

ജോ റൂട്ട്
ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ നിലവിൽ മൂന്നാം സ്ഥാനത്താണ് ഇംഗ്ലണ്ട് താരം ജോ റൂട്ട്. 168 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 41 സെഞ്ചുറിയും 68 അർധസെഞ്ചുറിയും അടക്കം 14,000ത്തിലേറെ റൺസുള്ള ജോ റൂട്ടിനെ ഏക്കാലത്തെയും മികച്ച ടെസ്റ്റ് ബാറ്ററായി കണക്കാക്കുന്നവർ ഏറെയാണ്. എന്നാൽ അവസാന 10 ടെസ്റ്റ് ഇന്നിങ്സുകളിൽ നിന്നും താരം നേടിയത് 27.30 ബാറ്റിങ് ശരാശരിയിൽ 273 റൺസ് മാത്രമാണ്.
ഇതിൽ 9 തവണയും താരത്തെ പുറത്താക്കിയത് പേസ് ബൗളർമാരാണ്. അതിൽ തന്നെ 8 തവണ എൽബിഡബ‍്യുവിനാണ് റൂട്ട് പുറത്തായത്. ന‍്യൂസിലൻഡിനെതിരായ പരമ്പരയിലാണ് താരം ഇത്തരത്തിൽ പുറത്താകുന്നത് ആദ‍്യം കണ്ടതെങ്കിലും പാക്കിസ്ഥാനെതിരേ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന മൂന്നാം ടെസ്റ്റ് മത്സരത്തിലെ ആദ‍്യ ഇന്നിങ്സിലും സമാന സ്ഥിതി തന്നെയാണ് കാണാനിടയായത്.
ജോ റൂട്ട് ബാറ്റിങ്ങിനിറങ്ങുമ്പോൾ വിക്കറ്റ് കീപ്പർമാരെ അപ്പ് നിർത്തി ബൗളർമാരെകൊണ്ട് മിഡിൽ സ്റ്റംപിനെതിരേ പന്തെറിയിക്കുന്നതാണ് രീതി. ഈ കെണിയിൽ ജോ റൂട്ട് വീഴുന്നതും കാണാം. മിഡിൽ സ്റ്റംപ് ലക്ഷ‍്യമാക്കി വരുന്ന പന്ത് അകത്തേക്ക് തിരിയുമ്പോൾ ഫ്രണ്ട് പാഡ് തടസമായി നിൽക്കുന്നതിനാൽ ബാറ്റുകൊണ്ട് പ്രതിരോധിക്കാൻ സാധിക്കാത്തതാണ് പ്രശ്നം. പാക്കിസ്ഥാൻ താരം റസാഉല്ല മൂന്നാം ടെസ്റ്റിൽ ജോ റൂട്ടിനെ പുറത്താക്കിയ ഡെലിവറി ഇതിന് ഉത്തമ ഉദാഹരണമാണ്. പേസർമാരെ നേരിടാൻ ജോ റൂട്ടിന് അൽപ്പം പ്രയാസമുണ്ടെന്നാണ് ക്രിക്കറ്റ് നിരീക്ഷകർ പറയുന്നത്.
മികച്ച ഫോമിലായിരുന്ന സമയത്ത് റൂട്ട് ഫ്രണ്ട് ഫൂട്ടിലായിരുന്നില്ല കളിച്ചുകൊണ്ടിരുന്നത് മറിച്ച് പന്ത് വരുന്നതിന് അനുസരിച്ച് ബാക്ക് ഫൂട്ടിലാണ് കളിച്ചുകൊണ്ടിരുന്നത്. നല്ല രീതിയിൽ മൂവ്മെന്‍റുള്ള പന്തുകൾക്കെതിരേ അവസാന നിമിഷത്തിൽ മാറ്റങ്ങൾ വരുത്താൻ താരത്തിന് കഴിഞ്ഞിരുന്നു. വിക്കറ്റ് കീപ്പർ തൊട്ടടുത്ത് നിൽക്കുമ്പോൾ ബാക്ക് ഫൂട്ടിൽ കളിക്കണമെന്നാണ് മുൻ ഇന്ത‍്യൻ താരം ദിനേഷ് കാർത്തിക് റൂട്ടിന് നിർദേശം നൽകിയത്.
ബാക്ക് ഫൂട്ടിൽ കളിക്കുമ്പോൾ പന്ത് അകത്തേക്ക് തിരിഞ്ഞാലും താരത്തിന് പ്രതിരോധിക്കാൻ കൂടുതൽ സമയം ലഭിക്കും. ഈ പ്രതിസന്ധി അതിജീവിക്കാൻ റൂട്ട് സാങ്കേതിക മികവ് പൂർണമായി മാറ്റേണ്ട കാര‍്യമില്ല. ഇതേ ബാറ്റിങ് ശൈലി ഉപയോഗിച്ച് തന്നെയാണ് താരം ഇത്രയധികം റൺസ് അടിച്ചിട്ടുള്ളത്. എന്നാൽ ഇത്രയധികം കാലം ക്രിക്കറ്റ് കളിക്കുമ്പോൾ സാങ്കേതികമായ പിഴവുകളുണ്ടാകുന്നത് സ്വാഭാവികമാണ്. 35 കാരനായ റൂട്ടിന്‍റെ റിഫ്ലെക്സുകൾ മന്ദഗതിയിലാകുന്നതും ഈ പ്രയാസം അതിജീവിക്കുന്നതിന് തടസമായേക്കാം. പ്രതിസന്ധി പരിഹരിച്ച് ജോ റൂട്ട് പ്രതാപകാലത്തെ പോലെ ഫോം വീണ്ടെടുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.