

ഓസ്ട്രേലിയൻ ടീം
ലണ്ടൻ: 2026 വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരേ ഓസ്ട്രേലിയയക്ക് 151 റൺസ് വിജയലക്ഷ‍്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ആകെ 150 റൺസ് മാത്രമാണ് അടിച്ചെടുക്കാൻ സാധിച്ചത്.
53 പന്തിൽ നിന്നും 5 ബൗണ്ടറി അടക്കം 58 റൺസുമായി പുറത്താകാതെ നിന്ന ക‍്യാപ്റ്റൻ നാറ്റ് സ്കിവർ ബ്രന്‍റാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്കോറർ. ബ്രന്‍റിനു പുറമെ ഫ്രെയ കെമ്പ് 28 പന്തിൽ 44 റൺസ് നേടി പുറത്താകാതെ നിന്നപ്പോൾ ആലിസ് ക‍്യാപ്സി 20 പന്തിൽ 23 റൺസ് അടിച്ചെടുത്ത് തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തു.
ഓപ്പണിങ് ബാറ്റർമാരായ എമി ജോൺസിനും (6) ഡാനി വ്യാറ്റ്-ഹോഡ്ജിനും (8) തിളങ്ങാനായില്ല. ഇംഗ്ലണ്ടിനു വേണ്ടി കിം കിം ഗാർത്ത്, ലൂസി ഹാമിൽടൺ, സോഫി മോളിനക്സ്, അന്നബെൽ സതർലാൻഡ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ‍്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. സ്കോർബോർഡിൽ 7 റൺസ് എത്തിയപ്പോൾ തന്നെ ആദ‍്യ വിക്കറ്റ് വീണു. എമി ജോൺസാണ് പുറത്തായത്. ലൂസി ഹാമിൽടണായിരുന്നു വിക്കറ്റ്. 32 റൺസിലെത്തിയപ്പോൾ ഡാനി വ്യാറ്റ്-ഹോഡ്ജും മടങ്ങി.
ഇതോടെ ടീം പ്രതിരോധത്തിലായെങ്കിലും മൂന്നാം വിക്കറ്റിൽ 30 റൺസ് കൂടി ചേർക്കാൻ സാധിച്ചു. പവർപ്ലേ പൂർത്തിയായപ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 39 റൺസെന്ന നിലയിലായിരുന്നു ടീം. 9.4 ഓവറിൽ ആലിസ് ക‍്യാപ്സിയും 10.5 ഓവറിൽ ഹെഥർ നൈറ്റും വിക്കറ്റ് നൽകി മടങ്ങിയതോടെ 4 വിക്കറ്റ് നഷ്ടത്തിൽ 70 റൺസെന്ന നിലയിലേക്ക് ടീം കൂപ്പു കുത്തി.
എന്നാൽ അഞ്ചാം വിക്കറ്റിൽ നാറ്റ് സ്കിവർ ബ്രന്‍റും ഫ്രെയ കെമ്പും ഒന്നിച്ച് 50 റൺസ് കൂട്ടുകെട്ടുണ്ടാക്കിയത് ടീമിന് ആശ്വാസമായി. ഇതോടെയാണ് റൺസ് ഉയർന്നതും സ്കോർ 150ലെത്തിയതും. 45 പന്തുകൾ നേരിടേണ്ടി വന്നു നാറ്റ് സ്കിവറിന് അർധസെഞ്ചുറി നേടാൻ. മികച്ച രീതിയിൽ തന്നെയായിരുന്നു ഓസ്ട്രേലിയൻ ബൗളിങ് നിര പന്തെറിഞ്ഞത്.