

ബെൽജിയത്തിനെതിരായ ഫിഫ ലോകകപ്പ് മത്സരത്തിൽ ഇറാൻ ഗോൾ കീപ്പർ അലിറേസ ബെയ്റാൻവാൻഡിന്‍റെ ഒരു സേവ്.
ലോസ് ആഞ്ചലസ്: 2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ജി പോരാട്ടത്തിൽ മുൻനിരക്കാരായ ബെൽജിയത്തെ ഗോൾരഹിത സമനിലയിൽ തളച്ച് ഇറാൻ. ലോസ് ആഞ്ചലസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുപക്ഷത്തെയും ഗോൾകീപ്പർമാരുടെ മിന്നും പ്രകടനങ്ങളാണ് മത്സരത്തിന്‍റെ വിധി നിർണയിച്ചത്. കളിയിലുടനീളം പന്തടക്കത്തിൽ ബെൽജിയം മുന്നിട്ടുനിന്നെങ്കിലും രണ്ടാം പകുതിയിൽ ഡിഫെൻഡർ നഥാൻ എൻഗോയ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ അവർ പത്തുപേരായി ചുരുങ്ങിയിരുന്നു.
ഈ സമനിലയോടെ ഗ്രൂപ്പ് ജിയിൽ രണ്ട് മത്സരങ്ങളിൽ നിന്ന് ഇരു ടീമുകൾക്കും രണ്ട് പോയിന്‍റ് വീതമായി. ടൂർണമെന്‍റിലെ തങ്ങളുടെ ആദ്യ വിജയം തേടിയാണ് ഇരു ടീമുകളും അടുത്ത മത്സരത്തിന് ഇറങ്ങുക.
മത്സരത്തിൽ ബെൽജിയം കടുത്ത ആക്രമണങ്ങൾ അഴിച്ചുവിട്ടെങ്കിലും ഇറാന്‍റെ ഗോൾവലയ്ക്ക് മുന്നിൽ മതിൽപോലെ ഉറച്ചുനിന്ന അലിറേസ ബെയ്‌റാൻവാൻഡ് അവയെല്ലാം നിഷ്പ്രഭമാക്കി. മത്സരത്തിലുടനീളം ഏഴ് നിർണായക സേവുകളാണ് താരം നടത്തിയത്. ബെൽജിയത്തിന്‍റെ മാക്സിം ഡി ക്യൂപ്പർ തൊടുത്ത രണ്ട് ക്ലോസ് റേഞ്ച് ഷോട്ടുകൾ ബെയ്‌റാൻവാൻഡ് അവിശ്വസനീയമാംവിധം തട്ടിയകറ്റി. തകർപ്പൻ പ്രകടനത്തോടെ താരം മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരവും സ്വന്തമാക്കി.
മറുഭാഗത്ത് ബെൽജിയം കീപ്പർ തിബോ കോർട്ടോയും മികച്ച ഫോമിലായിരുന്നു. ഇറാന്‍റെ ഹൊസൈൻ കനാനി തൊടുത്ത അപകടകരമായ ഒരു ടേണിങ് ഷോട്ട് കോർട്ടോ മികച്ച ഡൈവിങ്ങിലൂടെ രക്ഷപ്പെടുത്തി.
25-ാം മിനിറ്റിൽ ഇറാന്‍റെ ക്യാപ്റ്റൻ മെഹ്ദി താരെമി ഒരു ഫ്രീകിക്കിൽ നിന്ന് പന്ത് ബെൽജിയം വലയിലെത്തിച്ചെങ്കിലും വാർ (VAR) പരിശോധനയിൽ താരം ഓഫ്‌സൈഡ് ആണെന്ന് കണ്ടെത്തിയതോടെ റഫറി ഗോൾ നിഷേധിച്ചു. 66-ാം മിനിറ്റിലാണ് പന്തിനു മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ട ബെൽജിയം സെന്‍റർ ബാക്ക് നഥാൻ എൻഗോയ്, ഇറാന്‍റെ മെഹ്ദി താരെമിയെ ബോക്സിന് തൊട്ടടുത്ത് വച്ച് ഫൗൾ ചെയ്ത് വീഴ്ത്തിയതിന് റഫറി നേരിട്ട് ചുവപ്പ് കാർഡ് നൽകി പുറത്താക്കിയത്.
ബാക്കി 25 മിനിറ്റിലധികം സമയം ഒരാളുടെ അധികബലമുണ്ടായിട്ടും ഇറാന് ബെൽജിയത്തിന്‍റെ കടുത്ത പ്രതിരോധം ഭേദിക്കാൻ സാധിച്ചില്ല. റോമേലു ലുകാകു കഴിഞ്ഞ ഒരു വർഷത്തിനിടയിലെ തന്‍റെ ആദ്യ ആദ്യ ഇലവൻ മത്സരത്തിന് ഇറങ്ങിയെങ്കിലും ബെൽജിയത്തിനും ഗോൾ കണ്ടെത്താനായില്ല.
ഈ മത്സരത്തോടെ ബെൽജിയം ഗോൾകീപ്പർ തിബോ കോർട്ടോ, എൻസോ ഷിഫോയുടെ 17 ലോകകപ്പ് മത്സരങ്ങൾ എന്ന ബെൽജിയൻ റെക്കോർഡിനൊപ്പമെത്തി.
അവസാന ഗ്രൂപ്പ് മത്സരത്തിൽ ബെൽജിയം ന്യൂസിലാൻഡിനെയും ഇറാൻ ഈജിപ്റ്റിനെയും നേരിടും. നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടാൻ ഇരു ടീമുകൾക്കും അടുത്ത മത്സരത്തിൽ വിജയം അനിവാര്യമാണ്.