

മത്സരത്തിൽ നിന്ന്
ജയ്പൂർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരേ 11 ഓവറിൽ 151 റൺസ് ചേസ് ചെയ്ത മുംബൈ ഇന്ത‍്യൻസിന്‍റെ ബാറ്റിങ് നിര തകർന്നു. മഴ മൂലമാണ് മത്സരം 11 ഓവറായി വെട്ടിച്ചുരുക്കിയത്. 11 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 123 റൺസ് എടുക്കാനേ മുംബൈക്കു സാധിച്ചുള്ളൂ. ഇതോടെ രാജസ്ഥാന് 27 റൺസ് ജയം.
ആക്രമണോത്സുക ബാറ്റിങ് പുറത്തെടുത്ത രാജസ്ഥാൻ ഓപ്പണർ യശസ്വി ജയ്സ്വാൾ ഗംഭീര തുടക്കം നൽകിയെങ്കിലും ആരാധകരുടെ മനസിൽ ഇടം പിടിച്ചത് 15 വയസുകാരനായ വൈഭവ് സൂര‍്യവംശിയാണ്. 14 പന്തുകൾ മാത്രമാണ് വൈഭവ് ബാറ്റേന്തിയത്. എന്നാൽ 5 സിക്സും ഒരു ബൗണ്ടറിയും ഉൾപ്പെടെ 39 റൺസെടുത്തു.
കരിയറിൽ ആദ്യമായി ജസ്പ്രീതം ബുംറയെ നേരിട്ട വൈഭവ്, ആദ്യ പന്ത് തന്നെ ഗ്യാലറിയിലെത്തിച്ചു. 131.2 കിലോമീറ്റർ വേഗതയിൽ ലെംഗ് സ്റ്റംപ് നോക്കി ബുംറ എറിഞ്ഞ ഓവർ പിച്ച് ഡെലിവറി ആരാധകർക്കിടയിലാണ് ലാൻഡ് ചെയ്തത്.
വൈഭവ് സൂര‍്യവംശി
അടുത്ത പന്ത് സിംഗിൽ നൽകി മാറി. മറുവശത്ത് നിന്ന ജയ്സ്വാൾ സിംഗിൾ ഇട്ടതോടെ വീണ്ടും ബുംറയ്ക്കെതിരേ സൂര‍്യവംശി. അടുത്ത പന്തിലും മാറ്റമുണ്ടായില്ല. ബുംറ എറിഞ്ഞ ബൗൺസർ സൂര‍്യവംശി സിക്സർ പറത്തി. അവസാന രണ്ടു പന്തുകൾ മാത്രമാണ് ബുംറയ്ക്ക് ഡോട്ട് ബോൾ എറിയാൻ സാധിച്ചത്. ഇതോടെ ആദ‍്യ ഓവറിൽ 14 റൺസ് ബുംറ വിട്ടുകൊടുത്തു.
ഒടുവിൽ 4.6 ഓവറിൽ ശാർദൂൽ ഠാക്കൂറാണ് സൂര‍്യവംശിയെ പുറത്താക്കുന്നത് അതും സിക്സെന്ന് ഉറപ്പിച്ച ഷോട്ടിൽ തിലക് വർമയുടെ അസാമാന്യ ക്യാച്ചിലൂടെ.
5.4 ഓവറിൽ ധ്രുവ് ജുറലും പുറത്തായതോടെ രാജസ്ഥാന്‍റെ റൺറേറ്റ് കുറഞ്ഞു. അല്ലാ ഘസൻഫറാണ് ജുറലിനെ പുറത്താക്കിയത്. പിന്നാലെയെത്തിയ ക‍്യാപ്റ്റൻ റിയാൻ പരാഗ് 10 പന്തിൽ 20 റൺസെടുത്തു. മറുവശത്ത് നിലയുറപ്പിച്ച ജയ്സ്വാൾ ( 32 പന്തിൽ 77 നോട്ടൗട്ട്) അർധസെഞ്ചുറി പൂർത്തിയാക്കി പുറത്താവാതെ നിന്നു. ഇതോടെ 150 റൺസിലെത്തി രാജസ്ഥാൻ. ഷിമ്രോൺ ഹെറ്റ്‌മെയർ 7 പന്തുകൾ ബാറ്റ് ചെയ്തെങ്കിലും 6 റൺസ് മാത്രമെ നേടാനായുള്ളൂ.
വിക്കറ്റ് വീഴ്ത്തിയ എ.എം. ഘസൻഫറിന്‍റെ ആഹ്ലാദ പ്രകടനം
മറുപടി ബാറ്റിങ്ങിൽ മുംബൈക്ക് തുടക്കം മുതൽ പിഴച്ചു. റിയാൻ റിക്കിൾടൺ (8), രോഹിത് ശർമ (5), സൂര്യകുമാർ യാദവ് (6), ഹാർദിക് പാണ്ഡ്യ (9) എന്നിവർ രണ്ടക്കം കാണാതെ മടങ്ങിയതോടെ അവർ തകർന്നു. തിലക് വർമയ്ക്കും (14) പിടിച്ചു നിൽക്കാനാവാതെ വന്നതോടെ പരാജയമുറപ്പിച്ച മുംബൈക്ക് പിന്നെയൊക്കെ ചടങ്ങ് മാത്രമായിരുന്നു. പിന്നെ വന്നവരിൽ നമൻ ധീറിനും (25) ഷെർഫെയ്ൻ റുഥർഫോർഡിനും (25) മാത്രമാണ് രണ്ടക്ക സ്കോർ നേടാൻ സാധിച്ചത്.