

IPL ഓറഞ്ച് ക്യാപ്പ്.
File
ന്യൂഡൽഹി: ഐപിഎല്ലിന്‍റെ ആദ്യ പകുതി പിന്നിടുമ്പോൾ, ഏറ്റവും കൂടുതൽ റൺസ് സ്കോർ ചെയ്ത ബാറ്റർക്കുള്ള ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കാനുള്ള മത്സരം മുറുകുന്നു. ബാറ്റർമാർക്കു സമഗ്രാധിപത്യം നൽകുന്ന പിച്ചുകളിൽ റൺസ് ഒഴുകുകയാണ്. അതിനൊപ്പം ഓരോ മത്സരദിനത്തിലും ഓറഞ്ച് ക്യാപ്പ് ഒരു തലയിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നു. ഇത്തവണ നാലു കളിക്കാരാണ് ഓറഞ്ച് ക്യാപ്പ് കൈവശംവച്ചത്.
ടീമുകളുടെയെല്ലാം സ്റ്റാർ ബാറ്റർമാർ മികച്ച ഫോമിലാണ്. നിലവിൽ സൺറൈസേഴ്സ് ഹൈദരാബാദിന്‍റെ വെടിക്കെട്ട് ഓപ്പണർ അഭിഷേക് ശർമയാണ് റൺവേട്ടക്കാരിൽ ഒന്നാമൻ. എട്ട് ഇന്നിങ്സിൽ 380 റൺസാണ് അഭിഷേക് അടിച്ചുകൂട്ടിയത്. 212.29 സ്ട്രൈക്ക് റേറ്റിലാണ് അഭിഷേകിന്‍റെ സ്കോറിങ്. ഒരു സെഞ്ചുറിയും മൂന്ന് അർധ സെഞ്ചുറിയും അഭിഷേക് സ്കോർ ചെയ്തുകഴിഞ്ഞു. സൺറൈസേഴ്സിനെതിരേ നേടിയ ഉശിരൻ സെഞ്ചുറിയിലൂടെ രാജസ്ഥാൻ റോയൽസിന്‍റെ കൗമാര വിസ്മയം വൈഭവ് സൂര്യവംശി (357 റൺസ്) ഒന്നാം സ്ഥാനത്തേക്കു കയറിയതാണ്. പക്ഷേ, വൈഭവിന്‍റെ തലയിൽ അധികനേരം ഓറഞ്ച് ക്യാപ്പ് ഇരുന്നില്ല. മറ്റൊരു ഉശിരൻ പ്രകടനം കാഴ്ചവച്ച അഭിഷേക് അതു തട്ടിയെടുത്തു.
പഞ്ചാബ് കിങ്സിനോടു നേടിയ 150+ സെഞ്ചുറിയിലൂടെ ഡൽഹി ക്യാപ്പിറ്റൽസിന്‍റെ കെ.എൽ. രാഹുൽ ഓറഞ്ച് ക്യാപ്പിനായുള്ള മത്സരത്തിൽ അപ്രതീക്ഷിത മുന്നേറ്റമാണ് നടത്തിയത്. റൺസിന്‍റെ കാര്യത്തിൽ വൈഭവിന് ഒപ്പമാണ് രാഹുൽ (357). എന്നാൽ രാഹുലിനെക്കാൾ (187.89) മികച്ച സ്ട്രൈക്ക് റേറ്റ് സൂര്യവംശിയെ (234.86) രണ്ടാം സ്ഥാനത്തിന് അർഹനാക്കുന്നു. രാഹുൽ മൂന്നാം സ്ഥാനത്തു നിൽക്കുന്നു. സൺറൈസേഴ്സിന്‍റെ ഹെൻറിച്ച് ക്ലാസനാണ് (349) പട്ടികയിലെ നാലാമൻ. ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (330) ആദ്യ അഞ്ചിലുണ്ട്.
മുംബൈ ഇന്ത്യൻസിനെതിരായ സെഞ്ചുറിയോടെ ചെന്നൈ സൂപ്പർ കിങ്സിന്‍റെ മലയാളി ബാറ്റർ സഞ്ജു സാംസണും ആദ്യ അഞ്ചിൽ ഇടംപിടിച്ചിരുന്നു. എന്നാൽ സഞ്ജുവിന് സ്ഥാനം നിലനിർത്താനായില്ല. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ ഇതിഹാസ ബാറ്റർ വിരാട് കോലി (328), ഗുജറാത്ത് ടൈറ്റൻസിന്‍റെ സായ് സുദർശൻ (322), ഹൈദരാബാദിന്‍റെ ഇഷാൻ കിഷൻ (312) എന്നിവരും സഞ്ജുവിനെപ്പോലെ (304) റൺവേട്ടയിൽ 300 കടന്നവരാണ്. വരും മത്സരങ്ങളിൽ ഇവരുടെ പ്രകടനവും ഓറഞ്ച് ക്യാപ്പ് തേടിയുള്ള പോരാട്ടത്തെ ആവേശകരമാക്കുമെന്നതിൽ സംശയമില്ല.
(ഡൽഹി - ബംഗളൂരു മത്സരത്തിന് മുൻപുള്ള കണക്ക് പ്രകാരം)