

മത്സരത്തിൽ നിന്നും
ലീഡ്സ്: ഇംഗ്ലണ്ടിനെതിരേ ഓഗസ്റ്റ് 19ന് ലീഡ്സിൽ ആരംഭിച്ച ടെസ്റ്റ് മത്സരത്തിൽ പാക്കിസ്ഥാന് ബാറ്റിങ് തകർച്ച. ആദ‍്യ രണ്ട് സെഷൻ അവസാനിക്കുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 150 റൺസെന്ന നിലയിലാണ് പാക്കിസ്ഥാൻ. 11 റൺസുമായി മുഹമ്മദ് റിസ്‌വാനാണ് ക്രീസിൽ.
ഇംഗ്ലണ്ടിനു വേണ്ടി നാലു വിക്കറ്റ് വീഴ്ത്തിയ ഒല്ലി റോബിൻസണും പേസർ ജോഷ് ടങ്ങുമാണ് പാക്കിസ്ഥാനെ തകർത്തത്. സ്റ്റാർ താരം ബാബർ അസമിന്‍റെ അഭാവത്തിൽ ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് തുടക്കത്തിൽ തന്നെ ആദ‍്യ വിക്കറ്റ് നഷ്ടമായിരുന്നു. ഓപ്പണിങ് ബാറ്റർ അസാൻ അവൈസ് ഡക്കായി മടങ്ങിയതാണ് ടീമിന് തിരിച്ചടിയായത്. തൊട്ടുപിന്നാലെ തന്നെ ഷാൻ മസൂദും( 5) പുറത്തായതോടെ പാക്കിസ്ഥാൻ പ്രതിരോധത്തിലായി.
എന്നാൽ മൂന്നാം വിക്കറ്റിൽ ഇമാം ഉൾ ഹഖും (42) അബ്ദുള്ള ഷഫീഖും (61) ചേർന്ന് 50 റൺസ് കൂട്ടുകെട്ടുണ്ടാക്കിയത് ടീമിന് അൽപ്പം ആശ്വാസം നൽകിയെങ്കിലും ടീം സ്കോർ 97ൽ നിൽക്കെ കൂട്ടുകെട്ട് അവസാനിച്ചു. ഇമാം ഉൾ ഹഖിനെ പുറത്താക്കികൊണ്ട് ജോഷ് ടങ്ങാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെയെത്തിയ സൗദ് ഷക്കീലിന് (5) തിളങ്ങാനായില്ല. തുടർന്ന് അബ്ദുള്ള ഷഫീഖിനെ ഒല്ലി റോബിൻസൺ ബൗൾഡാക്കിയതോടെ പാക്കിസ്ഥാൻ 5 വിക്കറ്റ് നഷ്ടത്തിൽ 118 റൺസെന്ന നിലയിലെത്തി.
അവിടെ നിന്നും ക‍്യാപ്റ്റൻ സൽമാൻ അലി ആഘ അൽപ്പം പ്രതിരോധം തീർത്ത് ടീമിനെ 150 റൺസിലെത്തിച്ചു. പക്ഷേ ജോഷ് ടങ്ങിന്‍റെ ഇൻസ്വിങ്ങറിൽ താരത്തിന് വിക്കറ്റ് നൽകി മടങ്ങേണ്ടി വന്നു. ഇതിനു പിന്നാലെ തന്നെ ഉസ്മാൻ അലിയെയും പുറത്താക്കിയതോടെയാണ് പാക്കിസ്ഥാൻ കുഞ്ഞൻ സ്കോറിലേക്കെത്തിയത്. വിക്കറ്റ് കളയാതെ പിടിച്ചു നിൽക്കുന്ന മുഹമ്മദ് റിസ്‌വാനിലാണ് പാക്കിസ്ഥാന്‍റെ പ്രതീക്ഷ.