

സൺറൈസേഴ്സ് ഹൈദരാബാദ് ഓപ്പണർ ട്രാവിസ് ഹെഡിനെ പുറത്താക്കിയ ശേഷം യാത്രയാക്കുന്ന കോൽക്കത്ത നൈറ്റ്റൈഡേഴ്സ് സ്പിന്നർ വരുൺ ചക്രവർത്തി.
ഹൈദരാബാദ്: മികച്ച ഫോമിൽ കളിക്കുന്ന സൺറൈസേഴ്സ് ഹൈദരാബാദിനെ അവരുടെ ഹോം ഗ്രൗണ്ടിൽ മുട്ടുകുത്തിച്ച് കോൽക്കത്ത നൈറ്റ്റൈഡേഴ്സ്. ഇതോടെ മൂന്നാം ജയവുമായി കോൽക്കത്ത പോയിന്‍റ് പട്ടികയിൽ എട്ടാം സ്ഥാനത്തേക്കു കയറി. രണ്ടു ജയം വീതമുള്ള മുംബൈ ഇന്ത്യൻസും ലഖ്നൗ സൂപ്പർജയന്‍റ്സും മാത്രമാണ് അവർക്കു താഴെ.
നേരത്തെ, ടോസ് നേടിയ സൺറൈസേഴ്സ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. എന്നാൽ, അഭിഷേക് ശർമയും (15) പിന്നീട് മധ്യനിരയും നിരാശപ്പെടുത്തിയപ്പോൾ അവർ 19 ഓവറിൽ 165 റൺസിന് ഓൾഔട്ടായി.
28 പന്തിൽ 61 റൺസെടുത്ത ട്രാവിസ് ഹെഡ് ആണ് എസ്ആർഎച്ചിന്‍റെ ടോപ് സ്കോറർ. വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ 29 പന്തിൽ 42 റൺസും നേടി.
36 പന്തിൽ മൂന്ന് വിക്കറ്റ് നേടിയ വരുൺ ചക്രവർത്തിയാണ് കോൽക്കത്ത ബൗളർമാരിൽ തിളങ്ങിയത്. കാർത്തിക് ത്യാഗിയും സുനിൽ നരെയ്നും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. വൈഭവ് അറോറ, കാമറൂൺ ഗ്രീൻ, അനുകുൽ റോയ് എന്നിവർക്ക് ഓരോ വിക്കറ്റ്.
മറുപടി ബാറ്റിങ്ങിൽ കോൽക്കത്ത ബാറ്റർമാർക്ക് ഒരു ഘട്ടത്തിലും വെല്ലുവിളി ഉയർത്താൻ സൺറൈസേഴ്സ് ബൗളർമാർക്കു സാധിച്ചില്ല. അജിങ്ക്യ രഹാനെയും (36 പന്തിൽ 43) ഫിൻ അലനും (13 പന്തിൽ 29) ചേർന്നു മികച്ച തുടക്കം തന്നെ അവർക്കു നൽകി. അംഗ്കൃഷ് രഘുവംശി (47 പന്തിൽ 59) നങ്കൂരമിട്ടപ്പോൾ, റിങ്കു സിങ് (11 പന്തിൽ 22) കോൽക്കത്ത വിജയം എളുപ്പമാക്കി. 18.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് കോൽക്കത്ത ലക്ഷ്യം നേടിയത്.