

ലയണൽ മെസിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും കിലിയൻ എംബാപ്പെയുടെയും ആരാധകർ ചേരിതിരിഞ്ഞ് പോര് തുടരുന്നു.
MV Graphics
ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ പലപ്പോഴും ചേരിതിരിഞ്ഞ് പോരടിക്കാറുണ്ട്. തങ്ങളുടെ പ്രിയതാരത്തെ ഉയർത്തിക്കാട്ടാനും മറ്റുള്ളവരെ താഴ്ത്തിക്കെട്ടാനും അവർ മത്സരിക്കുന്നു. എന്നാൽ, ആരാധകർ കാണുന്ന ഈ 'യുദ്ധങ്ങൾ'ക്ക് വിപരീതമായി, കളിക്കളത്തിലെ ഇതിഹാസങ്ങൾക്കിടയിൽ നിലനിൽക്കുന്നത് അങ്ങേയറ്റത്തെ പരസ്പര ബഹുമാനവും ആദരവുമാണ്. 2026-ലെ ഫിഫ ലോകകപ്പിന്‍റെ ചൂടേറിയ അന്തരീക്ഷത്തിലും ലയണൽ മെസിയും കിലിയൻ എംബാപ്പെയും ഇക്കാര്യം വീണ്ടും തെളിയിക്കുന്നു.
ലോകകപ്പിൽ ഗോളുകൾ വാരിക്കൂട്ടുന്നതിനിടയിലും, ആരാണ് ലോകത്തിലെ ഏറ്റവും മികച്ച താരം എന്ന ചോദ്യത്തിന് കിലിയൻ എംബാപ്പെ നൽകിയ മറുപടി ശ്രദ്ധേയമാണ്. ലെയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ, കിലിയൻ എംബാപ്പെ, എർലിങ് ഹാലൻഡ് എന്നിവരിൽ ആരാണ് ബെസ്റ്റ് എന്നു മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, എംബാപ്പെ വളരെ വ്യക്തമായി പറഞ്ഞു:
"ലയണൽ മെസി തന്നെ. അതു വ്യക്തമാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പം ലോകത്തിലെ ഏറ്റവും മികച്ചവരിൽ മികച്ചവനാണ് അദ്ദേഹം". മെസിയുടെ സ്ഥിരതയെ പ്രശംസിച്ച എംബാപ്പെ, താൻ ഇപ്പോഴും മെസിയുടെ പിന്നിലാണെന്നും എന്നാൽ ഫ്രാൻസിനായി കിരീടം നേടുക എന്നതാണ് തന്‍റെ പ്രാഥമിക ലക്ഷ്യമെന്നും കൂട്ടിച്ചേർത്തു.
ലോകകപ്പ് ഗോൾ വേട്ടയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മെസിക്കു പിന്നിലാണല്ലോ എന്നു മാധ്യമ പ്രവർത്തകർ മെസിയോടു തന്നെ ചോദിച്ചപ്പോൾ, അതൊക്കെ വെറും സ്റ്റാറ്റിസ്റ്റിക്സ് മാത്രമാണെന്നും, ക്രിസ്റ്റ്യാനോ എക്കാലത്തെയും മഹാൻമാരായ ഫുട്ബോളർമാരിൽ ഒരാളാണെന്നുമാണ് മെസി പ്രതികരിച്ചത്. റൊണാൾഡോയുമായി അടുത്ത സൗഹൃദമൊന്നുമില്ലെങ്കിലും, അദ്ദേഹത്തിന്‍റെ കരിയറിനോട് വലിയ ആദരവും ബഹുമാനവുമാണ് തനിക്കുള്ളതെന്ന് മെസി തുറന്നുപറഞ്ഞിട്ടുണ്ട്.
ആരാധകരുടെ തർക്കങ്ങൾ പലപ്പോഴും വെറുപ്പിലേക്ക് നീങ്ങുമ്പോൾ, കളിയിലെ യഥാർഥ താരങ്ങൾ കാണിക്കുന്നത് കായികക്ഷമതയുടെ ഔന്നത്യമാണ്. തങ്ങളുടെ കരിയറിലെ വ്യത്യസ്ത ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോഴും, അസൂയയല്ല മറിച്ച് പരസ്പരമുള്ള ആദരവാണ് ഈ കളിക്കാരെ ഇതിഹാസങ്ങളാക്കി മാറ്റുന്നത്. മൈതാനത്തെ വൈര്യം കഴിവിനെ വളർത്താനുള്ള ഉപാധിയാണെന്നും, പുറത്ത് അത് ബഹുമാനത്തിന്‍റെ പ്രതീകമാണെന്നും ഇവർ ലോകത്തെ പഠിപ്പിക്കുന്നു.