
മുംബൈ: അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് പേസര്‍ ഡേവിഡ് വില്ലി. ഇന്ത്യയില്‍ പുരോഗമിക്കുന്ന ഏകദിന ലോകകപ്പിനു ശേഷം അന്താരാഷ്‌ട്ര ക്രിക്കറ്റ് മതിയാക്കുമെന്നാണ് ഡേവിഡ് വില്ലി അറിയിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് മുപ്പത്തിമൂന്നുകാരൻ തന്‍റെ തീരുമാനം ആരാധകരെ അറിയിച്ചിരിക്കുന്നത്.
ഇംഗ്ലണ്ടിനായി ക്രിക്കറ്റ് കളിക്കുക എന്നത് തന്‍റെ സ്വപ്നമായിരുന്നു. ഏകദിന ലോകകപ്പില്‍ ടീമിന്‍റെ പ്രകടനവുമായി തന്‍റെ തീരുമാനത്തിന് ബന്ധമില്ലെന്നും ഡേവിഡ് വില്ലി തന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു.
"ഈ ദിവസം വന്നെത്താന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. കുട്ടിക്കാലം മുതല്‍, ഇംഗ്ലണ്ടിനായി ക്രിക്കറ്റ് കളിക്കുക എന്നത് മാത്രമാണ് ഞാന്‍ കണ്ട സ്വപ്നം. സൂക്ഷ്മമായ ചിന്തകള്‍ക്ക് ശേഷം ഏറെ ദുഖത്തോടെയാണ് ലോകകപ്പിന്‍റെ അവസാനത്തില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. ഏറെ അഭിമാനത്തോടെയാണ് ഞാന്‍ ഇംഗ്ലണ്ട് ജഴ്സി ധരിച്ചതെന്ന് - ഡേവിഡ് വില്ലി കുറിച്ചു.
ഇംഗ്ലണ്ടിനായി ഇതേവരെ 70 ഏകദിനങ്ങളും 43 ടി20കളുമാണ് ഡേവിഡ് വില്ലി കളിച്ചിട്ടുള്ളത്. ഏകദിനത്തില്‍ 94 വിക്കറ്റുകളും ടി20യില്‍ 51 വിക്കറ്റുകളുമാണ് താരം നേടിയിട്ടുള്ളത്. ബാറ്റുകൊണ്ടും ടീമിന് മുതല്‍ക്കൂട്ടാവുന്ന പ്രകടനം താരത്തില്‍ നിന്നും ഉണ്ടായിട്ടുണ്ട്. ഏകദിനത്തില്‍ 627 റണ്‍സും ടി20യില്‍ 226 റണ്‍സുമാണ് വില്ലിയുടെ സമ്പാദ്യം.