മെസിയുടെ ഫ്രീ കിക്ക് തടയാൻ ഗോളി ശ്രമിക്കാത്തതെന്ത്? Video

ഫിഫ ലോകകപ്പ് ഗ്രൂപ്പ് ജെ മത്സരത്തിൽ അർജന്‍റീനയുടെ ലയണൽ മെസി എടുത്ത മാന്ത്രിക ഫ്രീ-കിക്ക്; ജോർദാൻ ഗോൾകീപ്പർ അനങ്ങാതെ നിന്നതെന്ത്? - സാങ്കേതിക വിശകലനം

ലോകകപ്പിൽ ജോർദാനെതിരായ അർജന്‍റീനയുടെ 3-1 വിജയത്തിന് പിന്നിൽ ലയണൽ മെസിയുടെ ഒരു തകർപ്പൻ ഫ്രീ-കിക്ക് ഗോൾ ഉണ്ടായിരുന്നു. എന്നാൽ, ആ കിക്കിനു മുന്നിൽ ജോർദാൻ ഗോൾകീപ്പർ യസീദ് അബുലയില ഒട്ടും ചലിക്കാതെ, അനങ്ങാതെ നിന്നത് ഫുട്ബോൾ ആരാധകർക്കിടയിൽ വലിയ ചർച്ചയായി. അർജന്‍റീനയ്ക്കും മെസിക്കും വേണ്ടി നടത്തിയ ഒത്തുകളി എന്നു വരെ ഹേറ്റേഴ്സിന്‍റെ പരിഹാസം വന്നു. ഗോൾകീപ്പർക്ക് പറ്റിയ വീഴ്ചയാണോ അതോ മെസിയുടെ തന്ത്രപരമായ വിജയമാണോ ആ കണ്ടത് എന്നു പരിശോധിക്കാം.

മെസിയുടെ ടാക്റ്റിക്കൽ ഡിസെപ്ഷൻ

ജോർദാൻ ഗോൾകീപ്പർ അബുലയിലയെ പൂർണമായും കബളിപ്പിക്കാൻ മെസിക്ക് സാധിച്ചു. സാധാരണയായി മെസി ഫ്രീ-കിക്ക് എടുക്കാറുള്ളതു പോലെ, പന്ത് ഉയർത്തി വളച്ചിറക്കി (Curved shot) ഗോൾ പോസ്റ്റിന്‍റെ മൂലയിലേക്ക് അടിക്കുമെന്നാണ് ഗോൾകീപ്പർ കരുതിയത്. ഇതിനായി അബുലയില തന്‍റെ പ്രതിരോധ മതിലിനെ സൂക്ഷ്മമായി അണിനിരത്തുന്നത് വ്യക്തമായിരുന്നു. പിന്നാലെ തന്‍റെ പൊസിഷനും അതനുസരിച്ച് നിശ്ചയിച്ചു. എന്നാൽ, പ്രതീക്ഷകൾക്ക് വിപരീതമായി പന്ത് ഉയർത്തി അടിക്കാതെ നിലം പറ്റെ അതിവേഗത്തിൽ പായിക്കുകയാണ് മെസി ചെയ്തത്.

ഗോൾകീപ്പറുടെ സാങ്കേതിക പിഴവുകൾ

ഈ ഗോളിന് പിന്നിൽ പ്രധാനമായും രണ്ട് ഘടകങ്ങളാണ് പ്രവർത്തിച്ചത്:

  1. തെറ്റായ പൊസിഷൻ: പന്ത് തൊടുക്കുന്നതിന് തൊട്ടുമുൻപ്, അബുലയില തന്‍റെ ശരീരം ഇടതുവശത്തേക്ക് ചരിക്കാൻ തുടങ്ങി. പന്ത് ഉയർന്നു വരുമെന്ന തെറ്റായ കണക്കുകൂട്ടലിൽ, അതിനു നേർക്ക് ഡൈവ് ചെയ്യാൻ വേണ്ടി തന്‍റെ പ്രതിരോധ മതിലിന് പിന്നിൽ വശത്തേക്ക് അദ്ദേഹം നീങ്ങിയിരുന്നു. പന്ത് പെട്ടെന്ന് താഴ്ന്നു വന്നപ്പോൾ, ശരീരത്തിന്‍റെ ഭാരം പൂർണമായും ഒരു വശത്തേക്ക് മാറിയിരുന്ന ഗോൾകീപ്പർക്ക് പെട്ടെന്ന് അതനുസരിച്ചു തിരിഞ്ഞ് താഴ്ന്ന് ഡൈവ് ചെയ്യാൻ സാധിച്ചില്ല.

  2. കാഴ്ച മറയ്ക്കപ്പെട്ട നിമിഷം: പ്രതിരോധ മതിലിൽ രണ്ട് പാളികളിലായി താരങ്ങൾ നിന്നിരുന്നത് ഗോൾകീപ്പറുടെ കാഴ്ചയെ സാരമായി ബാധിച്ചു. പന്ത് മെസിയുടെ കാലിൽ നിന്ന് പ്രതിരോധ മതിലിനു മുകളിലൂടെ പറക്കുന്നതു കാത്തു നിന്ന ഗോളി, അതു താഴെക്കൂടി വരുന്നതു മനസിലാക്കിയപ്പോൾ വൈകിപ്പോയി. ഇതിനോട് റിയാക്റ്റ് ചെയ്യാൻ ഗോൾകീപ്പർക്ക് സമയം കിട്ടാതെ പോയി.

ഇതൊരു അനാസ്ഥയല്ല, മെസിയുടെ മാജിക്!

ആരാധകർ ഗോൾകീപ്പറുടെ അനക്കമില്ലാത്ത അവസ്ഥയെ പരിഹസിക്കുന്നുണ്ടെങ്കിലും, ഫുട്ബോൾ വിദഗ്ധർ ഇതിനെ കാണുന്നത് മെസിയുടെ അസാധാരണമായ കഴിവായാണ്. ലോകത്തിലെ ഏറ്റവും മികച്ച 'ഡെഡ്-ബോൾ സ്പെഷ്യലിസ്റ്റുകളിൽ' ഒരാളായ, അല്ലെങ്കിൽ സെറ്റ് പീസ് വിദഗ്ധനായ മെസി, ഗോൾകീപ്പറെ പെഴ്സണലായി ഔട്ട്-സ്മാർട്ട് ചെയ്യുകയായിരുന്നു.

മെസിയുടെ ഈ ഫ്രീ-കിക്ക് ഗോൾ ഫുട്ബോൾ മൈതാനത്ത് ഒരു ഗോൾകീപ്പറെ എത്രമാത്രം നിസയനാക്കാൻ ഒരു കളിക്കാരന് കഴിയുമെന്നതിന്‍റെ ഏറ്റവും മികച്ച ഉദാഹരണമായി ചരിത്രത്തിൽ ഇടംപിടിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും റോബർട്ടോ കാർലോസിന്‍റെയുമൊക്കെ ഫ്രീ കിക്കുകൾക്കൊപ്പം ഫുട്ബോൾ ചരിത്രത്തിൽ തന്നെ മെസിയുടെ ഈ കിക്ക് സ്ഥിര പ്രതിഷ്ഠ നേടും.

logo
Metro Vaartha
www.metrovaartha.com