സൂറിച്ച്: ഫിഫ റാങ്കിങ്ങില്‍ ഇന്ത്യക്ക് മുന്നേറ്റം. പുതുക്കിയ റാങ്കിങ്ങില്‍ ഇന്ത്യ 100-ാമതാണ്. നേരത്തെ 101-ാം സ്ഥാനത്തായിരുന്നു ഛേത്രിയും സംഘവും. 2018 മാര്‍ച്ചില്‍ 99-ാം സ്ഥാനത്തെത്തിയ ശേഷം ഇന്ത്യയുടെ ഏറ്റവും മികച്ച റാങ്കിംഗാണിത്.
ഇന്റര്‍ കോണ്ടിനെന്റല് കപ്പിലെ കിരീട നേട്ടവും സാഫ് കപ്പിലെ മികച്ച പ്രകടനവുമാണ് ഇന്ത്യയെ ആദ്യ നൂറില്‍ തിരിച്ചെത്താന്‍ സഹായിച്ചത്. ഭുവനേശ്വറില്‍ നടന്ന ഇന്റര്‍ കോണ്ടിനെന്റല് കപ്പില്‍ റാങ്കിംഗില്‍ മുന്നിലുള്ള ലെബനനെനും കിര്‍ഗിസ്ഥാനെയും കീഴടക്കിയായിരുന്നു ഇന്ത്യ കിരീടം നേടിയത്. കഴിഞ്ഞ വര്‍ഷം ഇതേക്കാലയളവില്‍ ഇന്ത്യ 104-ാം സ്ഥാനത്തായിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ വിയറ്റ്നാമിനോട് എതിരില്ലാത്ത മൂന്ന് ഗോളിന് തോറ്റശേഷം പിന്നീട് കളിച്ച ഒമ്പത് മത്സരങ്ങളില്‍ ഏഴ് ജയവും രണ്ട് സമനിലയുമായി അപരാജിത കുതിപ്പാണ് ഇന്ത്യ നടത്തിയത്. ഇന്ത്യയില്‍ കഴിഞ്ഞ നാലു വര്‍ഷമായി പരാജയമറിഞ്ഞിട്ടില്ലെന്ന റെക്കോഡ് നിലനിര്‍ത്താനും സുനില്‍ ഛേത്രിക്കും സംഘത്തിനുമായി. ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ നാലു വര്‍ഷം മുമ്പ് ഒമാനോടാണ് ഇന്ത്യ നാട്ടില്‍ അവസാനമായി തോറ്റത്(2-1). 2018 ഓഗസ്റ്റില്‍ 96-ാം സ്ഥാനത്ത് എത്തിയതാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയുടെ ഏറ്റവും മികച്ച റാങ്കിംഗ്.
ആദ്യ പത്ത് റാങ്കുകൾ
1. അര്‍ജന്റീന
2. ഫ്രാന്‍സ്
3. ബ്രസീല്‍
4. ഇംഗ്ലണ്ട്
5. ബെല്‍ജിയം
6. ക്രോയേഷ്യ
7. ഹോളണ്ട്
8. ഇറ്റലി
9. പോര്‍ച്ചുഗൽ
10. സ്പെയിന്
രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയ അമേരിക്ക 13ല്‍ നിന്ന് 11ല്‍ എത്തിയതാണ് മറ്റ് പ്രധാന മാറ്റം.