

മത്സരത്തിൽ നിന്ന്
കോൽക്കത്ത: കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ഐപിഎൽ മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്‍റ്സിന് 182 റൺസ് വിജയലക്ഷ‍്യം. നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുക്കാനെ കോൽക്കത്തയ്ക്ക് സാധിച്ചുള്ളൂ.
എല്ലാ ടീമുകളും 200 റൺസിനു മേലെ റൺസ് ഉയർത്തുമ്പോൾ ഹോംഗ്രൗണ്ടിൽ പോലും മികച്ച സ്കോർ ഉയർത്താൻ കോൽക്കത്തയ്ക്ക് സാധിക്കുന്നില്ല. 33 പന്തിൽ നിന്നും 5 ബൗണ്ടറിയും 2 സിക്സും അടക്കം 45 റൺസ് അടിച്ചെടുത്ത അംഗ്കൃഷ് രഘുവംശിയാണ് ടീമിന്‍റെ ടോപ് സ്കോറർ. പ്രിൻസ് യാദവ്, മണിമരൻ സിദ്ധാർഥ്, ആവേശ് ഖാൻ, ദിഗ്‌വേഷ് രഥി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ഈഡൻ ഗാർഡനിൽ ബാറ്റിങ്ങിനിറങ്ങിയ കോൽക്കത്തയ്ക്ക് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ആദ‍്യ ഓവർ എറിഞ്ഞ മുഹമ്മദ് ഷമിയെ പ്രതിരോധിക്കാൻ പാടുപെടുന്ന ഫിൻ അലനെയാണ് കണ്ടത്.
രണ്ടാം ഓവറിൽ പ്രിൻസ് യാദവിനെ രണ്ടു ബൗണ്ടറി പറത്തി ഫിൻ അലൻ സ്കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും 1.4 ഓവറിൽ ദിഗ്‌വേഷ് രഥിക്ക് ക‍്യാച്ച് നൽകി മടങ്ങി. പിന്നാലെയെത്തിയ അംഗ്കൃഷ് രഘുവംശി രഹാനെയ്ക്കൊപ്പം ചേർന്ന്50 റൺസ് കൂട്ടുകെട്ട് ഉയർത്തിയതോടെ റൺസ് ഉയർന്നു. 10.2 ഓവറിലാണ് പിന്നീട് രണ്ടാം വിക്കറ്റ് ടീമിന് നഷ്ടമാകുന്നത്. അജിങ്ക‍്യ രഹാനെയാണ് പുറത്തായത്. ഇതോടെ റൺറേറ്റ് കുറഞ്ഞു. അടുത്ത ഓവറിൽ അംഗ്കൃഷ് രഘുവംശിയെ മണിമരൻ സിദ്ധാർഥും
പിന്നാലെയെത്തിയ റിങ്കു സിങ്ങിനെ ആവേശ് ഖാൻ ക്ലീൻ ബൗൾഡ് ആക്കുകയും ചെയ്തതോടെ കോൽക്കത്ത പ്രതിരോധത്തിലായി. ആറാമനായി എത്തിയ റൊവ്മാൻ പവലിന്‍റെ വെടിക്കെട്ട് പ്രകടനമാണ് റൺസ് വീണ്ടും ഉയരാൻ സഹായകരമായത്. 24 പന്തുകൾ മാത്രമെ ബാറ്റ് ചെയ്തുള്ളുവെങ്കിലും 39 റൺസ് പവൽ അടിച്ചെടുത്തു. കാമറൂൺ ഗ്രീനിന് എൽഎസ്ജിയുടെ ബൗളർമാർക്കു മുന്നിൽ ആക്രമണോത്സുക പുറത്തെടുക്കാൻ സാധിച്ചില്ല. അവസാന ഓവറുകളിലാണ് ഗ്രീൻ റൺസ് കണ്ടെത്തിയത്. 24 പന്തിൽ 32 റൺസാണ് ഗ്രീനിന്‍റെ സമ്പാദ‍്യം.