

പഞ്ചാബ് കിങ്സിനെതിരേ രാജസ്ഥാൻ റോയൽസ് താരം മാർക്കസ് സ്റ്റോയ്നിസിന്‍റെ ഷോട്ട്.
ന്യൂ ചണ്ഡിഗഡ്: ഐപിഎൽ സീസണിൽ അഞ്ചാം വട്ടവും ഇരുനൂറ് കടന്ന് പഞ്ചാബ് കിങ്സിന്‍റെ ബാറ്റിങ് കരുത്ത്. രാജസ്ഥാൻ റോയൽസിനെതിരേ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ്, നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 222 റൺസാണ് സ്കോർ ചെയ്തത്.
ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗ് ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇടങ്കയ്യൻ ഓപ്പണർ പ്രിയാംശ് ആര്യ മറ്റൊരു ബാറ്റിങ് വെടിക്കെട്ടിനു കൂടി തിരി കൊളുത്തിയെങ്കിലും, 11 പന്തിൽ 29 റൺസെടുത്ത് പുറത്തായി. തുടർന്നെത്തിയ കൂപ്പർ കൊണോലിയും (14 പന്തിൽ 30) മോശമാക്കിയില്ല.
അതേസമയം, മറുവശത്ത് പ്രഭ്സിമ്രൻ സിങ്ങിന് സ്ട്രൈക്ക് ഉയർത്താൻ കഴിയാതിരുന്നത് പഞ്ചാബ് കിങ്സിന്‍റെ സ്കോറിങ്ങിനു തുടക്കത്തിൽ ബ്രേക്കിട്ടു. പ്രഭ്സിമ്രൻ അർധ സെഞ്ചുറി നേടിയെങ്കിലും, 44 പന്തിൽ 59 റൺസ് മാത്രമാണ് നേടിയത്. സ്ട്രൈക്ക് റേറ്റ് 134 മാത്രം. ആറ് ഫോറും ഒരു സിക്സറും ഉൾപ്പെട്ടതായിരുന്നു പ്രഭ്സിമ്രന്‍റെ ഇന്നിങ്സ്.
അടിച്ചു തകർക്കാൻ പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യരെ രാജസ്ഥാൻ ബൗളർമാർ അനുവദിച്ചില്ല. 27 പന്തിൽ 30 റൺസ് മാത്രമാണ് ശ്രേയസിനു നേടാനായത്.
അവസാന ഓവറുകളിൽ ഓസ്ട്രേലിയൻ ഓൾറൗണ്ടർ മാർക്കസ് സ്റ്റോയ്നിസ് നടത്തിയ കടന്നാക്രമണമാണ് പഞ്ചാബിന്‍റെ ഇമേജ് കാത്തത്. വെറും 22 പന്ത് നേരിട്ട സ്റ്റോയ്നിസ് ആറ് സിക്സും നാല് ഫോറും സഹിതം 62 റൺസെടുത്ത് പുറത്താകാതെ നിന്നു. രാജസ്ഥാൻ റോയൽസിന്‍റെ കൗമാര ലെഗ് സ്പിന്നർ യഷ് രാജ് പുഞ്ജ 41 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.