സൂറിച്ച്: പോയവർഷത്തെ ഏറ്റവും മികച്ച പുരുഷ ഫുട്ബോളര്‍ക്കുള്ള ഫിഫ ദ ബെസ്റ്റ് പുരസ്കാരം ഇന്റര്‍ മയാമിയുടെ അര്‍ജന്റൈന്‍ സൂപ്പർ താരം ലയണല്‍ മെസിക്ക്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വീജിയന്‍ താരം എര്‍ലിങ് ഹാലണ്ട്, പിഎസ്ജിയുടെ ഫ്രെഞ്ച് യുവതാരം കിലിയന്‍ എംബാപ്പെ എന്നിവരെ മറികടന്നാണ് മെസിയുടെ നേട്ടം. ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് മെസിക്ക് ഫിഫ ദ ബെസ്റ്റ് പുരസ്കാരം ലഭിക്കുന്നത്. 2022 ഡിസംബര്‍ 19 മുതല്‍ 2023 ഓഗസ്റ്റ് 20 വരെയുള്ള പ്രകടനങ്ങളാണ് അവാര്‍ഡിന് പരിഗണിച്ചത്. മെസിക്കും ഹാളണ്ടിനും 48 പോയിന്റ് വീതമാണ് ലഭിച്ചത്. എംബാപ്പെ 35 പോയിന്റ് നേടി.
ബാഴ്സലോണയുടെ സ്പാനിഷ് സ്ട്രൈക്കര്‍ ഐതാന ബോന്മാറ്റിയാണ് മികച്ച വനിതാ താരത്തിനുള്ള ഫിഫ ബെസ്റ്റ് പുരസ്കാരം ഏറ്റുവാങ്ങി.
അന്താരാഷ്ട്ര ഫുട്ബോളില്‍ അര്‍ജന്റീനയ്ക്കായും, ക്ലബ്ബ് ഫുട്ബോളില്‍ പിഎസ്ജി, ഇന്റര്‍ മയാമി എന്നിവര്‍ക്കായും പുറത്തെടുത്ത പ്രകടനങ്ങളാണ് മെസിയെ ഈ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. പിഎസ്ജിയെ ലീഗ് വണ്‍ കിരീടത്തിലേക്ക് നയിച്ച മെസി, എംഎല്‍എസ് ക്ലബ്ബായ ഇന്റര്‍ മയാമിയിലേക്ക് ചേക്കേറിയ ശേഷം അവരെ ലീഗ്സ് കപ്പ് കിരീടത്തിലേക്കും നയിച്ചു. ഇന്റര്‍ മയാമി ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ കിരീടം കൂടിയായിരുന്നു ഇത്. മെസിയുടെ ചിറകിലേറി കുതിക്കുന്ന അര്‍ജന്റീന ടീം 2026 ലെ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ആറ് മത്സരങ്ങള്‍ കഴിയുമ്പോള്‍ ഒന്നാം സ്ഥാനത്തുണ്ട്.
2023 ലെ മികച്ച പുരുഷ ടീം മാനേജര്‍ക്കുള്ള ഫിഫ ബെസ്റ്റ് പുരസ്കാരം മാഞ്ചസ്റ്റര്‍ സിറ്റിയുടെ പെപ് ഗ്വാര്‍ഡിയോളയ്ക്കാണ്. ഇന്റര്‍ മിലാന്റെ ഇന്‍സാഗി, നാപ്പോളിയുടെ ലൂസിയാനോ സ്പല്ലേറ്റി എന്നിവരെ മറികടന്നാണ് ഗ്വാര്‍ഡിയോളയുടെ നേട്ടം. മികച്ച വനിതാ ടീം മാനേജര്‍ ഇംഗ്ലണ്ടിന്റെ സറിന വീഗ്മാനാണ്. മികച്ച പുരുഷ ഗോള്‍കീപ്പര്‍ക്കുള്ള പുരസ്കാരം മാഞ്ചസ്റ്റര്‍ സിറ്റിയുടെ എഡേഴ്സണ് സ്വന്തമാക്കി.
മാഞ്ചസ്റ്റര്‍ സിറ്റിക്കായി മിന്നും പ്രകടനം കാഴ്ച വെച്ച എര്‍ലിങ് ഹാലണ്ടിനായിരുന്നു ഇക്കുറി ഫിഫ ദ ബെസ്റ്റ് പുരസ്കാരം നേടാന്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിക്കായി പോയ വര്‍ഷം ട്രെബിള്‍ നേടിയ താരം 52 ഗോളുകളാണ് 2023 കലണ്ടര്‍ വര്‍ഷത്തില്‍ മൊത്തം അടിച്ചുകൂട്ടിയത്.
ലയണല്‍ മെസിക്കും എര്‍ലിങ് ഹാലണ്ടിനും 48 വോട്ടുകള്‍ വീതമാണ് ഫിഫ റേറ്റിങ് സംവിധാനത്തില്‍ ലഭിച്ചത്. എന്നാല്‍ ദേശീയ ടീം ക്യാപ്റ്റന്മാരുടെ വോട്ടുകള്‍ കൂടുതലായത് മെസിക്ക് മുന്തൂക്കമാവുകയായിരുന്നു.
അതേ സമയം ക്ലബ്ബ് തലത്തിലും അന്താരാഷ്ട്ര തലത്തിലും കാഴ്ചവെച്ച സ്വപ്നതുല്യമായ പ്രകടനമാണ് ഐതാന ബോന്മാറ്റിക്ക് 2023 ലെ മികച്ച വനിതാ താരത്തിനുള്ള ഫിഫ ബെസ്റ്റ് പുരസ്കാരം നേടിക്കൊടുത്തത്. പോയ വര്‍ഷം സ്പെയിനെ ലോകകിരീടത്തിലേക്ക് നയിച്ച ബൊന്മാറ്റി, ബാഴ്സലോണയ്ക്കൊപ്പം ട്രെബിളും നേടിയിരുന്നു.
മെസിക്ക് വോട്ട് ചെയ്തവര്‍
റയല്‍ മാഡ്രിഡിന്റെ ലൂക്കാ മോഡ്രിച്ച് (ക്രൊയേഷ്യന്‍ ക്യാപ്റ്റന്‍), മധ്യനിര താരം ഫെഡെറികോ വാല്വെര്ദെ (ഉറുഗ്വെ), മുഹമ്മദ് സലാ (ഈജിപ്ത്), റൊമേലു ലുകാകു (ബെല്‍ജിയം), ഹാരി കെയ്ന്‍ (ഇംഗ്ലണ്ട്), ക്രിസ്റ്റ്യന്‍ പുലിസിച്ച് (യുഎസ്എ), വിര്‍ജില്‍ വാന്‍ ഡൈക്ക് (നെതര്‍ലന്‍ഡ്സ്), കിലിയന്‍ എംബാപ്പെ (ഫ്രാന്‍സ്), റോബര്‍ട്ട് ലെവന്‍ഡോസ്കി (പോളണ്ട്), തുടങ്ങിയവരെല്ലാം വോട്ട് ചെയ്തത് മെസിക്കായിരുന്നു.
പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വോട്ട് ചെയ്തിരുന്നില്ല. അദ്ദേഹത്തിന് പകരമെത്തിയ പെപെ മൂന്ന് ചോയ്സിലും മെസിയെ ഉള്‍പ്പെടുത്തിയില്ല. മെസി ഫസ്റ്റ് ചോയ്സ് വോട്ട് ഹാളണ്ടിനായിരുന്നു. രണ്ടാം വോട്ട് എംബാപ്പെയ്ക്കും മൂന്നാം വോട്ട് ജൂലിയന്‍ അല്‍വാരസിനും നല്കി.
മറ്റ് പുരസ്കാരങ്ങൾ
പുഷ്കാസ് അവാര്‍ഡ് (മികച്ച ഗോള്‍): ഗ്യൂലിഹേര്‍മ മഡ്രൂഗ
പുരുഷ ഗോള്‍കീപ്പര്‍: എഡേഴ്സണ്
വനിതാ ഗോള്‍കീപ്പര്‍: മേരി ഇയര്‍പ്സ്
ഫാന്‍: ഹ്യൂഗോ മിഗ്യേല്‍ ഇനിഗ്വസ്
ഫെയര്‍പ്ലേ: ബ്രസീല്‍ പുരുഷ ദേശീയ ടീം
പ്രത്യേക പുരസ്കാരം: മാര്‍ത്ത
ഫിഫ പുരുഷ ഇലവന്:
തിബോ കോർട്ടോയിസ്, കൈല്‍ വാക്കര്‍, ജോണ്‍ സ്റ്റോണ്‍സ്, റൂബന്‍ ഡയസ്, ബെര്‍നാര്‍ഡോ സില്‍വ, കെവിന് ഡി ബ്രുയ്ന്, ജൂഡ് ബെല്ലിങ്ങാം, ലയണല്‍ മെസി, എര്‍ലിങ് ഹാളണ്ട്, കിലിയന്‍ എംബാപ്പെ, വിനിഷ്യസ് ജൂനിയര്‍.
ഫിഫ വനിതാ ഇലവന്:
മേരി ഇയര്‍പ്സ്, ലൂസി ബ്രോണ്‍സ്, അലക്സ് ഗ്രീന്‍വുഡ്, ഓള്‍ഗ കര്‍മോണ, എല്ല ടൂണെ, അയ്താന ബോണ്‍മതി, കെയ്റ വാല്‍ഷ്, ലോറന് ജെയിംസ്, സാം കെര്‍, അലക്സ് മോര്ഗന്, അലസിയ റുസോ.