ജഡേജ ഷോ; ജീവൻ നിലനിർത്തി ചെന്നൈ

ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തി്ല് 167 റൺസ് മാത്രമാണു നേടിയത്. എന്നാൽ, പഞ്ചാബ് കിങ്സിന്‍റെ സ്കോർ 139/9 എന്ന നിലയിൽ ഒതുക്കി നിർത്താൻ ചെന്നൈ ബൗളർമാർക്കു സാധിച്ചു
ജഡേജ ഷോ; ജീവൻ നിലനിർത്തി ചെന്നൈ
ജഡേജ ഷോ; ജീവൻ നിലനിർത്തി ചെന്നൈ

ധർമശാല: ട്വന്‍റി20 ക്രിക്കറ്റിൽ തന്‍റെ കാലം കഴിഞ്ഞെന്നു വിമർശിച്ചവർക്ക് ബാറ്റ് കൊണ്ടും പന്തു കൊണ്ടും മറുപടി നൽകി രവീന്ദ്ര ജഡേജ. പഞ്ചാബ് കിങ്സിനെ 28 റൺസിനു പരാജയപ്പെടുത്തിയ ചെന്നൈ സൂപ്പർ കിങ്സ് ഐപിഎല്ലിൽ പ്ലേഓഫ് സാധ്യത നിലനിർത്തി.

ബാറ്റിങ് ദുഷ്കരമായ ധർമശാലയിലെ വിക്കറ്റിൽ 101 റൺസെടുക്കുന്നതിനിടെ പകുതി വിക്കറ്റും നഷ്ടമായ ചെന്നൈയെ കരകയറ്റിയത് 26 പന്തിൽ 43 റൺസെടുത്ത ജഡേജയുടെ ബാറ്റിങ്. നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്ത ചെന്നൈ, എതിരാളികളെ 20 ഓവറിൽ 139/9 എന്ന നിലയിൽ ഒതുക്കി നിർത്തി.

ബൗളിങ്ങിലും തിളങ്ങിയ ജഡേജ നാലോവറിൽ 20 റൺസ് മാത്രം വഴങ്ങി മൂന്നു നിർണായക വിക്കറ്റുകളും സ്വന്തമാക്കി. ഓപ്പണർ പ്രഭ്സിമ്രൻ സിങ് (30), ക്യാപ്റ്റൻ സാം കറൻ (7), സ്പെഷ്യലിസ്റ്റ് ഫിനിഷർ അശുതോഷ് ശർമ (3) എന്നിവരുടെ വിക്കറ്റുകളാണ് ജഡേജ സ്വന്തമാക്കിയത്.

നേരത്തെ, അപകടകാരികളായ ജോണി ബെയർസ്റ്റോ (7), റിലീ റൂസോ (0) എന്നിവരെ ഒരേ ഓവറിൽ മടക്കിയ തുഷാർ ദേശ്പാണ്ഡെയാണ് ചെന്നൈക്ക് മത്സരത്തിൽ സാധ്യത നൽകിയത്. പ്രഭ്സിമ്രനും ശശാങ്ക് സിങ്ങും (27) ചേർന്ന് പഞ്ചാബിനെ അനായാസ ജയത്തിലേക്കു നയിക്കുമെന്നു തോന്നിച്ചിടത്തു വച്ചാണ് മിച്ചൽ സാന്‍റ്നർ ശശാങ്ക് സിങ്ങിനെ പുറത്താക്കുന്നത്. പിന്നാലെ കറനും അശുതോഷും ജഡേജയുടെ ഒറ്റ ഓവറിൽ വീണു. ജിതേഷ് ശർമയെയും (0) ഹർഷൽ പട്ടേലിനെയും (12) സിമർജീത് സിങ്ങും മടക്കിയതോടെ ചെന്നൈ വിജയത്തിലേക്ക് അടുക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ചെന്നൈക്ക് ഓപ്പണർ അജിങ്ക്യ രഹാനെയുടെ (9) വിക്കറ്റാണ് ആദ്യം നഷ്ടമായത്. തുടർന്ന് ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്ക്‌വാദും (21 പന്തിൽ 32) ന്യൂസിലൻഡ് താരം ഡാരിൽ മിച്ചലും (19 പന്തിൽ 30) ചേർന്ന് ടീമിനെ മുന്നോട്ടു നയിക്കാൻ ശ്രമിച്ചെങ്കിലും ടീം സ്കോർ 69 റൺസിലെത്തിയപ്പോൾ ഗെയ്ക്ക്‌വാദിന്‍റെയും ശിവം ദുബെയുടെയും (0) വിക്കറ്റുകൾ രാഹുൽ ചഹർ വീഴ്ത്തി.

പിന്നാലെ മിച്ചലും മടങ്ങിയതോടെയാണ് ചെന്നൈ ബാക്ക് ഫുട്ടിലായത്. തുടർന്ന് മൊയീൻ അലി (17), മിച്ചൽ സാന്‍റ്നർ (11), ശാർദൂൽ ഠാക്കൂർ (17) എന്നിവരുടെ പിന്തുണയോടെ ജഡേജ നടത്തിയ രക്ഷാപ്രവർത്തനമാണ് പൊരുതാവുന്ന സ്കോറിലേക്ക് ടീമിനെ നയിച്ചത്. എം.എസ്. ധോണി നേരിട്ട ആദ്യ പന്തിൽ തന്നെ ഹർഷൽ പട്ടേലിനു വിക്കറ്റ് സമ്മാനിച്ചു മടങ്ങി. ഹർഷനും രാഹുൽ ചഹറും മൂന്ന് വിക്കറ്റ് വീതം നേടി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com