

റിക്കി പോണ്ടിങ്, കൂപ്പർ കൊണോലി
ന‍്യൂഡൽഹി: കാഗിസോ റബാഡ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, റാഷിദ് ഖാൻ, വാഷിങ്ടൺ സുന്ദർ എന്നിവർ അടക്കമുള്ള പരിചയസമ്പന്നമായ ബൗളിങ് നിരയുള്ള ഒരു ടീമിനെതിരേ ഹൈലി എക്സ്പ്ലോസീവായി അരങ്ങേറ്റ മത്സരം കളിച്ച ഒരു 22 കാരന്‍റെ കഥ.
മറ്റാരുമല്ല ഓസ്ട്രേലിയൻ താരം കൂപ്പർ കൊണോലിയാണ് ഐപിഎല്ലിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത് ആരാധകരെ ആവേശത്തിലാഴ്ത്തിയത്. 44 പന്തിൽ 5 സിക്സും 5 ബൗണ്ടറിയും അടക്കം 72 റൺസാണ് കൊണോലി കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റൻസിനെതിരേ അടിച്ചെടുത്തത്.
നിർണായക ഘട്ടങ്ങളിൽ സമ്മർദമില്ലാതെ എങ്ങനെ കളിക്കണമെന്ന് കൊണോലിയുടെ ഒറ്റ ഇന്നിങ്സിലൂടെ തന്നെ വ‍്യക്തമാണ്. എന്നാൽ കൊണോലിയുടെ ഈ മികച്ച പ്രകടനത്തിനു പിന്നിൽ പ്രവർത്തിച്ചത് ടീമിന്‍റെ മുഖ‍്യ പരിശീലകൻ റിക്കി പോണ്ടിങ്ങാണ്.
കാരണം ഇക്കഴിഞ്ഞ ടി20 ലോകകപ്പിൽ ഏഴാം സ്ഥാനത്ത് ബാറ്റിങ്ങിനിറങ്ങിയിരുന്ന കൊണോലിയെ മൂന്നാം സ്ഥാനത്ത് കളിപ്പിച്ചത് പോണ്ടിങ്ങിന്‍റെ തീരുമാനമായിരുന്നു. ആ തീരുമാനത്തിന് അദ്ദേഹം കൈയടികൾ അർഹിക്കുന്നു.
ഓസ്ട്രേലിയൻ ലീഗായ ബിഗ്ബാഷിലും കൊണോലി മൂന്നാം സ്ഥാനത്ത് തന്നെയാണ് കളിച്ചിരുന്നത്. ഇതാണ് പോണ്ടിങ്ങിനെ ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് നയിച്ചത്.