
പഞ്ചാബ് കിങ്സ് ഓപ്പണർ പ്രഭ്സിമ്രൻ സിങ്ങിന്‍റെ ബാറ്റിങ്.
ലഖ്നൗ: ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്‍റ്സിനെതിരേ പഞ്ചാബ് കിങ്സിനെ എട്ട് വിക്കറ്റ് വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 171 റൺസാണെടുത്തത്. പഞ്ചാബ് 16.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം നേടി.
ഇൻഫോം ഓപ്പണർ മിച്ചൽ മാർഷ് നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായെങ്കിലും, എയ്ഡൻ മാർക്രവും (18 പന്തിൽ 28) നിക്കൊളാസ് പുരാനും (30 പന്തിൽ 44) ലഖ്നൗവിന് മികച്ച സ്കോറിനുള്ള അടിത്തറയിട്ടു. എന്നാൽ, ക്യാപ്റ്റൻ ഋഷഭ് പന്ത് (2) ഒരിക്കൽക്കൂടി പരാജയമായി.
തുടർന്നെത്തിയവരിൽ ആയുഷ് ബദോനിക്കും (33 പന്തിൽ 41) ഡേവിഡ് മില്ലർക്കും (18 പന്തിൽ 19) വിചാരിച്ച രീതിയിൽ റൺ നിരക്ക് ഉയർത്താൻ സാധിച്ചില്ല. 12 പന്തിൽ 27 റൺസെടുത്ത അബ്ദുൾ സമദാണ് സ്കോർ ഇത്രയെങ്കിലും എത്തിച്ചത്. പഞ്ചാബ് കിങ്സിനു വേണ്ടി ഇന്ത്യൻ താരം അർഷ്ദീപ് സിങ് മൂന്ന് വിക്കറ്റ് നേടി.
മറുപടി ബാറ്റിങ്ങിൽ പഞ്ചാബിന് യുവ ഓപ്പണർ പ്രിയാംശ് ആര്യയെ (8) പെട്ടെന്ന് നഷ്ടമായി. എന്നാൽ, പ്രഭ്സിമ്രൻ സിങ്ങും (34 പന്തിൽ 69) ക്യാപ്റ്റൻ ശ്രേയസ് അയ്യരും (30 പന്തിൽ പുറത്താകാതെ 52) നെഹാൽ വധേരയും (25 പന്തിൽ 43) ടീമിന് അനായാസ വിജയം ഉറപ്പാക്കുകയായിരുന്നു. ലഖ്നൗവിനു വേണ്ടി ദിഗ്വേഷ് രഥി രണ്ട് വിക്കറ്റ് വീഴ്ത്തി.