
കെ.എൽ. രാഹുൽ
നോർതാംപ്റ്റൺ: ഇംഗ്ലണ്ട് ലയൺസിനെതിരായ രണ്ടാം അനൗദ‍്യോഗിക ടെസ്റ്റിൽ കെ.എൽ രാഹുലിന് സെഞ്ചുറി. 118 പന്തിൽ നിന്നും 13 ബൗണ്ടറിയും 1 സിക്സറും ഉൾപ്പെടെയാണ് താരം സെഞ്ചുറി തികച്ചത്. കെ.എൽ. രാഹുലിന് പുറമെ ധ്രുവ് ജുറൽ (52) അർധസെഞ്ചുറി നേടി. യശസി ജയ്സ്വാൾ (17), ക‍്യാപ്റ്റൻ അഭിമന‍്യൂ ഈശ്വരൻ (11), കരുൺ നായർ (40), ധ്രുവ് ജുറൽ , കെ.എൽ. രാഹുൽ (116) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത‍്യക്ക് നഷ്ടമായത്.
ക്രിസ് വോക്സ് മൂന്നും ജോർജ് ഹിൽ രണ്ട് വിക്കറ്റും വീഴ്ത്തി. അത്ര മികച്ച തുടക്കമായിരുന്നില്ല ഇന്ത‍്യക്ക് ലഭിച്ചത്. ആദ‍്യ 40 റൺസിനിടെ ജയ്സ്വാളും അഭിമന‍്യൂ ഈശ്വരനും പുറത്തായി. പിന്നാലെയെത്തിയ കരുൺ - രാഹുൽ സഖ‍്യം ചേർത്ത 86 റൺസാണ് ടീമിനെ തകർച്ചയിൽ നിന്നും കരകയറ്റിയത്.
എന്നാൽ കരുണിനെ പുറത്താക്കികൊണ്ട് ക്രിസ് വോക്സ് മറുപടി നൽകി. നാലാം വിക്കറ്റിൽ രാഹുൽ - ജുറൽ സഖ‍്യം 100 റൺസ് കൂടി ചേർത്തതോടെ ടീം സ്കോർ ഉയർന്നു. തുടർന്ന് ജോർജ് ഹിൽ ജുറലിനെയും കെ.എൽ. രാഹുലിനെയും പുറത്താക്കിയതോടെ ഇന്ത‍്യ പ്രതിരോധത്തിലായി. നിതീഷ് കുമാർ റെഡ്ഡിയും ഷർദുൾ ഠാക്കൂറുമാണ് ക്രീസിൽ.