
ഗ്രെയിം സ്വാൻ
ലണ്ടൻ: ജൂൺ 20ന് ഇന്ത‍്യക്കെതിരേ ആരംഭിക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയെ ആഷസിന് മുന്നോടിയായുള്ള സന്നാഹ മത്സരമെന്ന് വിശേഷിപ്പിച്ചതിന് മുൻ ഇംഗ്ലണ്ട് താരം ഗ്രെയിം സ്വാന് രൂക്ഷ വിമർശനം. ഗ്രെയിം സ്വാനിന്‍റെ പ്രസ്താവന ശരിയല്ലെന്നും ഇന്ത‍്യൻ ടീമിനോടുള്ള അനാദരവാണ് സ്വാൻ കാണിക്കുന്നതെന്നും സ്വാനിന്‍റെ മനോഭാവം പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ആരാധകർ സമൂഹമാധ‍്യമങ്ങളിൽ കുറിച്ചു.
''ആഷസിന് മുന്നോടിയായുള്ള സന്നാഹ മത്സരമാണ് ഇന്ത‍്യക്കെതിരായ പരമ്പര. കഴിഞ്ഞ തവണ ഇന്ത‍്യൻ പര‍്യടനത്തിൽ ഞങ്ങൾ പരാജയപ്പെട്ടു. എന്നാൽ, ഇത്തവണ ഹോം ഗ്രൗണ്ടിൽ ഇന്ത‍്യയെ തോൽപ്പിക്കേണ്ടതുണ്ട്. വിരാട് കോലിയും രോഹിത് ശർമയും ഇല്ലാതെയാണ് ഇന്ത‍്യയെത്തുന്നതെങ്കിലും അവർക്ക് അതിനു പകരം മികച്ച താരങ്ങളുണ്ട്. ഇവിടത്തെ സാഹചര‍്യങ്ങളിൽ നന്നായി പന്തെറിയാൻ കഴിയുന്ന താരങ്ങൾ ഇംഗ്ലണ്ടിനുണ്ട്. ഈ പരമ്പര 4-1, 3-2 നോ ഇംഗ്ലണ്ട് വിജയിക്കും.'' സ്വാൻ പറഞ്ഞു.