

ഋഷഭ് പന്ത്
ഹൈദരാബാദ്: ലഖ്നൗ സൂപ്പർ ജയന്‍റ്സിനെതിരായ ഐപിഎൽ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിന് തോൽവി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ ഉയർത്തിയ 157 റൺസ് വിജയലക്ഷ‍്യം ലഖ്നൗ 19.5 ഓവറിവൽ മറികടന്നു. 50 പന്തിൽ 9 ബൗണ്ടറി അടക്കം 68 റൺസ് അടിച്ചെടുത്ത് പുറത്താവാതെ നിന്ന ക‍്യാപ്റ്റൻ ഋഷഭ് പന്താണ് എൽഎസ്ജിയുടെ ടോപ് സ്കോറർ. പന്തിനു പുറമെ
27 പന്തിൽ നിന്നും 6 ബൗണ്ടറിയും 2 സിക്സറം അടക്കം 45 റൺസ് അടിച്ചെടുത്ത ഏയ്ഡൻ മാർക്രം മാത്രമാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. മിച്ചൽ മാർഷിനും (14) ഇംപാക്റ്റ് പ്ലെയറായി ഇറങ്ങിയ ആയുഷ് ബധോനിക്കും (12) തിളങ്ങാനായില്ല. നിക്കൊളാസ് പുരാൻ 1 റൺസ് എടുത്ത് നിൽക്കെ റണ്ണൗട്ടായി.
സൺറൈസേഴ്സിനു വേണ്ടി ഇഷാൻ മലിങ്ക, ഷിവാങ് കുമാർ, എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ഹർഷ് ദുബെ 2 വിക്കറ്റ് പിഴുതു. മറുപടി ബാറ്റിങ്ങിനിറങ്ങിയ എൽഎസ്ജിക്ക് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണർമാരായ ഏയ്ഡൻ മാർക്രവും മിച്ചൽ മാർഷും (14) നൽകിയത്.
ഒന്നാം വിക്കറ്റിൽ തന്നെ 37 റൺസ് കൂട്ടുകെട്ട് പടുത്തുയർത്താൻ ഇരുവർക്കും സാധിച്ചു. തുടർന്ന് മിച്ചൽ മാർഷ് ഉടനെ മടങ്ങി. പവർപ്ലേ പൂർത്തിയായപ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 53 റൺസെന്ന നിലയിലായിരുന്നു എൽഎസ്ജി. ടീം സ്കോർ 77ൽ നിൽക്കെ മാർക്രത്തെ ഷിവാങ് കുമാർ പുറത്താക്കി. എന്നാൽ ഋഷഭ് പന്ത് സിംഗിളുകളും ഡബിളുകളും എടുത്ത് പതിയെ സ്കോർബോർഡ് ചലിപ്പിച്ചു.
11.6 ഓവറിൽ 100 റൺസുണ്ടായിരുന്നു ടീമിന്. ഓവർ പിച്ച് ഡെലിവറി ലഭിച്ചിട്ടും വമ്പൻ അടിക്ക് ശ്രമിക്കാതെ സ്ട്രൈക്ക് മാറുന്ന പന്തിനെയാണ് ഹൈദരാബാദിൽ കാണാൻ കഴിഞ്ഞത്. മറുവശത്ത് നിൽക്കുന്ന ബാറ്ററായ അബ്ദുൾ സമദ് ഇതോടെ സമ്മർദത്തിലാവുകയും സിക്സർ പറത്താൻ ശ്രമിച്ച് ഔട്ടാവുകയും ചെയ്തു. പിന്നാലെയെത്തിയ മുകുൾ ചൗധരി 5 പന്തിൽ നിന്നും 2 റൺസാണ് ആകെ നേടിയത്.
ഇതോടെ മത്സരം അവസാന ഓവറിലേക്ക് നീണ്ടു 6 പന്തിൽ നിന്നും 9 റൺസായിരുന്നു എൽഎസ്ജിക്ക് വേണ്ടിയിരുന്നത്. ജയ്ദേവ് ഉനദ്ഘട്ടാണ് അവസാന ഓവർ എറിഞ്ഞത്. ആദ‍്യ പന്തിൽ തന്നെ ഋഷഭ് പന്ത് ബൗണ്ടറി പറത്തി മത്സരം എൽഎസ്ജിക്ക് അനുകൂലമാക്കി. രണ്ടാം പന്തിൽ ഉനദ്ഘട്ടിന്‍റെ സ്ലോവർ കട്ടറും ഋഷഭ് ബൗണ്ടറി പായിച്ചു. മൂന്നാം പന്തിലും നാലാം പന്തിലും റൺസൊന്നും നേടാനായില്ല. അഞ്ചാം പന്തിൽ ബൗണ്ടറി നേടിയതോടെ എൽഎസ്ജി വിജയിച്ചു.
നേരത്തെ ആദ‍്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ഹെൻറിച്ച് ക്ലാസൻ- നിതീഷ് കുമാർ റെഡ്ഡി സഖ‍്യത്തിന്‍റെ കൂട്ടുകെട്ടിന്‍റെ ബലത്തിലാണ് 156 റൺസെടുത്തത്. 62 പന്തിൽ നിന്നും 116 റൺസിന്‍റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയർത്തിയത്. മത്സരത്തിന്‍റെ ഒരു ഘട്ടത്തിൽ 4 വിക്കറ്റ് നഷ്ടത്തിൽ 26 റൺസെന്ന നിലയിൽ നിന്ന ടീമിനെയാണ് ഇരുവരും ചേർന്ന് കൈപിടിച്ച് ഉയർത്തിയത്.
ക്ലാസൻ 40 പന്തിൽ 62 റൺസും നിതീഷ് 33 പന്തിൽ 56 റൺസും നേടി. അഭിഷേക് ശർമ പൂജ‍്യത്തിന് പുറത്തായപ്പോൾ ട്രാവിസ് ഹെഡ് 7 റൺസും ക‍്യാപ്റ്റൻ ഇഷാൻ കിഷാൻ ഒരു റൺസെടുത്ത് റണ്ണൗട്ടാവുകയും ചെയ്തു. വെടിക്കെട്ട് ബാറ്റർ ലിയാം ലിവിങ്സ്റ്റൺ (14) അനികേത് വർമ എന്നിവർക്ക് കാര‍്യമായ പ്രകടനമൊന്നും പുറത്തെടുക്കാനായില്ല. ലഖ്നൗവിനു വേണ്ടി മുഹമ്മദ് ഷമി, പ്രിൻസ് യാദവ്, ആവേശ് ഖാൻ എന്നിവർ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ മണിമരൻ സിദ്ധാർഥും ദിഗ്വേഷ് രഥി എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു.