ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്-ഗുജറാത്ത് ടൈറ്റന്‍സ് ക്വാളിഫയര്‍ പോരാട്ടത്തിനിടെ പേസര്‍ മതീശ പതിരണയ്ക്ക് പന്തെറിയാനായി ചെന്നൈ ക്യാപ്റ്റൻ എം.എസ്. ധോണി മനഃപൂര്‍വം കളി വൈകിപ്പിച്ചെന്ന് ആരോപണം.
ഗുജറാത്ത് ഇന്നിങ്സിലെ പതിനാറാം ഓവറിനിടെയായിരുന്നു നാടകീയ സംഭവങ്ങള്‍. അതിന് മുമ്പ് ഒരോവര്‍ പന്തെറിഞ്ഞിരുന്ന പതിരണ ഗ്രൗണ്ട് വിട്ടിരുന്നു. പതിനാറാം ഓവര്‍ എറിയാനായി വീണ്ടുമെത്തിയപ്പോള്‍ ഗ്രൗണ്ടില്‍ നിന്ന് വിട്ടു നിന്ന സമയം വീണ്ടും ഗ്രൗണ്ടില്‍ തുടര്‍ന്നാലെ പന്തെറിയാനാവൂ എന്ന നിയമം അമ്പയർമാർ ചൂണ്ടിക്കാട്ടി.
ഇതോടെ അമ്പയര്‍മാരുമായി സംസാരിച്ചുകൊണ്ട് ധോണിയും സഹകളിക്കാരും മനഃപൂര്‍വം സമയം കളയാന്‍ ശ്രമിച്ചെന്നാണ് വിമർശകർ പറയുന്നത്. നിശ്ചിത സമയം കഴിഞ്ഞ് പതിരണ പന്തെടുക്കുമ്പോൾ ഗുജറാത്ത് ഇന്നിംഗ്സിലെ നിര്‍ണായക ഓവറായിരുന്നു അത്. പതിരണയ്ക്ക് എറിയാനായില്ലെങ്കിൽ മൊയീൻ അലിയെ പന്തേൽപ്പിക്കാൻ ധോണി നിർബന്ധിതനാകുമായിരുന്നു.
ആ സമയം 30 പന്തില്‍ 71 റണ്‍സായിരുന്നു ഗുജറാത്തിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. റാഷിദ് ഖാനും വിജയ് ശങ്കറുമായിരുന്നു ഈ സമയം ക്രീസില്‍. നിശ്ചിത സമയത്ത് ഓവര്‍ പൂര്‍ത്തിയാക്കാനാവാത്തതിനാല്‍ അവസാന ഓവറില്‍ നാല് ഫീല്‍ഡര്‍മാരെ മാത്രമെ ബൗണ്ടറിയില്‍ നിര്‍ത്താന്‍ കഴിയുമായിരുന്നുള്ളു. മാത്രമല്ല, കുറഞ്ഞ ഓവര്‍ നിരക്കിന് പിഴയും ലഭിക്കും. ഇത് രണ്ടും സ്വീകരിക്കാന്‍ തയാറായാണ് ധോണി മനഃപൂര്‍വം കളി വൈകിപ്പിച്ചതെന്നാണ് ആരോപണം.
ധോണിയുടെ തന്ത്രത്തിനെതിരെ ഗുജറാത്ത് താരങ്ങളാരും പ്രതിഷേധിച്ചില്ലെങ്കിലും മത്സരശേഷം വിജയ് ശങ്കര്‍ ചെന്നൈയുടെ തന്ത്രത്തെ പരോക്ഷമായി വിമര്‍ശിച്ചു. ബോധപൂര്‍വം കളിയുടെ വേഗം കുറക്കാനുള്ള ധോണിയുടെ തന്ത്രമായിരുന്നു അതെന്ന് വിജയ് ശങ്കര്‍ മത്സരശേഷം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ ധോണി ബൗളര്‍മാരെ ഉപയോഗിച്ച രീതി മനോഹരമായിരുന്നുവെന്നും അതാണ് അദ്ദേഹത്തിന്റെ മികവെന്നുമായിരുന്നു ഗുജറാത്ത് നായകന് ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പ്രതികരണം.