

ഇമാം ഉൾ ഹഖ്, മുഹമ്മദ് റിസ്‌വാൻ
ലാഹോർ: ക്രിക്കറ്റ് താരങ്ങളായ ഇമാം ഉൾ ഹഖ്, മുഹമ്മദ് റിസ്‌വാൻ എന്നിവർ പാക്കിസ്ഥാൻ ദേശീയ സൈബർ ക്രൈം ഇൻവസ്റ്റിഗേഷൻ ഏജൻസിക്ക് ( എൻസിസിഐഎ) മുന്നിൽ ചോദ‍്യം ചെയ്യലിന് ഹാജരായി. ലാഹോറിലെ എൻസിസിഐഎ ഓഫിസിലെത്തിയ താരങ്ങളെ രണ്ടു മണിക്കൂർ ചോദ‍്യം ചെയ്തു.
പ്രമുഖ മാധ‍്യമമായ ജിയോ ന‍്യൂസിന്‍റെ റിപ്പോർട്ട് പ്രകാരം ഡ്രസിങ് റൂമിലെ വിവരങ്ങൾ ചോർന്നുവെന്ന ആരോപണത്തെ പറ്റിയും ഇംഗ്ലണ്ടിലെ പരിശീലന സെഷനുകളിലും മത്സരങ്ങൾക്കിടയിലും താരങ്ങൾക്കുണ്ടായ ബന്ധങ്ങളെ പറ്റിയും കൂടിക്കാഴ്ചയെ പറ്റിയും ചോദിച്ചറിഞ്ഞതായാണ് വിവരം.
ചോദ‍്യം ചെയ്യലിനു ശേഷം മറുപടി സമർപ്പിക്കാൻ ഇരുതാരങ്ങളും കൂടുതൽ സമയം ആവശ‍്യപ്പെടുകയായിരുന്നു. ഇംഗ്ലണ്ടിനെതിരേ തുടർച്ചയായി ടെസ്റ്റ് മത്സരങ്ങൾ പരാജയപ്പെട്ടതിനു പിന്നാലെയാണ് റിസ്‌വാൻ അടക്കം 7 താരങ്ങളെ പിസിബി നാട്ടിലേക്ക് പറഞ്ഞുവിട്ടത്. ലണ്ടനിൽ നിന്നും ഇസ്‌ലാമാബാദിലെത്തിയ റിസ്‌വാൻ ചോദ‍്യം ചെയ്യലിന് ഹാജരാകുന്നതിന് മുൻപ് പിസിബിയുമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും ബോർഡ് മൗനം പാലിക്കുകയായിരുന്നു.
മൊബൈൽ ഫോണിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇരുവരെയും ചോദ‍്യം ചെയ്യാൻ വിളിപ്പിച്ചതെന്നാണ് സൂചന. ലണ്ടനിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ താരങ്ങളുടെ മൊബൈൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ഇത്തരത്തിലൊരു നടപടിയിലേക്ക് കടന്നതിന്‍റെ കാരണം പിസിബി വ‍്യക്തമാക്കിയിരുന്നില്ല.
ഡ്രസിങ് റൂമിലെ വിവരങ്ങൾ ചോർന്നുവെന്ന ആരോപണത്തിലാണ് അന്വേഷണം നടക്കുന്നതെന്നാണ് സൂചന. റിസ്‌വാനും ഇമാമിനും പുറമെ പേര് വെളിപ്പെടുത്താത്ത മറ്റൊരു പാക് താരത്തിനും എൻസിസിഐഎ ചോദ‍്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ‍്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തതോടെ പാക് താരങ്ങൾക്ക് വാതുവയ്പ്പുമായി ബന്ധമുണ്ടെന്നത് അടക്കമുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.
അതേസമയം, സെപ്റ്റംബർ 12ന് ആരംഭിക്കുന്ന പ്രസിഡന്‍റ്സ് ട്രോഫി ടൂർണമെന്‍റിൽ റിസ്‌വാൻ ഇമാം ഉൾ ഹഖ്, സൽമാൻ അലി ആഘ അടക്കമുള്ള താരങ്ങൾ കളിക്കും. ആഭ‍്യന്തര ക്രിക്കറ്റിൽ താരങ്ങൾ പുറത്തെടുക്കുന്ന പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും ഇരുവരെയും പാക്കിസ്ഥാൻ ടീമിലേക്ക് പരിഗണിക്കുക.