ബാഴ്‌സലോണ: ബ്രസീലിയന്‍ മുന്‍ ഫുട്‌ബോള്‍ താരം ഡാനി ആല്‍വസ് ജയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങി. നാല്‍പ്പതുകാരനായ ആല്‍വസ് കഴിഞ്ഞ 14 മാസമായി ബാഴ്‌സലോണയില്‍ ജയിലിലായിരുന്നു. 2022 ഡിസംബറില്‍ ബാഴ്‌സലോണയിലെ നിശാക്ലബ്ബില്‍ ഒരു വനിതയെ പീഡിപ്പിച്ചതിനാണ് ആല്‍വസിനെ കോടതി നാലര വര്‍ഷത്തേക്കു ശിക്ഷിച്ചത്.
വിധിക്കെതിരെ ആല്‍വസ് അപ്പീല്‍ നല്‍കിയിട്ടുണ്ട്. 10 ലക്ഷം യൂറോ (ഏകദേശം 90 ലക്ഷം രൂപ) കെട്ടിവച്ചാണ് ആല്‍വ്‌സ് ജാമ്യം നേടിയത്. പീഡന പരാതി നേരത്തെ പരിഹരിച്ചിരുന്നു എനന്ന വാദമാണ് ആല്‍വ്‌സ് ഉന്നയിച്ചത്. എന്നാല്‍, ഈ വാദം കോടതിയും പരാതിക്കാരിയും തള്ളിയതോടെയാണ് ആല്‍വ്‌സ് അകത്തായത്. ഈ തുക കോടതിയില്‍ കെട്ടിവച്ചത് ബാഴ്‌സലോണയിലെ മുന്‍ സഹതാരമായ ഡച്ചുകാരന്‍ മെംഫിസ് ഡിപേയെന്ന് റിപ്പോര്‍ട്ട്. എന്നാൽ, ഡീപേയുടെ ഏജന്‍റ് ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്.
2021-22 സീസണില്‍ ബാഴ്‌സയില്‍ 12 മത്സരങ്ങളിലാണ് ഇരുവരും ഒന്നിച്ചിറങ്ങിയിരുന്നത്. ജാമ്യത്തുക കണ്ടെത്താനുള്ള വഴികള്‍ തേടുകയായിരുന്നു ആല്‍വസ്. തന്‍റെ സ്വത്തുക്കളില്‍ ചിലത് വില്‍ക്കുന്നത് അദ്ദേഹം പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
സ്പാനിഷ്, ബ്രസീലിയന്‍ പാസ്പോര്‍ട്ടുകള്‍ കൈമാറുക, സ്പെയിനില്‍ തുടരുക, ആഴ്ചയില്‍ കോടതിയില്‍ ഹാജരാവുക തുടങ്ങിയ നിബന്ധനകളോടെയാണ് ആല്‍വെസിന് കോടതി ജാമ്യം അനുവദിച്ചിരുന്നത്.2022 ഡിസംബര്‍ 31നാണ് കേസിനാസ്പദമായ സംഭവം. 2023 ജനുവരിയിലാണ് അറസ്റ്റിലായത്.
ബാഴ്‌സലോണയ്ക്കുവേണ്ടി മുന്നൂറോളം മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ ആല്‍വെസ് ബ്രസീലിന്‍റെ മഞ്ഞക്കുപ്പായത്തില്‍ 128 തവണ കളത്തിലിറങ്ങിയിട്ടുണ്ട്. ബാഴ്‌സലോണയ്‌ക്കൊപ്പം ആറ് ലീഗ് കിരീടനേട്ടങ്ങളിലും മൂന്നു ചാംപ്യന്‍സ് ലീഗ് കിരീടനേട്ടങ്ങളിലും പങ്കാളിയായിരുന്നു. കരിയറിന്‍റെ അവസാന ഘട്ടത്തില്‍ മെക്‌സിക്കന്‍ ക്ലബായ പ്യൂമാസ് ആല്‍വസുമായി കരാറൊപ്പിട്ടിരുന്നു. കേസില്‍ കുടുങ്ങി താരം ജയിലിലായതോടെ 2023 ജനുവരിയില്‍ ക്ലബ് കരാര്‍ റദ്ദാക്കി.-