ലക്ഷ്യം കണ്ടു.
തുടക്കം മുതൽ അടിച്ചു കളിച്ച വിരാട് ബോളർമാരെ വട്ടംകറക്കി. 63 ബോളില്‍ 4 സിക്സറും 12 ഫോറുമടക്കം വിരാട് 100 റൺസ് നേടിയപ്പോൾ 47 പന്തില്‍ 2 സിക്സറും 7 ഫോറുമായി ഫാഫ് ഡുപ്ലസിസ് 71 റൺസ് സ്വന്തമാക്കി. ഇരുവരുടെയും വിക്കറ്റിന് ശേഷം 3 പന്തില്‍ 5 റൺസുമായി ഗ്ലെന്‍ മാക്സ്വെല്ലും, 4 പന്തില്‍ 4 മൈക്കല്‍ ബ്രേസ്വെല്ലും ആർസിബിയെ വിജയത്തിലെത്തിച്ചു.
വിജയത്തോടെ ആർസിബിയുടെ പ്ലേഓഫ് പ്രതീക്ഷകൾക്ക് വീണ്ടും ആയുസ് നീട്ടി കിട്ടി. മുംബൈ ഇന്ത്യൻസിനെ താഴെയിറക്കി 14 പോയിന്റുമായി ആർസിബി നാലാം സ്ഥാനത്തെത്തി. തോൽവിയുടെ സൺ റിസേഴ്സ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണുള്ളത്.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഹെന്റിച്ച് ക്ലാസന്റെ അവിശ്വസനീയ സെഞ്ചുറി മികവില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തു. 51 പന്തില്‍ എട്ട് ഫോറും ആറ് സിക്സും സഹിതം 104 റണ്‍സെടുത്ത ഹെന്റിച്ച് ക്ലാസനാണ് സണ്‍റൈസേഴ്സിന്റെ ടോപ് സ്കോറര്‍. 19 പന്തില്‍ 29* റണ്‍സുമായി ഹാരി ബ്രൂക്ക് പുറത്താവാതെ നിന്നു.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. 4.3 ഓവറില്‍ 28 റണ്‍സിനിടെ ഓപ്പണര്‍മാരെ സണ്‍റൈസേഴ്സിന് നഷ്ടമായി. മൈക്കല്‍ ബ്രേസ്വെല്ലാണ് ഇരു വിക്കറ്റുകളും വീഴ്ത്തിയത്. ഇന്നിംഗ്സിലെ അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ അഭിഷേക് ശര്‍മ്മയെയും(14 പന്തില്‍ 11), മൂന്നാം ബോളില്‍ രാഹുല്‍ ത്രിപാഠിയേയും(12 പന്തില്‍) ബ്രേസ്വെല് പുറത്താക്കുകയായിരുന്നു. എങ്കിലും പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ കൂടുതല്‍ നഷ്ടമില്ലാതെ 49-2 എന്ന നിലയിലെത്തി ടീം. നായകന് ഏയ്ഡന്‍ മാര്‍ക്രാമിനെ സാക്ഷിയാക്കി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഹെന്റിച്ച് ക്ലാസന് തകര്‍ത്തടിക്കുന്നതാണ് പിന്നീട് കണ്ടത്.
രണ്ട് വിക്കറ്റ് വീണിട്ടും പതറാതെ കളിച്ച ക്ലാസന് 24 പന്തില്‍ അര്‍ധസെഞ്ചുറി കണ്ടെത്തിയതോടെ 12-ാം ഓവറില്‍ സണ്‍റൈസേഴ്സ് സ്കോര്‍ ബോര്‍ഡ് 100 തൊട്ടു.
റിവേഴ്സ് സ്വീപ്പിന് ശ്രമിച്ച മാര്‍ക്രമിനെ(20 പന്തില്‍ 18) ബൗള്‍ഡാക്കി ഷഹ്ബാസ് അഹമ്മദാണ് 76 റണ്‍സ് നീണ്ട ഈ കൂട്ടുകെട്ട് പൊളിച്ചത്. ഇതിന് ശേഷം ഷഹ്ബാസിനെ തുടര്‍ച്ചയായ സിക്സുകള്‍ക്ക് ക്ലാസന് പറത്തി. ഹര്‍ഷല്‍ പട്ടേലിന്റെ 19-ാം ഓവറില്‍ തകര്‍പ്പന്‍ സിക്സോടെ ക്ലാസന് 49 ബോളില്‍ തന്റെ ക്ലാസ് ശതകം തികച്ചു. പിന്നാലെ ഹര്‍ഷല്‍ ബൗള്‍ഡാക്കി. അവസാന പന്തില്‍ ഗ്ലെന്‍ ഫിലിപ്സ്(4 പന്തില്‍ 5) പുറത്താവുകയും ചെയ്തു.