സിഡ്നി: മോഷണം പോയ ടെസ്റ്റ് ക്യാപ് തിരിച്ചുകിട്ടാൻ സമൂഹ മാധ്യമത്തിൽ അപേക്ഷയുമായി ഓസ്ട്രേലിയൻ താരം ഡേവിഡ് വാർനർ. മോഷണം പോയ ബാക്ക്പാക്കിലുണ്ടായിരുന്ന പ്രിയപ്പെട്ട ബാഗി ഗ്രീൻ തൊപ്പി തിരിച്ചുവേണമെന്നും, അതണിഞ്ഞു വേണം തനിക്ക് കരിയറിലെ അവസാന ടെസ്റ്റ് കളിക്കാനെന്നുമാണ് വൈകാരികമായ വീഡിയോ സന്ദേശത്തിൽ വാർനർ പറയുന്നത്.
പാക്കിസ്ഥാനെതിരേ തന്‍റെ ജന്മനാട്ടിൽ നടക്കുന്ന ടെസ്റ്റോടെ അന്താരാഷ്‌ട്ര ക്രിക്കറ്റിൽനിന്നു വിരമിക്കുമെന്ന് വാർനർ നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്.
തന്‍റെ ബാക്ക്പാക്കാണ് മോഷ്ടാവിന് ആവശ്യമെങ്കിൽ മറ്റൊന്നു കൊടുക്കാൻ തയാറാണെന്നും, മോഷ്ടിച്ചയാൾക്ക് ഒരു കുഴപ്പവുമില്ലാതെ തൊപ്പി തിരിച്ചുവാങ്ങി ബാഗ് കൊടുക്കാമെന്നും വാർനർ ഉറപ്പു നൽകുന്നു. അതിനായി സോഷ്യൽ മീഡിയയിലൂടെ തന്നെ ബന്ധപ്പെടാവുന്നതാമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
മെൽബണിൽ നിന്ന് സിഡ്നിയിലേക്ക് വിമാനത്തിൽ കൊണ്ടുപോകാൻ അയച്ച ലഗേജിൽനിന്നാണ് വാർനറുടെ ബാക്ക്പാക്ക് മാത്രം നഷ്ടപ്പെട്ടിരിക്കുന്നത്. പരാതിപ്പെട്ടതിനെത്തുടർന്ന് കന്‍റാസ് എയർലൈൻസ് സിസിടിവി ക്യാമറകൾ പരിശോധിച്ചെങ്കിലും ആരും ബാക്ക്പാക്ക് എടുക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല.
ടെസ്റ്റ് അരങ്ങേറ്റത്തിൽ ലഭിച്ച ബാഗി ഗ്രീൻ ക്യാപ് നേരത്തെ നഷ്ടപ്പെട്ടതിനെത്തുടർന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ 2017ൽ അദ്ദേഹത്തിന് പുതിയ ഒരെണ്ണം അനുവദിച്ചിരുന്നു. അതിനു ശേഷം നഷ്ടപ്പെട്ട ക്യാപ്പ് അദ്ദേഹത്തിന്‍റെ ഭാര്യ കണ്ടെത്തി തിരിച്ചുകൊടുത്തു. അങ്ങനെ രണ്ട് ക്യാപ്പുകളാണ് ബാക്ക്പാക്കിലുണ്ടായിരുന്നത്.