ബെംഗളൂരു: ഐപിഎൽ പതിനാറാം സീസണിൽ ആർസിബിയുടെ പ്ലേഓഫ് പ്രതീക്ഷകൾ തകർത്തെറിഞ്ഞ് ഗുജറാത്ത് ടൈറ്റൻസ്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആര്‍സിബി നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്‌ടത്തില്‍ 197 റണ്‍സെടുത്തപ്പോൾ ഗുജറാത്ത് 19.1 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നതോടെയാണ് ആർസിബി പ്ലേയോഫ് കാണാതെ പുറത്തായത്. സൺറൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയ മുംബൈ ഇന്ത്യൻസ് 16 പോയിന്റുമായി നാലാം സ്ഥാനക്കാരായി പ്ലേഓഫിൽ ചേക്കേറി.
നിർണായക മത്സരത്തിൽ വിരാട് കോലിയുടെ(61 പന്തിൽ101*) ഒറ്റയാൾ പോരാട്ടത്തിന് സെഞ്ചുറിയുമായി ശുഭ്മാൻ ഗില്ലിലൂടെ ഗുജറാത്ത് മറുപടി നൽകുകയായിരുന്നു. ഗില്‍ 52 പന്തില്‍ 104* നേടി. എട്ടു സിക്സും അഞ്ചും ഫോറും സഹിതമാണ് ശുഭ്മാൻ ഗിൽ സീസണിൽ രണ്ടാം സെഞ്ചറി തികച്ചത്.
വൃദ്ധിമാൻ സാഹ പുറത്തായതോടെ ശുഭ്മാൻ ഗിൽ (52 പന്തിൽ 104*) വിജയ് ശങ്കറിനെ കൂട്ടുപിടിച്ച് തകർത്തടിച്ചപ്പോൾ സ്കോർ ബോർഡിന് വേഗത കൂടി. ഇരുവരും ചേർന്ന് 123 റണ്‍സാണ് കൂട്ടിച്ചേർത്തത്. രണ്ടു സിക്സും ഏഴും ഫോറുടക്കം 35 പന്തിൽ 53 റൺസാണ് വിജയ് ശങ്കർ അടിച്ചുകൂട്ടിയത്.
15–ാം ഓവറിൽ വി.വൈശാഖിന് വിക്കറ്റ് നൽകി വിജയ് ശങ്കർ പുറത്തായപ്പോൾ തൊട്ടടുത്ത ഓവറിൽ ദസുൻ ശനകയും (0) പുറത്തായി. പിന്നീടെത്തിയ ഡേവിഡ് മില്ലറിനെ 18–ാം ഓവറിൽ സിറാജ് പുറത്താക്കിയതോടെ ആർസിബിയ്ക്ക് ചെറിയൊരു പ്രതീക്ഷ നൽകിയെങ്കിലും അവസാന ഓവറിൽ എട്ടു റൺസ് വിജയ ലക്ഷ്യം വേണ്ടിവന്ന ഗുജറാത്തിന് വെയ്‌ൻ പാർണൽ ഒരു വൈഡും ഒരു നോ ബോളും നൽകിയതോടെ ആറു പന്തിൽനിന്ന് ആറ് എന്ന നിലയിലായി. 98ൽ നിന്ന ഗിൽ അടുത്ത പന്ത് സിക്സർ പറത്തി വിജയകൊടി പാറിച്ചു. രാഹുൽ തെവാത്തിയയെ (5 പന്തിൽ 4*) പുറത്താകാതെ നിന്നു. അതേസമയം ആർസിബിക്ക് വേണ്ടി മുഹമ്മദ് സിറാജ് രണ്ടു വിക്കറ്റും വി.വൈശാഖ്, ഹർഷൽ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴത്തി.
കനത്ത മഴ മൂലം മത്സരം വൈകിയാണ് ആരംഭിച്ചത്. ബാറ്റിങ്ങിനിറങ്ങിയ വിരാട് കോലിയും ഡുപ്ലെസിസും തുടക്കം മുതൽ കത്തികയറുന്ന കാഴ്‌ചയാണ് ചിന്നസ്വാമി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 61 പന്തില്‍ 101* റണ്‍സുമായി വിരാട് കോലി പുറത്താകാതെ നിന്നപ്പോൾ മൈക്കൽ ബ്രേസ്‌വെൽ(16 പന്തിൽ 26), അനൂജ് റാവത്ത് (15 പന്തില്‍ 23*) എന്നിവർ ബേധപെട്ട പ്രകടനം നടത്തി.
മാക്‌സ്‌വെൽ 11 റൺസിൽ പുറത്തായപ്പോൾ ദിനേശ് കാർത്തിക് (0), മഹിപാൽ ലോംറോർ(1) എന്നിവർ നിരാശപ്പെടുത്തി.