ഫൈഫര്‍മാന്‍ യഷ് ഠാക്കുര്‍

ശുഭ്മാന്‍ ഗില്‍, വിജയ് ശങ്കര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, നൂര്‍ അഹ്മദ് എന്നിവരുടെ വിക്കറ്റുകളാണ് ഠാക്കൂറിന്‍റെ പന്തുകളില്‍ വീണത്
ipl 2024 fifer man lucknow bowler yash thakur
yash thakur
Updated on

ലഖ്നൗ: ഗുജറാത്ത് വീണ്ടും തോറ്റപ്പോള്‍ അതിനു കാരണക്കാരനായത് ഒരു ബൗളര്‍ പേര് യഷ് ഠാക്കുര്‍. ഈ സീസണില്‍ പിറക്കുന്ന രണ്ടാമത്തെ അഞ്ചു വിക്കറ്റ് നേട്ടവുമായാണ് ലഖ്നൗവിന്‍റെ യഷ് ഠാക്കൂര്‍ തിളങ്ങിയത്.

ശുഭ്മാന്‍ ഗില്‍, വിജയ് ശങ്കര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, നൂര്‍ അഹ്മദ് എന്നിവരുടെ വിക്കറ്റുകളാണ് ഠാക്കൂറിന്‍റെ പന്തുകളില്‍ വീണത്. പരുക്കേറ്റതിനാല്‍ മത്സരത്തില്‍ ഒരോവര്‍ മാത്രമെറിഞ്ഞ് മായങ്ക് യാദവ് മത്സരത്തില്‍നിന്ന് പിന്‍വാങ്ങിയിരുന്നു. ആദ്യം ബാറ്റുകൊണ്ടും പിന്നീട് പന്തുകൊണ്ടും ലഖ്നൗ നിറഞ്ഞാടിയ മത്സരത്തില്‍ 33 റണ്‍സിനാണ് ഗുജറാത്ത് ടൈറ്റന്‍സിനെ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് പരാജയപ്പെടുത്തിയത്. നിശ്ചിത ഓവര്‍ പൂര്‍ത്തിയാവുംവരെ പിടിച്ചുനില്‍ക്കാന്‍ പോലും ഗുജറാത്തിന് കഴിഞ്ഞില്ല. സ്കോര്‍: ലഖ്നൗ- 20 ഓവറില്‍ അഞ്ചിന് 163. ഗുജറാത്ത്- 18.5 ഓവറില്‍ 130ന് പുറത്ത്.

യഷ് ഠാക്കൂറിന്‍റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് ഗുജറാത്തിനെ തകര്‍ത്തത്. 3.5 ഓവറില്‍ ഒരു മെയ്ഡനടക്കം 30 റണ്‍സ് വഴങ്ങിയാണ് ഠാക്കൂര്‍ അഞ്ച് വിക്കറ്റ് നേട്ടം കൊയ്തത്. നാലോവറില്‍ 11 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ക്രുണാല്‍ പാണ്ഡ്യ മൂന്നു വിക്കറ്റും സ്വന്തമാക്കി. നേരത്തെ മാര്‍ക്കസ് സ്റ്റോയ്നിസിന്‍റെ അര്‍ധ സെഞ്ചുറിയാണമ ലഖ്നൗവിന് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്.

43 പന്തുകളില്‍നിന്ന് 58 റണ്‍സാണ് മാര്‍ക്കസ് സ്റ്റോയിനിസ് നേടിയത്. താരതമ്യേന ചെറിയ സ്കോര്‍ പിന്തുടര്‍ന്ന ഗുജറാത്ത് മികച്ച രീതിയിലാണ് തുടങ്ങിയത്. 21 പന്തില്‍ 19 റണ്‍സുമായി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ പുറത്താക്കി യഷ് ഠാക്കൂര്‍ വിക്കറ്റ് വേട്ട തുടങ്ങിയതോടെ ഗുജറാത്തിന് ഉറച്ചുനില്‍ക്കാനായില്ല.

5.5 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 54 എന്ന നിലയിലായിരുന്ന ഗുജറാത്ത്, തുടര്‍ന്നുള്ള മൂന്നോവറുകളില്‍ ഏഴ് റണ്‍സിനിടെ നാല് വിക്കറ്റുകള്‍ കളഞ്ഞു. 54-ല്‍ പൂജ്യം ആയിരുന്ന ടീം അങ്ങനെ 61-ല്‍ നാല് എന്ന നിലയിലേക്ക് പതിച്ചു. കെയ്ന്‍ വില്യംസണിനെ (1) രവി ബിഷ്ണോയി പുറത്താക്കി. സായ് സുദര്‍ശനെ (21 പന്തില്‍ 31) രവി ബിഷ്ണോയ്ിയുടെ കൈകളിലെത്തിച്ച് ക്രുണാല്‍ പാണ്ഡ്യയും വിക്കറ്റ് വേട്ട തുടങ്ങി.

തുടര്‍ന്ന് ശരത് ബി.ആറിനെയും (2) ദര്‍ശന്‍ നാല്‍ക്കണ്ഡെയെയും (11 പന്തില്‍ 12) ക്രുണാല്‍ പാണ്ഡ്യ മടക്കി.

ടീം സ്കോര്‍ 93-ല്‍ നില്‍ക്കേ, വിജയ് ശങ്കറിനെയും (17 പന്തില്‍ 17) റാഷിദ് ഖാനെയും (പൂജ്യം) മടക്കി യഷ് ഠാക്കൂര്‍ കളിയില്‍ ലഖ്നൗവിന് സമ്പൂര്‍ണ ആധിപത്യം നല്‍കി. എട്ടാമതായി ഉമേഷ് യാദവും (2) വീണു. നവീനുല്‍ ഹഖിന് വിക്കറ്റ്. രാഹുല്‍ തെവാട്ടിയയും (25 പന്തില്‍ 30) നൂര്‍ അഹ്മദും (4) ഠാക്കൂറിന്‍റെ പന്തുകളില്‍ മടങ്ങിയതോടെ ഗുജറാത്ത് പതനം പൂര്‍ണമായി.

ഈ സീസണില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. നേരത്തേ മാര്‍ക്ക് വുഡ് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. 2019-ല്‍ ടി20 മത്സരങ്ങളില്‍ അരങ്ങേറിയ ഠാക്കൂര്‍, 49 മത്സരങ്ങളില്‍നിന്നായി 74 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com