

ബാബർ അസം
എഡ്ജ്ബാസ്റ്റൺ: ഇംഗ്ലണ്ടിനെതിരേ എഡ്ജ്ബാസ്റ്റണിൽ നടന്ന രണ്ടാം ടെസ്റ്റിൽ പാക്കിസ്ഥാന് ബാറ്റിങ് തകർച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 100 റൺസെന്ന നിലയിലാണ്. ആകെ 23 ഓവർ മാത്രമാണ് പാക്കിസ്ഥാൻ ബാറ്റ് ചെയ്തത്.
ഇതിനിടെയാണ് ടീമിന് 7 വിക്കറ്റുകളും നഷ്ടമായത്. 37 റൺസുമായി സൗദ് ഷക്കീലും 11 റൺസുമായി അരങ്ങേറ്റക്കാരൻ റസുള്ളയുമാണ് ക്രീസിൽ. ഇംഗ്ലണ്ടിനു വേണ്ടി ജോഷ് ടങ് മൂന്നും ജോഫ്രാ ആർച്ചർ, ഒല്ലി റോബിൻസൺ എന്നിവർ രണ്ട് വിക്കറ്റുകളും വീഴ്ത്തി.
മത്സരത്തിന്‍റെ തുടക്കത്തിൽ തന്നെ പാക്കിസ്ഥാന് തിരിച്ചടി നേരിട്ടിരുന്നു. 8 റൺസ് സ്കോർ ചേർത്തപ്പോൾ തന്നെ ഓപ്പണിങ് ബാറ്റർ സയിം അയൂബിന്‍റെ (0) വിക്കറ്റ് നഷ്ടമായി. പിന്നാലെ തന്നെ അസാൻ അവൈസും( 9) പുറത്തായതോടെ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 14 റൺസെന്ന നിലയിലേക്കെത്തി പാക്കിസ്ഥാൻ. മൂന്നാമനായി ഇറങ്ങിയ അബ്ദുള്ള ഷഫീഖിന് ആകെ 3 റൺസാണ് അടിച്ചെടുക്കാനായത്.
ഒല്ലി റോബിൻസണ് വിക്കറ്റ് നൽകി മടങ്ങുകയായിരുന്നു താരം. ഇടങ്കയ്യൻ ബാറ്റർ ഷാൻ മസൂദും (5) ക‍്യാപ്റ്റൻ ബാബർ അസമും (7) മോശം പ്രകടനം പുറത്തെടുത്ത് ആരാധകരെ നിരാശപ്പെടുത്തി. സൗദ് ഷക്കീൽ (37 നോട്ടൗട്ട്) നൽകിയ ചെറുത്ത് നിൽപ്പിന്‍റെ ബലത്തിലാണ് പാക്കിസ്ഥാൻ ഇംഗ്ലണ്ടിനെതിരേ അൽപ്പമെങ്കിലും റൺസ് നേടിയത്. പിന്നീട് എത്തിയവർക്കും കാര‍്യമായി തിളങ്ങാൻ സാധിച്ചില്ല.