
ലണ്ടന്‍: ചരിത്രം കുറിച്ച ട്രാന്‍സ്ഫറുമായി ചെല്‍സി. അര്‍ജന്റീനയുടെ ലോകകപ്പ് ഹീറോ എന്‍സോ ഫെര്‍ണാണ്ടസ് റെക്കോഡ് തുകയ്ക്ക് ഇംഗ്ലീഷ് ക്ലബ് ചെല്‍സിയില്‍. ലോകകപ്പിലെ ഏറ്റവും മികച്ച യുവതാരവുമായ എന്‍സോ ഫെര്‍ണാണ്ടസിനെ സ്വന്തമാക്കിയതായി ചെല്‍സി അറിയിച്ചു. പോര്‍ച്ചുഗീസ് ക്ലബ് ബെന്‍ഫിക്കയില്‍ നിന്ന് പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ട്രാന്‍സ്ഫര്‍ തുകയ്ക്കാണ് എന്‍സോയെ ചെല്‍സി ടീമിലെത്തിച്ചത്. 121 മില്യണ്‍ യൂറോയാണ് (ഏകദേശം 1500 കോടി രൂപ) ട്രാന്‍സ്ഫര്‍ തുക. 2021ല്‍ ആസ്റ്റണ്‍ വില്ലയില്‍ നിന്ന് ജാക് ഗ്രീലിഷിനായി മാഞ്ചസ്റ്റര്‍ സിറ്റി മുടക്കിയ 100 മില്യണ്‍ യുറോയുടെ റെക്കോര്‍ഡാണ് എന്‍സോയിലൂടെ ചെല്‍സി മറികടന്നത്.
ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ആറാമത്തെ ട്രാന്‍സ്ഫര്‍ തുക കൂടിയാണിത്. കഴിഞ്ഞ ഓഗസ്റ്റില്‍ വെറും പത്തുമില്യണ്‍ യൂറോയ്ക്കാണ് എന്‍സോ ബെന്‍ഫിക്കയിലെത്തിയത്. എന്നാല്‍, ലോകകപ്പിലെ മിന്നും പ്രകടനം എന്‍സോയുടെ തലവര മാറ്റുകയായിരുന്നു. ഈ സീസണിലെ ഇടക്കാല ട്രാന്‍സ്ഫര്‍ ജാലകത്തില്‍ താരങ്ങളെ സ്വന്തമാക്കാന്‍ ഏറ്റവും കൂടുതല്‍ തുക ചെലവിടുന്ന യൂറോപ്യന്‍ ക്ലബ്ബെന്ന റെക്കോര്‍ഡും എന്‍സോയെ സ്വന്തമാക്കിയതിലൂടെ ചെല്‍സിയുടെ പേരിലായി.
ഈ സീസണില്‍ 280 മില്യണ്‍ ഡോളറാണ് കളിക്കാരെ ടീമിലെത്തിക്കാന്‍ മാത്രം ചെല്‍സി ചെലവഴിച്ചത്. കഴിഞ്ഞ ഓഗസ്റ്റില്‍ വെറും 14 മില്യണ്‍ യൂറോയ്ക്ക് അര്‍ജന്റീനിയന്‍ ക്ലബ്ബ് റിവര്‍പ്ലേറ്റില്‍ നിന്നാണ് എന്‍സോ പോര്‍ച്ചുഗീസ് ക്ലബ്ബായ ബെന്‍ഫിക്കയിലെത്തിയത്. ക്ലബ്ബിന്റെ ഇതിഹാസ താരം യൂസേബിയോ ധരിച്ചിരുന്ന 13-ാം നമ്പര്‍ ജേഴ്സിയിലായിരുന്നു എന്‍സോ ബെന്‍ഫിക്കയില്‍ കളിച്ചിരുന്നത്. ബെൻഫിക്ക ജേഴ്സിയില്‍ കളിച്ച 29 മത്സരങ്ങളില്‍ നാലു ഗോളും ഏഴ് അസിസ്റ്റുമാണ് എന്‍സോയുടെ പേരിലുള്ളത്. പോര്‍ച്ചുഗീസ് ലീഗിലെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡറായും എന്‍സോ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.ലോകകപ്പിന് രണ്ട് മാസം മുമ്പ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് 22കാരനായ എന്‍സോ അര്‍ജന്റീനയുടെ ദേശീയ ടീമില്‍ അരങ്ങേറിയത്. ലോകകപ്പില്‍ മെക്സിക്കോക്കെതിരായ നിര്‍ണായക മത്സരത്തില്‍ മെസിയുടെ അസിസ്റ്റില്‍ അര്‍ജന്റീനയക്കായി രണ്ടാം ഗോള്‍ നേടിയതോടെയാണ് എന്‍സോയുടെ മികവ് ലോകശ്രദ്ധയിലെത്തിയത്.പുതിയ താരങ്ങള്‍ എത്തിയതോടെ പ്രീമിയര്‍ ലീഗിലെ പത്താം സ്ഥാനത്തു നിന്ന് മുകളിലേക്ക് കയറാനാകുമെന്നാണ് മുന്‍ ചാമ്പ്യന്മാരായ ചെല്‍സിയുടെ പ്രതീക്ഷ. ആദ്യ നാലില്‍ എത്തി ചാമ്പ്യന്‍സ് ലീഗ് യോഗ്യതക്കായി അവസാന ശ്രമം കൂടി നടത്തുക എന്നതാവും ചെല്‍സിയുടെ ഇനിയുള്ള ലക്ഷ്യം.