

പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ പാക്കിസ്ഥാന് കൂറ്റൻ തോൽവി. 360 റൺസിനാണ് കംഗാരുപട പാക്കിസ്ഥാനെ തുരത്തിയോടിച്ചത്. രണ്ടാം ഇന്നിങ്സിൽ 450 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ പാക്കിസ്ഥാന് വെറും 30.2 ഓവറില്‍ 89 റണ്‍സിന് ഓള് ഔട്ടായി. സ്കോര്‍ ഓസ്ട്രേലിയ 487, 233-5, പാക്കിസ്ഥാന് 271, 89.
മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡും രണ്ട് വിക്കറ്റെടുത്ത നേഥന്‍ ലിയോണും ചേര്‍ന്നാണ് പാക്കിസ്ഥാനെ എറിഞ്ഞിട്ടത്. രണ്ട് വിക്കറ്റെടുത്തതോടെ ലിയോണ്‍ 500 വിക്കറ്റ് ക്ലബ്ബിലുമെത്തി.
ഓസ്ട്രേലിയ ഉയർത്തിയ വലിയ വലിയ ലക്ഷ്യം മുന്നിൽകണ്ട് ബാറ്റ് ചെയ്ത പാക്കിസ്ഥാന് തൊട്ടതെല്ലാം പിഴച്ചു. 24 റൺസെടുത്ത സൗദ് ഷക്കീലാണ് പാക് നിരയിലെ ടോപ് സ്കോറർ. ടീമിനായി ബാബർ അസം 14ലും ഇമാമുൽ ഹഖ് 10ഉം റൺസെടുത്തു. ഇവർക്ക് ഒഴികെ ബാക്കി താരങ്ങൾ ആരും തന്നെ രണ്ടക്കം പോലും തികച്ചില്ല.
ഓപ്പണർ അബ്ദുളള ഷെഫീഖ് (2), ഷാൻ മസൂദ് (2), സർഫറാസ് അഹമ്മദ് (4), അഗ സൽമാൻ (5), ഫഹീം അഷ്റഫ് (5), അമീർ ജമാൽ (0), കുറം ഷെഹ്സാദ് (0) ഷഹീൻ ഷാ അഫ്രീദി (3*) എന്നിങ്ങനെ പോകുന്നു ബാക്കി പാകിസ്ഥാൻ താരങ്ങളുടെ പ്രകടനം. ഓസ്ട്രേലിയ്ക്കായി മിച്ചൽ സ്റ്റാർക്ക് ഒൻപത് ഓവറിൽ 31 റൺസ് വഴങ്ങിയും ജോഷ് ഹസിൽവുഡ് 7.2 ഓവറിൽ 13 റൺസ് വഴങ്ങിയും മൂന്ന് വിക്കറ്റ് വീഴ്ത്തി. സ്റ്റാർ സ്പിന്നർ നഥാൻ ലിയോൺ എട്ടോവറിൽ 14 റൺസ് വഴങ്ങി രണ്ടും പാറ്റ് കമ്മിൻസ് ആറ് ഓവറിൽ 11 റൺസ് വഴങ്ങി ഓരോ വിക്കറ്റും വീഴ്ത്തി.
നേരത്തെ ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സ് 233-5 എന്ന സ്കോറില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. മിച്ചല്‍ മാര്‍ഷ് 68 പന്തില്‍ 63 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ സ്റ്റീവ് സ്മിത്ത് (45), ഉസ്മാന് ഖവാജ(90) എന്നിവരും ഓസീസിനായി തിളങ്ങി. ആദ്യ ഇന്നിങ്സിലും അര്‍ധസെഞ്ചുറി നേടിയ മിച്ചല്‍ മാര്‍ഷാണ് കളിയിലെ താരം. മൂന്ന് മത്സര പരമ്പരയിലെ രണ്ടാം ടെസ്റ്റ് 26ന് മെല്‍ബണില്‍ തുടങ്ങും.