ബാഴ്സലോണ: ലൈംഗികാതിക്രമക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മുൻ ബാഴ്‌സലോണയും ബ്രസീലിയൻ ഫുട്‌ബോൾ താരം ഡാനി ആൽവസിന് നാലര വർഷത്തെ തടവ് ശിക്ഷ. സ്പാനിഷ് കോടതിയാണ് ആല്‍വസിനെ ശിക്ഷിച്ചത്.
2022 ഡിസംബറില്‍ ബാഴ്‌സലോണയിലെ നിശാക്ലബ്ബിലെ ശുചിമുറിയില്‍ വച്ച്, യുവതിയെ ബലാത്സംഗം ചെയ്തതിനാണ് നടപടി. ഒന്നര ലക്ഷം യൂറോ പിഴയും ചുമത്തിയിട്ടുണ്ട്. യുവതിയെ അറിയില്ലെന്നും പ്രശസ്തിക്ക് വേണ്ടിയുള്ള പരാതിയെന്നും ആദ്യം നിലപാടെടുത്ത ആല്‍വസ്, ശാസ്ത്രീയ തെളിവുകള്‍ പുറത്തുവന്നതിന് പിന്നാലെ 4 തവണ മൊഴി മാറ്റിയിരുന്നു. മദ്യലഹരിയില്‍ സംഭവിച്ചതെന്നായിരുന്നു ഒടുവില്‍ ആല്‍വസിന്‍റെ മൊഴി.
9 വര്‍ഷം തടവു നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടപ്പോള്‍, കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ തടവ് പാടില്ലെന്നായിരുന്നു ആല്‍വസിന്‍റെ വാദം. മൂന്ന് ലോകകപ്പുകളില്‍ കളിച്ചിട്ടുള്ള ആല്‍വസ്, രണ്ട് തവണ കോപ്പ അമേരിക്ക കിരീടം നേടിയ ബ്രസീല്‍ ടീമിലെ പ്രധാന താരമായിരുന്നു. ഒളിംപിക് സ്വര്‍ണം നേടുന്ന പ്രായം കൂടിയ ഫുട്‌ബോള്‍ താരമെന്ന നേട്ടവും സ്വന്തമാക്കിയിട്ടുള്ള ആല്‍വസ്, പിഎസ്ജി, യുവന്‍റസ് ടീമുകളിലും കളിച്ചിട്ടുണ്ട്.