
ലയണൽ മെസി
File photo
ഫെർണാണ്ടസിന്‍റെ മുഖത്ത് തോൾ കൊണ്ട് ഇടിച്ച ഓസ്ട്രിയൻ ഡിഫൻഡർ പോഷിന് മഞ്ഞക്കാർഡ്. 42-ാം മിനിറ്റ്.
താടിയെല്ല് പൊട്ടിയ പോഷ് മുഖാവരണമണിഞ്ഞാണ് കളിക്കുന്നത്.
ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ എന്ന റെക്കോഡ് അർജന്‍റീനയുടെ ലയണൽ മെസിക്ക് സ്വന്തം. ജർമനിയുടെ മിറോസ്ലാവ് ക്ലോസെയുമായി 16 ഗോളിന്‍റെ റെക്കോഡ് പങ്കുവച്ചിരുന്ന മെസിയുടെ 17ാം ലോകകപ്പ് ഗോളാണ് ഓസ്ട്രിയക്കെതിരേ പിറന്നത്.
അർജന്‍റീന 1 : 0 ഓസ്ട്രിയ
39-ാം മിനിറ്റിൽ മെസിയുടെ ഗോൾ. മെസി തുടങ്ങി വച്ച നീക്കം രണ്ടു കാൽ മറിഞ്ഞ് പെനൽറ്റി ബോക്സിന്‍റ അതിരിൽവച്ച് വീണ്ടും മെസിയിലേക്ക്. ഇടങ്കാലുകൊണ്ട് ഒരു ഉഗ്രൻ ഫസ്റ്റ് ടൈമർ വെടിയുണ്ട കണക്കെ ഓസ്ട്രിയൻ ഗോൾ വല തുളച്ചു കയറി.
31, 32 മിനിറ്റുകളിൽ അർജന്‍റീനയുടെ തുടർച്ചയായ രണ്ട് മുന്നേറ്റങ്ങൾ ലക്ഷ്യം കാണാതെ പോകുന്നു. രണ്ടാം വട്ടം ഗോളിയിൽനിന്നുള്ള റീബൗണ്ട് മെസി ഗോളിലേക്ക് തിരിക്കുന്നുണ്ടെങ്കിലും ഡിഫൻഡർ അലാബ ഒരിക്കൽക്കൂടി ഓസ്ട്രിയയുടെ രക്ഷകനാകുന്നു. 37ാം മിനിറ്റിൽ വീണ്ടും ആക്രമണം വിഫലം.
29-ാം മിനിറ്റിൽ ഓസ്ട്രിയക്ക് വീണ്ടും കോർണർ. ഇടതു വിങ്ങിൽ നിന്നു തന്നെ. ലൗട്ടേരോ മാർട്ടിനസ് ഒരു സിസർ കട്ടിലൂടെ പന്ത് മൈതാന മധ്യത്തേക്ക് അടിച്ചകറ്റി അപകടം ഒഴിവാക്കുന്നു.
23ാം മിനിറ്റിൽ ഓസ്ട്രിയക്ക് ലഭിക്കുന്ന കോർണർ കിക്ക്. അർജന്‍റൈൻ ബോക്സിൽ ഒരു ചലനവും സൃഷ്ടിക്കാനാവുന്നില്ല.
19-ാം മിനിറ്റിൽ ഇടതു വിങ്ങിൽ നിന്നു ലഭിച്ച പരാസുമായി ബോക്സിനുള്ളിലേക്കു കുതിച്ച ലയണൽ മെസിയെ അലാബ പിന്നിൽ നിന്നു താളം തെറ്റിക്കുന്നു. ഇതോടെ ദുർബലമായിപ്പോയ ഷോട്ട് ഓസ്ട്രിയൻ ഗോളി അലക്സാണ്ടർ ഷ്ലാഗർ തട്ടിയകറ്റി അപകടം ഒഴിവാക്കുന്നു.
പതിനഞ്ചാം മിനിറ്റിൽ അർജന്‍റൈൻ പെനൽറ്റി ബോക്സിന്‍റെ ഇടതു പാർശ്വത്തിൽ കിട്ടുന്ന ഫ്രീ കിക്ക്. ഡിഫൻഡർമാർ അനായാസം അപകടം ഒഴിവാക്കുന്നു. എന്നാൽ, പെനൽറ്റി നഷ്ടത്തിനു ശേഷം അർജന്‍റീന ആക്രമണത്തിന്‍റെ മൂർച്ച കുറയുകയും ഓസ്ട്രിയ മത്സരത്തിലേക്ക് ഒരു പരിധി വരെ തിരിച്ചുവരുകയും ചെയ്യുന്നു. അർജന്‍റീനയുടെ ഡിഫൻഡർമാർ അധ്വാനിച്ചു തുടങ്ങുന്നു. എന്നാൽ, ഗോളി എമി മാർട്ടിനസ് ഇനിയും പരീക്ഷിക്കപ്പെട്ടിട്ടില്ല.
പത്താം മിനിറ്റിൽ അർജന്‍റീനയ്ക്ക് അനുകൂലമായി പെനൽറ്റി. കിക്ക് എടുക്കുന്നത് ലയണൽ മെസി. ഷോട്ട് വലത് പോസ്റ്റിനു പുറത്തേക്ക്. പെനൽറ്റി നഷ്ടം.
മൂന്നാം മിനിറ്റിൽ ലൗട്ടേരോ മാർട്ടിനസിനെ തടുക്കാൻ രണ്ട് ഓസ്ട്രിയൻ ഡിഫൻഡർമാരുടെ ഇടപെടൽ. മാർട്ടിനസ് പരുക്കേറ്റ് വീഴുന്നു. മുടന്തി പുറത്തേക്ക്. പെനൽറ്റി അനുവദിക്കണോ എന്നറിയാൻ വാർ പരിശോധന.
രണ്ടാം മിനിറ്റിൽ തിയാഗോ അൽമാഡ ഇടതു വിങ്ങിലൂടെ നടത്തിയ മുന്നേറ്റം. തുടർന്ന് ഓസ്ട്രേലിയൻ ഗോൾമുഖത്തേക്ക് അർജന്‍റീനയുടെ നിരന്തര ആക്രമണം.
ഇരു ടീമുകളുടെയും ദേശീയഗാനങ്ങൾ പൂർത്തിയായി. ഇനി മത്സരച്ചൂടിലേക്ക്.
ജെ ഗ്രൂപ്പിൽ ഇപ്പോൾ അർജന്‍റീനയും ഓസ്ട്രിയയും ഓരോ ജയങ്ങളുമായി മൂന്ന് പോയിന്‍റ് വീതം നേടിയിട്ടുണ്ട്. അർജന്‍റീന ആദ്യ മത്സരത്തിൽ അൾജീരിയയെയും, ഓസ്ട്രിയ ജോർദാനെയും കീഴടക്കി. അതിനാൽ അർജന്‍റീന - ഓസ്ട്രിയ മത്സരത്തിലെ ജേതാക്കൾ ഗ്രൂപ്പ് ചാംപ്യൻമാരാകാൻ സാധ്യത ഏറെ. ഗോൾ വ്യത്യാസത്തിൽ ഇപ്പോൾ അർജന്‍റീന മുന്നിൽ.
ഓസ്ട്രിയ ടീം ലൈനപ്പ്
4-2-3-1 ശൈലിയിലാണ് ഓസ്ട്രിയ ടീമിനെ അണിനിരത്തുന്നത്.
പ്ലെയിങ് ഇലവൻ: അലക്സാണ്ടർ ഷ്ലാഗർ, കോൺറാഡ് ലെയ്മർ, ഡേവിഡ് അലാബ, കെവിൻ ഡാൻസോ, സ്റ്റെഫാൻ പോഷ്, സേവ്യർ ഷ്ലാഗർ, നിക്കോളാസ് സീവാൾഡ്, മാഴ്സൽ സാബിറ്റ്സർ, പോൾ വാനർ, റൊമാനോ ഷ്മിഡ്, മൈക്കൽ ഗ്രെഗോറിഷ്.
അർജന്‍റീന ടീം ലൈനപ്പ്
4-4-2 ഫോർമേഷനിലാണ് അർജന്‍റീന ടീമിനെ അണിനിരത്തുന്നത്. ലയണൽ മെസിയും ലൗട്ടേരേ മാർട്ടിനസും ഫോർവേഡുകൾ. പരുക്കേറ്റ ഗോൺസാലോ മോണ്ടിയേലിനു പകരം നഹുവേൽ മോളിന പ്രതിരോധ നിരയിൽ റൈറ്റ് ബാക്കായി കളിക്കുന്നു.
പ്ലെയിങ് ഇലവൻ: എമി മാർട്ടിനസ്, ലിസാൻഡ്രോ മാർട്ടിനസ്, ക്രിസ്റ്റ്യൻ റൊമേറോ, ഫകുണ്ടോ മെദീന, നഹുവേൽ മൊളീന, റോഡ്രിഗോ ഡീപോൾ, അലക്സി മക്അലിസ്റ്റർ, എൻസോ ഫെർണാണ്ടസ്, തിയാഗോ അൽമാഡ, ലൗട്ടേരോ മാർട്ടിനസ്, ലയണൽ മെസി.
ഫിഫ ലോകകപ്പ് ഗ്രൂപ് ജെ മത്സരത്തിൽ അർജന്‍റീനയും ഓസ്ട്രേയയും ഏറ്റുമുട്ടും. മത്സരം ഇന്ത്യൻ സമയം രാത്രി 10.30 മുതൽ. യുഎസിലെ ആർലിങ്ടണിലുള്ള ഡാളസ് സ്റ്റേഡിയമാണ് വേദി.