
കൊച്ചി: ഈസ്റ്റ് ബംഗാള്‍ എഫ്സിക്കെതിരായ അപ്രതീക്ഷിത പരാജയത്തിന്റെ ആഘാതം മറികടക്കാന്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 17 -ാം റൗണ്ട് പോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം തട്ടകത്തില്‍ ഇറങ്ങുന്നു. കരുത്തരായ ചെന്നൈയിന് എഫ്സിയാണ് എതിരാളികള്‍. മത്സരം രാത്രി 7.30ന് കൊച്ചി ജവഹര്‍ലാല്‍ അന്താരാഷ്ട്രാ സ്റ്റേഡിയത്തില്‍. നിലവില്‍ 16 മത്സരങ്ങളില്‍ 28 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. ഇത്രയും മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ചെന്നൈയിന് എഫ് സി എട്ടാം സ്ഥാനത്താണ്.
പോയിന്റ് നിലയില്‍ ആദ്യ ആറ് സ്ഥാനങ്ങളില്‍ ഇടം പിടിച്ച് പ്ലേ ഓഫ് ചെന്നൈയിന് എഫ് സി കൊച്ചിയില്‍ എത്തുന്നത്. അതേസമയം, ഈ മത്സരത്തില്‍ വിജയിച്ച് ഈസ്റ്റ് ബംഗാളിനെതിരായ തോല്‍വി മറക്കുക എന്നതാകും ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. കളിയുടെ ശൈലിയില്‍ വുകമാനോവിച്ച് മാറ്റം വരുത്തുന്നത് ചില വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ 2 - 0 നു ജയിച്ച സ്റ്റാര്‍ട്ടിംഗ് ഇലവനെ ആയിരുന്നു ഈസ്റ്റ് ബംഗാള്‍ ക്ലബ്ബിന് എതിരേയും ഇവാന് വുകോമനോവിച്ച് പരീക്ഷിച്ചത്. എന്നാല്‍, ശൈലി 4 - 4 - 2ല്‍ നിന്ന് 3 - 1 - 4 - 2 ലേക്ക് മാറി. അതോടെ ഐ എസ് എല്‍ ചരിത്രത്തില്‍ ആദ്യമായി ഈസ്റ്റ് ബംഗാള്‍ ക്ലബ്ബിനോട് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ഈസ്റ്റ് ബംഗാള്‍ ക്ലബ് എന്നീ ടീമുകള്‍ക്ക് എതിരായ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ സഹല്‍ അബ്ദുള്‍ സമദ്, ഇവാന് കലിയൂഷ്നി എന്നീ മുന്‍നിര താരങ്ങളെ ഇറക്കിയില്ല. വിമര്‍ശനങ്ങള്‍ ഉടലെടുത്ത പശ്ചാത്തലത്തില്‍ ഇവര്‍ രണ്ടു പേരും ചെന്നൈയിന് എഫ് സി ക്ക് എതിരേ കളിച്ചേക്കും.
ഇരുവരുമെത്തിയാല് കെ. പി. രാഹുല്‍, അപ്പൊസ്തൊലസ് ജിയാനു എന്നിവര്‍ക്ക് പുറത്തിരിക്കേണ്ടിവരും. ഗോള്‍ കീപ്പര്‍ സ്ഥാനത്ത് കരണ്‍ജീത് സിങ് മിന്നും പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഈസ്റ്റ് ബംഗാള്‍ ക്ലബ്ബിന് എതിരേ ഇരട്ട രക്ഷപ്പെടുത്തല്‍ ഉള്‍പ്പെടെ ഗോള്‍ വലയ്ക്ക് മുന്നില്‍ കരണ്‍ജീത് സിംഗ് തന്റെ കഴിവിന്റെ പരമാവധി പുറത്തെടുത്തു. എന്നാല്‍, പ്രതിരോധത്തിലെ വീഴ്ച ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ തോല്‍വിക്കു കാരണം. അരങ്ങേറ്റക്കാരനായ ഡാനിഷ് ഫറൂഖ് ഭട്ട് പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ടതോടെ ആയിരുന്നു ഈസ്റ്റ് ബംഗാള്‍ ഗോള്‍ നേടിയത്.
ഇന്നത്തെ മത്സരത്തിലും കരണ്ജീത്ത് സിങ് കളിച്ചേക്കും. അതേസമയം, സസ്പെന്ഷന് കഴിഞ്ഞെത്തുന്ന ഗില്ലിന് അവസരം നല്‍കുമോ എന്നു കാത്തിരുന്നു കാണാം.
പ്രതിരോധത്തില്‍ ജെസെല്‍ കര്‍ണെയ്റൊയെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കാനുള്ള സാധ്യത ഉണ്ട്. പകരം നിഷു കുമാര്‍ എത്തിയേക്കും. പരുക്കേറ്റ് വിശ്രമത്തിനുള്ള ക്രൊയേഷ്യന്‍ പ്രതിരോധ താരം മാര്‍ക്കൊ ലെസ്കോവിച്ച് സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ തിരിച്ചെത്തുമോ എന്നു കാത്തിരുന്നു കാണാം. ബ്രൈസ് മിറാന്‍ഡയുടെ ഇഷ്ട പൊസിഷനായ ലെഫ്റ്റ് വിംഗില്‍ ഇറക്കും. മധ്യനിരയില്‍ ഇവാന് കലിയൂഷ്നി തിരിച്ച് എത്തിയാല്‍ മുന്നേറ്റത്തില്‍ നിന്ന് അപ്പൊസ്തൊലസ് ജിയാനു പുറത്താകും.
ബംഗളൂരു എഫ് സിയില്‍ നിന്ന് ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയില്‍ എത്തിയ ഡാനിഷ് ഫറൂഖ് ഭട്ട് സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഉള്‍പ്പെടാനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ല. അങ്ങനെയെങ്കില്‍ ജീക്സണ് സിംഗ് പുറത്തിരിക്കേണ്ടി വന്നേക്കും. കളി ജയിക്കുമോ തോല്‍ക്കുമോ എന്നതിനേക്കാള്‍ പ്രസക്തമാണ് ഇന്നത്തെ ടീമിനെ പരിശീലകന് ഇവാന് വുകോമനോവിച്ച് എങ്ങനെ തെരഞ്ഞെടുക്കും എന്നത്. സ്റ്റാര്‍ട്ടിംഗ് ഇലവനെ എങ്ങനെ അണിനിരത്തും എന്നതാണ്. കാരണം, കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഇവാന് വുകോമനോവിച്ച് സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ മാറ്റം വരുത്തിയില്ല എങ്കിലും ശൈലി മാറ്റിയിരുന്നു.
കേരള ബ്ലാസ്റ്റേഴ്സ്
ഗോൾ കീപ്പർ: പ്രഭാസുഖൻ സിംഗ് ഗിൽ
പ്രതിരോധം : നിഷു കുമാർ, റൂയിവ ഹോർമിപം, റൂയിവ ഹോർമിപം, വിക്ടർ മോംഗിൽ അദേവ, ജെസ്സെൽ കാർണേയ്റോ.
മധ്യനിര : സഹൽ അബ്ദുൾ സമദ്, ജേക്സൻ സിംഗ് തൗനോജം, ഇവാൻ കലൂഷ്നി, അഡ്രിയാൻ നിക്കോളാസ് ലൂണ റെറ്റാമർ.
മുന്നേറ്റം : രാഹുൽ കെപി, ദിമിത്രിയോസ് ഡയമണ്ടക്കോസ്.