പത്ത് ഗോൾ വിസ്മയം; ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ടിന് മൂന്നാം സ്ഥാനം, സാക്കയ്ക്ക് ഹാട്രിക്!

ബുക്കായോ സാക്കയുടെ ഹാട്രിക്കും ജൂഡ് ബെല്ലിങ്ഹാമിന്റെ അവസാന നിമിഷ ഗോളും ചേർന്ന് 1966ന് ശേഷം ലോകകപ്പിലെ മികച്ച നേട്ടം ഇംഗ്ലണ്ടിന് സമ്മാനിച്ചു. എംബാപ്പെ മാജിക് ആവർത്തിച്ചിട്ടും ഫ്രാൻസ് വീണു.
England vs France FIFA world cup 2026 3rd place

ഫ്രാൻസിനെതിരേ ഹാട്രിക് നേടിയ ഇംഗ്ലണ്ട് താരം ബുകായോ സാക.

Updated on

മയാമി: ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന മത്സരത്തിൽ ഫ്രാൻസിനെ 6-4 ന് തകർത്ത് ഇംഗ്ലണ്ട് 2026 ഫിഫ ലോകകപ്പിൽ മൂന്നാം സ്ഥാനം സ്വന്തമാക്കി. മയാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബുക്കായോ സാക്കയുടെ തകർപ്പൻ ഹാട്രിക്കും, കിലിയൻ എംബാപ്പെയുടെ നേതൃത്വത്തിൽ ഫ്രാൻസ് നടത്തിയ അവിശ്വസനീയമായ തിരിച്ചുവരവിനെ തടഞ്ഞുനിർത്തിയ ജൂഡ് ബെല്ലിങ്ഹാമിന്‍റെ മാജിക്കലുമാണ് ഇംഗ്ലണ്ടിന് ചരിത്രവിജയം സമ്മാനിച്ചത്.

1966-ൽ സ്വന്തം നാട്ടിൽ കിരീടം ചൂടിയതിനു ശേഷം ലോകകപ്പ് ചരിത്രത്തിൽ ഇംഗ്ലണ്ടിന്‍റെ ഏറ്റവും മികച്ച പ്രകടനമാണിത്. ഈ മത്സരത്തോടെ ഫ്രഞ്ച് ഫുട്ബോളിന്‍റെ സുവർണ അധ്യായമായിരുന്ന പരിശീലകൻ ദിദിയർ ദെഷാംപ്സിന്‍റെ കാലഘട്ടത്തിന് സമാപ്തിയായി.

മത്സരത്തിന്‍റെ ആദ്യപകുതിയിൽ ഫ്രാൻസിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് ഇംഗ്ലണ്ട് പുറത്തെടുത്തത്. കളി തുടങ്ങി വെറും 134-ാം സെക്കൻഡിൽ ബോക്സിന് പുറത്തുനിന്നുള്ള ഒരു മനോഹരമായ ഷോട്ടിലൂടെ ഡെക്ലാൻ റൈസ് ഇംഗ്ലണ്ടിന്‍റെ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടു (1-0). 1982-ൽ ബ്രയാൻ റോബ്സൺ ഫ്രാൻസിനെതിരെ തന്നെ 28-ാം സെക്കൻഡിൽ നേടിയതിന് ശേഷം ലോകകപ്പിൽ ഇംഗ്ലണ്ടിന്‍റെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ഗോളാണിത്.

37-ാം മിനിറ്റിൽ സാക്കയുടെ ഒരു ഗോൾ ഓഫ്‌സൈഡ് ചതിക്കുഴിയിൽ പെട്ടെങ്കിലും തൊട്ടുപിന്നാലെ എസ്രി കോൺസ ഇംഗ്ലണ്ടിന്‍റെ ലീഡ് രണ്ടാക്കി ഉയർത്തി (2-0). തുടർന്ന് ഫ്രഞ്ച് പ്രതിരോധത്തിന്‍റെ പിഴവുകൾ മുതലെടുത്ത് ബുക്കായോ സാക്ക മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ട് ഗോളുകൾ കൂടി അടിച്ചുകൂട്ടിയതോടെ ആദ്യപകുതി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 4-0 ന് മുന്നിലായിരുന്നു. ഫ്രാൻസ് തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പ് തോൽവിയിലേക്ക് നീങ്ങുകയാണെന്ന് എല്ലാവരും ഉറപ്പിച്ചു.

എന്നാൽ രണ്ടാം പകുതിയിൽ ഫ്രാൻസ് പോരാട്ടവീര്യത്തിന്‍റെ പ്രതീകമായി മാറുന്നതാണ് സ്റ്റേഡിയം കണ്ടത്. സൂപ്പർ താരം കിലിയൻ എംബാപ്പെ മുന്നിൽ നിന്ന് നയിച്ചപ്പോൾ ഇംഗ്ലണ്ട് പ്രതിരോധം വിറച്ചു. 48-ാം മിനിറ്റിൽ മൈക്കൽ ഒലീസിന്‍റെ പാസിൽ നിന്ന് എംബാപ്പെ ഫ്രാൻസിന്‍റെ ആദ്യ ഗോൾ നേടി (4-1). ആറ് മിനിറ്റിനുള്ളിൽ എംബാപ്പെയുടെ അസിസ്റ്റിൽ നിന്നും യുവതാരം ബ്രാഡ്ലി ബാർകോള ഫ്രാൻസിന്‍റെ രണ്ടാം ഗോൾ കുറിച്ചു (4-2). പിന്നാലെ, 66-ാം മിനിറ്റിൽ വീണ്ടും മാന്ത്രികത പുറത്തെടുത്ത എംബാപ്പെ ഫ്രാൻസിന്‍റെ മൂന്നാം ഗോളും നേടി സ്കോർ 4-3 ആക്കി! ഇംഗ്ലണ്ട് ക്യാംപ് പൂർണമായും ഭയത്തിലാണ്ട നിമിഷം.

England vs France FIFA world cup 2026 3rd place
ഗോൾഡൻ ബൂട്ട് റേസ്: മെസിയെ മറികടന്ന് എംബാപ്പെ മുന്നിൽ

തുടർന്ന് ഒലീസിന്‍റെ ഒരു മികച്ച ഷോട്ട് ഇംഗ്ലണ്ട് കഷ്ടിച്ചാണ് രക്ഷപെടുത്തിയത്. കളി കൈവിടുമെന്ന ഘട്ടത്തിൽ 87-ാം മിനിറ്റിൽ ഇംഗ്ലണ്ടിന് അനുകൂലമായി പെനാൽറ്റി ലഭിച്ചു. കിക്ക് എടുത്ത സാക്ക തന്‍റെ ഹാട്രിക് തികച്ചുകൊണ്ട് ഇംഗ്ലണ്ടിന് നേരിയ ആശ്വാസം നൽകി (5-3). എന്നാൽ, പോരാട്ടം അവിടെയും തീർന്നില്ല; ഒമ്പത് മിനിറ്റ് നീണ്ട ഇഞ്ചുറി ടൈമിന്‍റെ ആറാം മിനിറ്റിൽ ഉസ്മാൻ ഡെംബെലെ ഫ്രാൻസിനായി വീണ്ടും വലകുലുക്കിയതോടെ സ്കോർ 5-4 ആയി!

ഫ്രാൻസ് സമനിലയ്ക്കായി സർവശക്തിയും എടുത്ത് ആക്രമിക്കുന്നതിനിടെ, ഇഞ്ചുറി ടൈമിന്‍റെ എട്ടാം മിനിറ്റിൽ ഇംഗ്ലണ്ടിന്‍റെ ഈ ലോകകപ്പിലെ മികച്ച താരം ജൂഡ് ബെല്ലിങ്ഹാം വിശ്വരൂപം പ്രദർശിപ്പിച്ചു. ഫ്രഞ്ച് പ്രതിരോധ നിരയിലെ ഒന്നിലധികം താരങ്ങളെ ഡ്രിബിൾ ചെയ്ത് ബെല്ലിങ്ഹാം നേടിയ സോളോ ഗോൾ ഫ്രാൻസിന്‍റെ നെഞ്ചകം തകർത്തു. സ്കോർ 6-4!

ഈ ലോകകപ്പിൽ ആകെ 7 അസിസ്റ്റുകൾ നൽകിയ ഫ്രാൻസിന്‍റെ മൈക്കൽ ഒലീസ്, ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കി 1970-ൽ ആറ് അസിസ്റ്റുകൾ നൽകിയ പെലെയുടെ റെക്കോർഡാണ് തകർത്തത്.

ഈ ടൂർണമെന്‍റിൽ 10 ഗോൾ തികച്ച കിലിയൻ എംബാപ്പെ, ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ഫ്രഞ്ച് താരങ്ങളിൽ ജസ്റ്റ് ഫോണ്ടെയ്ന് (13 ഗോൾ, 1958) തൊട്ടുപിന്നിലെത്തി. ഗോൾഡൻ ബൂട്ടിനായുള്ള മത്സരത്തിൽ ലയണൽ മെസിയെ മറികടന്ന് വീണ്ടും ലീഡ് നേടാനും എംബാപ്പെയ്ക്കു സാധിച്ചു. നാല് അസിസ്റ്റും എംബാപ്പെയുടെ പേരിലുണ്ട്. മെസിയുടെ പേരിൽ എട്ട് ഗോളും നാല് അസിസ്റ്റും.

logo
Metro Vaartha
www.metrovaartha.com