

ജാമി ഓവർടൺ
ചെന്നൈ: ഐപിഎല്ലിൽ പ്ലേ ഓഫ് സ്വപ്നം കാണുന്ന ചെന്നൈ സൂപ്പർ കിങ്സിന് തിരിച്ചടിയായി വിദേശ പേസർ ജാമി ഓവർടണിന്‍റെ പരുക്ക്. ലഖ്നൗ സൂപ്പർ ജയന്‍റ്സിനെതിരായ മത്സരത്തിനിടെയുണ്ടായ പരുക്ക് മൂലം താരം ഇംഗ്ലണ്ടിലേക്ക് മടങ്ങി.
വലതു തുടയ്ക്കാണ് താരത്തിന് പരുക്കേറ്റിരിക്കുന്നത്. താരം ടീമിലേക്ക് തിരിച്ചെത്തുമെന്ന കാര‍്യം സംശയത്തിലാണ്. ചെന്നൈയ്ക്കു വേണ്ടി ഈ ഐപിഎല്ലിൽ വിക്കറ്റ് വേട്ടക്കാരിൽ രണ്ടാം സ്ഥാനത്താണ് ഓവർടൺ.
17.78 ബൗളിങ് ശരാശരിയിൽ 14 വിക്കറ്റുകളാണ് താരം ടൂർണമെന്‍റിൽ വീഴ്ത്തിയത്. ലഖ്നൗവിനെതിരായ കഴിഞ്ഞ മത്സരത്തിൽ മൂന്നു വിക്കറ്റ് വീഴ്ത്തി കളിയിലെ താരമായിരുന്നു ഓവർടൺ. നിലവിൽ 12 പോയിന്‍റുകളുമായി പോയിന്‍റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ചെന്നൈ സൂപ്പർ കിങ്സ്. ചെന്നൈ സൂപ്പർ കിങ്സിലെ നിരവധി താരങ്ങൾ പരുക്കിന്‍റെ പിടിയിലാണ്. നേഥൻ എല്ലിസ്, ഖലീൽ അഹമ്മദ്, എം.എസ്. ധോണി, ആയുഷ് മാത്രെ, രാമകൃഷ്ണ ഘോഷ് എന്നിവർ പരുക്കേറ്റ് ടൂർണമെന്‍റിൽ നിന്നും പുറത്തായിരുന്നു. രാമകൃഷ്ണ ഘോഷിന് പകരം കർണാടക താരം മക്നീൽ നൊറോണയെ ചെന്നൈ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. ലഖ്നൗവിനെതിരേയാണ് ചെന്നൈയുടെ അടുത്ത മത്സരം.