

യുഎസ്എയ്ക്കു വേണ്ടി നിർണായക ഗോൾ നേടുകയും ചുവപ്പ് കാർഡ് കണ്ട് പുറത്തു പോവുകയും ചെയ്ത ഫൊലാറിൻ ബലോഗുനെ ആശ്വസിപ്പിക്കുന്ന സഹതാരങ്ങൾ.
സാന്താക്ലാര (യുഎസ്): ഫിഫ ലോകകപ്പ് റൗണ്ട് ഒഫ് 32 പോരാട്ടത്തിൽ ബോസ്നിയ-ഹെർസഗോവിനയെ തകർത്ത് യുഎസ്എ പ്രീ ക്വാർട്ടർ ഫൈനലിൽ ഇടം പിടിച്ചു. ആവേശം നിറഞ്ഞ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ആതിഥേയ ടീം വിജയം ഉറപ്പിച്ചത്. എന്നാൽ, ടീമിനായി നിർണായക ഗോൾ നേടിയ സൂപ്പർ താരം ഫോലാറിൻ ബലോഗുന് ലഭിച്ച ചുവപ്പ് കാർഡ് ടീമിന് വലിയ തിരിച്ചടിയായി.
മത്സരത്തിന്‍റെ 45-ാം മിനിറ്റിൽ മലിക് ടിൽമാൻ നൽകിയ പാസിൽ നിന്നാണ് ബലോഗുൻ അമെരിക്കയുടെ വിജയ ഗോൾ നേടിയത്. ബോസ്നിയൻ പ്രതിരോധ താരം സ്റ്റെപാൻ റാഡെൽജിക് തടയാൻ ശ്രമിച്ച പന്ത് ബലോഗുന്‍റെ കാലുകളിലെത്തുകയും, താരം അത് കൃത്യമായി ഗോൾ വലയിലേക്ക് പായിക്കുകയുമായിരുന്നു.
ടൂർണമെന്‍റിലെ താരത്തിന്‍റെ മൂന്നാമത്തെ ഗോളാണിത്. 1930-ൽ ബർട്ട് പാറ്റനോഡ് നേടിയ നാല് ഗോളുകൾക്ക് ശേഷം ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന അമെരിക്കൻ താരമെന്ന റെക്കോർഡിനൊപ്പം ബലോഗുൻ എത്തിയിരിക്കുകയാണ്.
നേരത്തെ 31-ാം മിനിറ്റിൽ ബലോഗുൻ നേടിയ ഒരു ഗോൾ ഓഫ്സൈഡ് ആയതിനെത്തുടർന്ന് റഫറി നിഷേധിച്ചിരുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ബോസ്നിയൻ താരം താരിക് മുഹറെമോവിച്ചിന്‍റെ കണങ്കാലിൽ ചവിട്ടിയെന്നാരോപിച്ച് ബ്രസീലിയൻ റഫറി റാഫേൽ ക്ലോസ് ബലോഗുന് ചുവപ്പ് കാർഡ് നൽകുകയായിരുന്നു. വിഡിയൊ അസിസ്റ്റന്‍റ് റഫറി (VAR) പരിശോധനയ്ക്കു ശേഷമായിരുന്നു റഫറിയുടെ നിർണായക തീരുമാനം. എന്നാൽ, ഇതു തികച്ചും അന്യായമാണെന്നാണ് അമെരിക്കൻ പരിശീലകൻ മൗറീഷ്യോ പോച്ചെറ്റിനോ പ്രതികരിച്ചത്. കളിക്കാരന് എതിരാളിയെ വേദനിപ്പിക്കാൻ ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്നും, ഇത് ഫുട്ബോളിൽ സാധാരണയായി സംഭവിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. സഹതാരങ്ങളായ ക്രിസ്റ്റ്യൻ പുലിസിച്, വെസ്റ്റൺ മക്കെന്നി എന്നിവരും റഫറിയുടെ തീരുമാനത്തെ കടുത്ത ഭാഷയിൽ വിമർശിച്ചു.
ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ ഗോൾ നേടുകയും ചുവപ്പ് കാർഡ് കണ്ട് പുറത്താവുകയും ചെയ്യുന്ന മൂന്നാമത്തെ താരമായി ബലോഗുൻ മാറി. ഇതിനുമുമ്പ് ബ്രസീലിന്‍റെ റൊണാൾഡീഞ്ഞോയും (2002), ഫ്രാൻസിന്‍റെ സിനദിൻ സിദാനും (2006) മാത്രമാണ് ഈ 'വിചിത്രമായ' റെക്കോർഡ് സ്വന്തമാക്കിയിട്ടുള്ളത്.
ചുവപ്പ് കാർഡ് ലഭിച്ചതോടെ തിങ്കളാഴ്ച ബെൽജിയത്തിനെതിരേ നടക്കുന്ന നിർണായക പ്രീ-ക്വാർട്ടർ മത്സരത്തിൽ ബലോഗുന് കളിക്കാൻ സാധിക്കില്ല. പകരം റിക്കാർഡോ പെപ്പിയോ ഹാജി റൈറ്റോ ആയിരിക്കും ടീമിൽ ഇടം പിടിക്കുക. നിർണായക മത്സരത്തിനു മുൻപുള്ള ഈ തിരിച്ചടി ടീമിനെ എങ്ങനെ ബാധിക്കുമെന്ന ആശങ്ക ആരാധകർക്കിടയിലുണ്ട്.