

ഇസ്മായിൽ എൽഫാത്ത്
അറ്റ്ലാന്‍റ: ഇംഗ്ലണ്ട്-അർജന്‍റീന ലോകകപ്പ് ഫുട്ബോൾ സെമി ഫൈനൽ നിയന്ത്രിക്കുക ഇതിഹാസ താരം ലയണൽ മെസിയുടെ ഇഷ്ട റഫറി. ഫിഫയും റഫറിമാരും അർജന്‍റീനയ്ക്ക് അനുകൂലമാണെന്ന ആരോപണത്തിനിടെയാണ് മെസിയുടെ ഭാഗ്യ റഫറിയെന്നു കണക്കാക്കപ്പെടുന്നയാൾ മത്സരം നിയന്ത്രിക്കാനെത്തുന്നത്.
മൊറോക്കോൻ വംശജനായ അമെരിക്കൻ റഫറി ഇസ്മായിൽ എൽഫാത്താണ് രണ്ടാം സെമി ഫൈനൽ നിയന്ത്രിക്കുക. അമെരിക്കയുടെ തന്നെ കോറി പാർക്കറും കൈൽ അറ്റ്കിൻസുമാണ് എൽഫാത്തിന്‍റെ അസിസ്റ്റന്‍റ് റഫറിമാർ. ഇറ്റാലിയൻ റഫറി മൗറിസിയോ മരിയാനി ഫോർത്ത് ഒഫിഷ്യലാകും.
2022 ലോകകപ്പ് ഫൈനലിൽ അർജന്‍റീന ഫ്രാൻസിനെ തോൽപ്പിച്ചപ്പോൾ എൽഫാത്ത് ഫോർത്ത് ഒഫിഷ്യലായിരുന്നു. 2023 ജൂലൈയിൽ മെസി അമെരിക്കൻ ക്ലബ്ബ് ഇന്‍റർ മയാമിയിൽ ചേർന്നതിനുശേഷം താരം കളിച്ച പല മത്സരങ്ങളും എൽഫാത്ത് നിയന്ത്രിച്ചിരുന്നു. നാഷ്‌വിൽ എസ്‌സിക്കെതിരായ ലീഗ്സ് കപ്പ് ഫൈനലിൽ എൽഫാത്തായിരുന്നു റഫറി. ആ മത്സരത്തിൽ മെസിയുടെ മികവിൽ ഇന്‍റർ മയാമി കിരീടം ചൂടുകയും ചെയ്തിരുന്നു. അമെരിക്കൻ ലീഗിൽ മെസിയുടെ മൂന്നു മത്സരങ്ങൾ എൽഫാത്ത് നിയന്ത്രിച്ചിട്ടുണ്ട്. അവയിലും ഇന്‍റർ മയമിക്കായിരുന്നു ജയം.
അതേസമയം, കടുപ്പക്കാരനായ റഫറിയാണ് എൽഫാത്ത്. മേജർ ലീഗ് സോക്കർ സീസണിൽ 10 മത്സരങ്ങളിൽ 41 മഞ്ഞ കാർഡുകളും മൂന്ന് ചുവപ്പ് കാർഡുകളും മൂന്ന് പെനൽറ്റികളുമാണ് എൽഫാത്ത് വിധിച്ചത്. ലോകകപ്പിൽ നെതർലൻഡ്സ്-ജപ്പാൻ, സ്പെയ്ൻ-ഉറുഗ്വെ, നോർവേ-ബ്രസീൽ മത്സരങ്ങൾ നിയന്ത്രിച്ച അദ്ദേഹംഎട്ട് മഞ്ഞക്കാർഡുകളും ഒരു ചുവപ്പ് കാർഡും നൽകിയിരുന്നു.