
പാരിസ്: അർജന്‍റൈൻ ഫുട്ബോൾ താരം ലയണൽ മെസി സൗദി അറേബ്യൻ ക്ലബ്ബുമായി കരാർ ഉറപ്പിച്ചതായി റിപ്പോർട്ട്. ക്ലബ്ബിന്‍റെ പേരോ മറ്റു വിവരങ്ങളോ പുറത്തു വിട്ടിട്ടില്ല. അൽ ഹിലാൽ ആണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. വൻ തുകയ്ക്കാണ് സൗദി ക്ലബ് മെസിയെ സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
നിലവിൽ പാരിസ്-സെയ്ന്‍റ് -ജർമൻ (പിഎസ് ജി) ക്ലബിനു വേണ്ടിയാണ് താരം കളിക്കുന്നത്. വരുന്ന ജൂൺ 30 വരെ മെസിയുമായി കരാർ ഉണ്ടെന്നതിൽ കവിഞ്ഞ് വിഷയത്തിൽ കൂടുതൽ പ്രതികരിക്കാൻ പിഎസ് ജി തയാറായിട്ടില്ല.
പിഎസ് ജിയുമായി കരാർ പുതുക്കാൻ ഉദ്ദേശിച്ചിരുന്നുവെങ്കിൽ അതു മുൻപേ ചെയ്യേണ്ടതായിരുന്നുവെന്നും പിഎസ്‌ജി വൃത്തങ്ങൾ പറയുന്നു. 35കാരനായ മെസിയെ അടുത്തിടെ പിഎസ്‌ജി സസ്പെൻഡ് ചെയ്തിരുന്നു. ക്ലബ്ബിനെ അറിയിക്കാതെ സൗദി അറേബ്യയിൽ പര്യടനം നടത്തിയതായിരുന്നു കാരണം. സൗദി ടൂറിസത്തിന്‍റെ ബ്രാൻഡ് അബാസഡറാണ് മെസി.
പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു പുറകേയാണ് മെസിയും സൗദിയിലേക്കു കളം മാറ്റി ചവിട്ടുന്നത്. കഴിഞ്ഞ ജനുവരിയിലാണ് സൗദി പ്രൊ ലീഗ് ക്ലബ് അൽ നസർ റൊണാൾഡോയെ സ്വന്തമാക്കിയത്. 2025 ജൂൺ വരെയാണ് റൊണാൾഡോയുടെ കരാറ്. 400 മില്യൺ യൂറോയാണ് ഇതിനു വേണ്ടി ക്ലബ് ചിലവഴിച്ചിരിക്കുന്നത്.