

കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ ബാറ്റ് ചെയ്യുന്ന റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഓപ്പണർ വിരാട് കോലി.
റായ്പുർ: തുടരെ രണ്ട് മത്സരങ്ങളിൽ ഡക്കായ വിരാട് കോലി കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ സെഞ്ചുറിയുമായി തിരിച്ചുവന്നു. തുടരെ നാലു മത്സരങ്ങൾ ജയിച്ച കോൽക്കത്തയുടെ കുതിപ്പിന് തടയിട്ടതോടെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഐപിഎൽ പോയിന്‍റ് പട്ടികയിൽ വീണ്ടും ഒന്നാമത്.
ആദ്യം ബാറ്റ് ചെയ്ത കോൽക്കത്ത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 192 റൺസാണെടുത്തത്. ആർസിബി 19.1 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം നേടി. 60 പന്തിൽ 11 ഫോറും മൂന്ന് സിക്സും സഹിതം 105 റൺസെടുത്ത കോലി പുറത്താകാതെ നിന്നു. കോലിയുടെ വൺമാൻ ഷോ കണ്ട ഇന്നിങ്സിൽ, 39 റൺസെടുത്ത ദേവദത്ത് പടിക്കലാണ് ആർസിബിയുടെ രണ്ടാമത്തെ ഉയർന്ന സ്കോറർ.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കോൽക്കത്തയെ അംഗ്കൃഷ് രഘുവംശിയും റിങ്കു സിങ്ങും ചേർന്നാണ് മോശമല്ലാത്ത സ്കോറിലെത്തിച്ചത്. 46 പന്തിൽ 7 ബൗണ്ടറിയും 3 സിക്സും അടക്കം 71 റൺസെടുത്ത രഘുവംശി ഇന്നിങ്സിന്‍റെ അവസാന പന്തിൽ റണ്ണൗട്ടയപ്പോൾ, റിങ്കു 29 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്സും സഹിതം 49 റൺസെടുത്ത് പുറത്താകാതെ നിന്നു. കാമറൂൺ ഗ്രീൻ (24 പന്തിൽ 32) തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തു. ആർസിബിക്കു വേണ്ടി ഭുവനേശ്വർ കുമാർ, ജോഷ് ഹേസൽവുഡ്, രസിഖ് സലാം ധർ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
കോൽക്കത്തയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണർമാരായ ഫിൻ അലനും (18) ക‍്യാപ്റ്റൻ അജിങ്ക‍്യ രഹാനെയും നൽകിയത്. ആദ‍്യ രണ്ട് ഓവർ പിന്നിടുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 18 റൺസുണ്ടായിരുന്നു ടീമിന്. ആദ‍്യ ഓവർ ഭുവനേശ്വർ അതിഗംഭീരമായി പന്തെറിഞ്ഞപ്പോൾ ജേക്കബ് ഡഫിയെ ഫിൻ അലൻ ബൗണ്ടറിയും സിക്സും പറത്തി 14 റൺസ് അടിച്ചെടുത്തു. എന്നാൽ ഫിൻ അലന്‍റെ മിന്നൽ വെടിക്കെട്ടിന് അധികം ആയുസുണ്ടായിരുന്നില്ല.
ഭുവനേശ്വർ കുമാറിന്‍റെ രണ്ടാം ഓവറിൽ വിക്കറ്റ് നൽകി മടങ്ങി. എന്നാൽ ഡഫി എറിഞ്ഞ രണ്ടാം ഓവറിൽ 17 റൺസ് അടിച്ചെടുത്ത് രഹാനെ റൺസ് ഉയർത്തി. ഒടുവിൽ ജോഷ് ഹേസൽവുഡ് വേണ്ടി വന്നു രഹാനെയെ പുറത്താക്കാൻ. 19 റൺസായിരുന്നു രഹാനെയുടെ സമ്പാദ‍്യം. പവർപ്ലേ പൂർത്തിയാകുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 56 റൺസെന്ന നിലയിലായിരുന്നു ടീം.
അർധസെഞ്ചുറി നേടിയ അംഗ്കൃഷ് രഘുവംശിയുടെ ആഹ്ലാദ പ്രകടനം
മൂന്നാം വിക്കറ്റിൽ അംഗ്കൃഷ്- ഗ്രീൻ സഖ‍്യം ചേർത്ത 50 റൺസ് കൂട്ടുകെട്ടിന്‍റെ മികവിൽ ടീം സ്കോർ 100 കടന്നു. 12.2 ഓവറിൽ റസീഖ് സലാം എറിഞ്ഞ ഗുഡ് ലെങ്ത്ത് പന്ത് സിക്സർ അടിക്കാൻ ശ്രമിച്ചാണ് ഗ്രീൻ പുറത്തായത്. ക്രോസ് ബാറ്റ് ചെയ്ത ഗ്രീൻ ബൗൾഡാവുകയായിരുന്നു. എന്നാൽ അംഗ്കൃഷ് ക്രീസിൽ നിലയുറപ്പിച്ച് സ്കോർബോർഡ് ഉയർത്തി. റിങ്കു സിങ്ങും (29 പന്തിൽ 49 നോട്ടൗട്ട്) പിന്തുണച്ചതോടെ 150 റൺസ് കടന്നു കോൽക്കത്ത. അവസാന ഓവറുകളിലും റൺസ് കണ്ടെത്താൻ ഇരുവർക്കും സാധിച്ചതോടെ 192 റൺസെന്ന നിലയിലെത്തുകയായിരുന്നു.