

ബാബർ അസം
ലാഹോർ: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ‍്യ മത്സരത്തിൽ ദയനീയമായി പാക്കിസ്ഥാൻ പരാജയപ്പെട്ടതോടെ സ്റ്റാർ ബാറ്റർ ബാബർ അസമിനെ ടീമിൽ തിരിച്ചെടുക്കണമെന്ന ആവശ‍്യവുമായി ആരാധകർ. ബാബറില്ലാതെ ഈ ടീമിന് 20 ഓവർ പോലും പിടിച്ചു നിൽക്കാനാവില്ലെന്ന് ആരാധകർ സോഷ‍്യൽ മീഡിയയിൽ കുറിച്ചു.
ബംഗ്ലാദേശിന് താഴെയാണ് നിലവിലെ പാക്കിസ്ഥാൻ ടീമെന്നും മികച്ച ടീമുകളുമായി പാക്കിസ്ഥാനെ താരതമ‍്യം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും മറ്റൊരു ആരാധകൻ പറഞ്ഞു. ഏകദിനത്തിൽ നിലവിലെ മികച്ച താരങ്ങളിലൊരാളാണ് ബാബർ എന്ന കാര‍്യത്തിൽ സംശയമില്ല.
140 ഏകദിനങ്ങളിൽ നിന്നായി 53.73 ശരാശരിയിൽ 6,501 റൺസ് ബാബർ നേടിയിട്ടുണ്ട്. ബാബറിനെ ഏകദിന ടീമിൽ നിന്നും ഒഴിവാക്കിയത് വലിയ തോതിൽ പ്രതിഷേധത്തിന് വഴിവച്ചിരുന്നു. ടി20 ലോകകപ്പിലെ മോശം പ്രകടനം മൂലമാണ് ബാബറിന് ഏകദിന ടീമിൽ ഇടം നഷ്ടമായത്. ഇത്തവണത്തെ ലോകകപ്പിൽ ആകെ 112 സ്ട്രൈക്ക്റേറ്റിൽ 91 റൺസ് മാത്രമാണ് താരത്തിന് നേടാനായത്.
എന്നാൽ അടുത്തിടെ കളിച്ച 17 ഇന്നിങ്സുകളിൽ നിന്ന് 34 ശരാശരിയിൽ 544 റൺസെ ബാബറിന് അടിച്ചെടുക്കാനായുള്ളൂ. കൂടാതെ ലോകകപ്പിലെ ഫോമില്ലായ്മയും ബാബറിന് തിരിച്ചടിയായി.
യുവതാരങ്ങളെ കുത്തി നിറച്ച ടീമിനോട് പാക്ക് ആരാധകർക്ക് അത്ര യോജിപ്പില്ലെന്നാണ് സോഷ‍്യൽ മീഡിയയിൽ നിന്നും മനസിലാവുന്നത്. ഐസിസി റാങ്കിങ്ങിൽ നിലവിൽ പത്താം സ്ഥാനത്തുള്ള ബംഗ്ലാദേശ് 2018 ഏഷ‍്യ കപ്പിലെ പരാജയത്തിന് ശേഷം ആദ‍്യമായാണ് ബംഗ്ലാദേശിനോട് പരാജയപ്പെടുന്നത്.