

രാജസ്ഥാൻ റോയൽസിനെതിരേ ഡൽഹി ക്യാപ്പിറ്റൽസ് ഓപ്പണർ കെ.എൽ. രാഹുലിന്‍റെ ഷോട്ട്.
ജയ്പുർ: ഓപ്പണിങ് സഖ്യം പരാജയപ്പെട്ടു; പക്ഷേ, മധ്യനിര പതിവില്ലാതെ ക്ലിക്കായി, കൂറ്റൻ സ്കോറും സമ്മാനിച്ചു. പക്ഷേ രാജസ്ഥാൻ റോയൽസിന് ഹോം ഗ്രൗണ്ടിൽ തോൽവി. ഡൽഹി ക്യാപ്പിറ്റൽസിന്‍റെ ബാറ്റിങ് കരുത്തിനു മുന്നിൽ ആതിഥേയർ അടിപതറിയപ്പോൾ ഐപിഎല്ലിൽ വീണ്ടുമൊരു ഹൈ സ്കോറിങ് ചേസ്.
ടോസ് നേടി ബാറ്റ് ചെയ്യാൻ തീരുമാനിച്ച രാജസ്ഥാൻ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 225 റൺസാണ് നേടിയത്. ഡൽഹി അഞ്ച് പന്തും ഏഴ് വിക്കറ്റും ശേഷിക്കെ ലക്ഷ്യം നേടി.
റോയൽസിന്‍റെ തുടക്കം തകർച്ചയോടെയായിരുന്നു. ഇൻഫോം ഓപ്പണർമാർ യശസ്വി ജയ്സ്വാളും (6) വൈഭവ് സൂര്യവംശിയും (4) രണ്ടോവറിനുള്ളിൽ കൂടാരം കയറി. മിച്ചൽ സ്റ്റാർക്കിനെ നേരിടും മുൻപ് സൂര്യവംശി പുറത്തായതോടെ ആദ്യ പന്തിൽ സിക്സർ എന്ന കാത്തിരിപ്പും നീളുന്നു.
എന്നാൽ, ധ്രുവ് ജുറലിനൊപ്പം ക്യാപ്റ്റൻ റിയാൻ പരാഗ് എത്തിയതോടെ രാജസ്ഥാന്‍റെ സ്കോർ ബോർഡ് വീണ്ടും ചലിച്ചു. 102 റൺസാണ് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ പിറന്നത്. ജുറൽ 30 പന്തിൽ 42 റൺസെടുത്തു. ഇത്തവണത്തെ ഐപിഎൽ സീസണിൽ ആദ്യമായി അർധ സെഞ്ചുറി കടന്ന പരാഗ് 50 പന്തിൽ 90 റൺസും നേടി.
അവസാന ഓവറുകളിൽ തട്ടുപൊളിപ്പൻ ബാറ്റിങ് പ്രകടനം പുറത്തെടുത്ത ഡൊണോവൻ ഫെരേരയാണ് രാജസ്ഥാൻ സ്കോർ ഇരുനൂറ് കടത്തിയത്. 14 പന്തിൽ 47 റൺസെടുത്ത ഫെരേര പുറത്താകാതെ നിന്നു. മിച്ചൽ സ്റ്റാർക്ക് 40 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ ഡൽഹിക്കായി കെ.എൽ. രാഹുൽ - പാഥും നിശങ്ക ഓപ്പണിങ് സഖ്യം സെഞ്ചുറി കൂട്ടുകെട്ടുയർത്തി. 33 പന്തിൽ 62 റൺസെടുത്ത നിശങ്കയാണ് ആദ്യം പുറത്തായത്. പക്ഷേ, നിതീഷ് റാണയെ (17 പന്തിൽ 33) കൂട്ടുപിടിച്ച് പോരാട്ടം നയിച്ച രാഹുൽ 40 പന്തിൽ 75 റൺസെടുത്തു.
മൂവരും വീണ ശേഷം ട്രിസ്റ്റൻ സ്റ്റബ്സും (11 പന്തിൽ 18*) അശുതോഷ് ശർമയും (15 പന്തിൽ 25) ചേർന്ന് കൂടുതൽ നഷ്ടമില്ലാതെ ഡൽഹിയെ വിജയത്തിലേക്കു നയിക്കുകയായിരുന്നു.