

മൈക്ക് ഹെസൻ
കറാച്ചി: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ‍്യ മത്സരത്തിൽ പാക്കിസ്ഥാൻ ദയനീയമായി പരാജയപ്പെട്ടതോടെ ടീമിന്‍റെ പരിശീലകൻ മൈക്ക് ഹെസൻ സ്ഥാനം ഒഴിയണമെന്ന ആവശ‍്യം ശക്തം.
മുൻ പാക്കിസ്ഥാൻ താരം ബാസിത് അലി മൈക്ക് ഹെസനെതിരേ വിമർശനവുമായി രംഗത്തെത്തി. അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചുള്ള മൈക്ക് ഹെസന്‍റെ പരിചയസമ്പത്ത് ബാസിത് അലി ചോദ‍്യം ചെയ്തു.
ന‍്യൂസിലൻഡിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മാത്രം കളിച്ചുള്ള പരിചയമാണ് മൈക്ക് ഹെസന് ഉള്ളതെന്നും ഗ്രൗണ്ടിലിറങ്ങി ക്രിക്കറ്റ് കളിച്ചിട്ടില്ലെന്നും ബാസിത് അലി പറഞ്ഞു. മുൻ പാക്കിസ്ഥാൻ താരം കമ്രാൻ അക്മലുമായുള്ള യ‍്യൂടൂബ് വിഡിയോക്കിടെയായിരുന്നു ബാസിത് അലിയുടെ വിമർശനം. തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മൈക്ക് ഹെസൻ സ്ഥാനം ഒഴിയണമെന്നാണ് ബാസിത് അലി പരോക്ഷമായി ആവശ‍്യപ്പെട്ടരിക്കുന്നത്.
ആദ‍്യ ഏകദിനത്തിൽ 8 വിക്കറ്റിനായിരുന്നു ബംഗ്ലാദേശ് വിജയിച്ചത്. 30.4 ഓവർ ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 114 റൺസിന് ഓൾ ഔട്ടായിരുന്നു. സീനിയർ താരങ്ങളായ ബാബർ അസം, ഫഖർ സമാൻ എന്നിവർക്ക് പകരം യുവതാരങ്ങളെ പരീക്ഷിച്ചതാണ് പാക്കിസ്ഥാന് തിരിച്ചടിയായത്.