ക്രിസ്റ്റ്യാനോ കസറി; അയർലൻഡിനെ മുക്കി പോർച്ചുഗൽ

യൂറോ 2024 കിക്കോഫിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ക്രൊയേഷ്യയോടു തോറ്റതിന്‍റെ ക്ഷീണം തീർക്കാൻ ഈ മത്സരത്തിലെ മൂന്നു ഗോൾ വിജയം പറങ്കിപ്പടയ്ക്കു സഹായകമാകും
ക്രിസ്റ്റ്യാനോ കസറി; അയർലൻഡിനെ മുക്കി പോർച്ചുഗൽ
അയർലൻഡിനെതിരേ ഗോൾ നേടിയ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആഘോഷം.
Updated on

ലിസ്ബൺ: യൂറോ കപ്പിനു മുൻപ് അന്താരാഷ്‌ട്ര സൗഹൃദ മത്സരത്തിൽ നിർണായക വിജയവുമായി പോർച്ചുഗൽ. യൂറോ 2024 കിക്കോഫിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ക്രൊയേഷ്യയോടു തോറ്റതിന്‍റെ ക്ഷീണം തീർക്കാൻ ഈ മത്സരത്തിലെ മൂന്നു ഗോൾ വിജയം പറങ്കിപ്പടയ്ക്കു സഹായകമാകും.

അയർലൻഡിനെതിരെ സൂപ്പർ താരം ക്രിസ്റ്റാനോ റൊണാൾഡോ കളിക്കാനിറങ്ങുമോ എന്ന ആശങ്കയ്ക്കു മറുപടിയായി, ക്രിസ്റ്റ്യാനോ ഇറങ്ങുക മാത്രമല്ല രണ്ടു ഗോളും നേടി.

ജോവോ ഫെലിക്സാണ് പതിനെട്ടാം മിനിറ്റിൽ പോർച്ചുഗലിനായി അക്കൗണ്ട് തുറന്നത്. 50, 60 മിനിറ്റുകളിൽ ക്രിസ്റ്റ്യാനോയുടെ ഇരട്ട ഗോളും വന്നതോടെ അയർലൻഡിന് തിരിച്ചുവരാൻ പഴുതില്ലാതായി.

ക്രൊയേഷ്യക്കെതിരേ ക്രിസ്റ്റ്യാനോ കളിച്ചിരുന്നില്ല. എന്നാൽ, അയർലൻഡിനെതിരേ മുഴുവൻ സമയവും കളത്തിലുണ്ടായിരുന്നു. കരിയറിലെ ആറാമത്തെ യൂറോ കപ്പിനാണ് റൊണാൾഡോ തയാറെടുക്കുന്നത്. ജൂൺ 19ന് ചെക്ക് റിപ്പബ്ലിക്കിനെതിരേയാണ് യൂറോയിൽ പോർച്ചുഗലിന്‍റെ ആദ്യ മത്സരം.

അയർലൻഡിനെതിരേ 69 ശതമാനം ബോൾ പൊസഷനുമായി സമ്പൂർണ ആധിപത്യമാണ് പോർച്ചുഗൽ കാഴ്ചവച്ചത്. ഗോൾ ലക്ഷ്യമിട്ട് 20 ഷോട്ടുകൾ ഉതിർത്തപ്പോൾ 9 എണ്ണവും ഓൺ ടാർഗെറ്റ് ആയിരുന്നു. അയർലൻഡിന് അഞ്ച് ഷോട്ടുകൾ മാത്രമാണ് തൊടുക്കാനായത്, ലക്ഷ്യത്തിലേക്കു പോയത് ഒരെണ്ണം മാത്രം.

logo
Metro Vaartha
www.metrovaartha.com